ബാഹുബലി രണ്ടാം ഭാഗത്തിനെതിരെ കർണാടകയിൽ പ്രതിഷേധം തുടരുന്നതിനിടെ കന്നഡയിൽ അഭ്യർത്ഥനയുമായി സംവിധായകൻ എസ്.എസ്.രാജമൗലി. നടൻ സത്യരാജിന്റെ വിവാദ പ്രസ്താവനയുമായി തങ്ങൾക്കു ബന്ധമില്ലെന്നും റിലീസ് അനുവദിക്കണമെന്നും രാജമൗലി കന്നഡിഗരോട് അഭ്യർത്ഥിച്ചു.
ബാഹുബലിയുടെ കർണാടക റിലീസ് പ്രതിസന്ധിയിൽ ആയതോടെയാണ് സംവിധായകൻ വീഡിയോയിലൂടെ വിശദീകരണവുമായി എത്തിയത്. തനിക്ക് കന്നഡ ശരിക്ക് അറിയില്ലെന്നും തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം എന്ന മുഖവരയോടെയാണ് രാജമൗലി സംസാരിച്ചു തുടങ്ങുന്നത്.
കട്ടപ്പയായി എത്തുന്ന സത്യരാജാണ് ബാഹുബലി രണ്ടാം ഭാഗത്തിനെതിരായ കന്നഡിഗരുടെ പ്രതിഷേധത്തിന് കാരണം.ഒൻപതു വർഷം മുമ്പ് സത്യരാജ് കാവേരി വിഷയത്തിൽ നടത്തിയ പ്രസ്താവനയുമായി തങ്ങൾക്കു ബന്ധമില്ലെന് രാജമൗലി വ്യക്തമാക്കി. ബാഹുബലി ഒന്നാം ഭാഗം അടക്കം സത്യരാജിന്റെ നിരവധി സിനിമകൾ വിവാദ പ്രസ്താവനക്ക് ശേഷം കർണാടകയിൽ റിലീസ് ചെയ്തു. അതുപോലെ രണ്ടാം ഭാഗവും സ്വീകരിക്കണം എന്നും രാജമൗലി അഭ്യർത്ഥിച്ചു.
ബാഹുബലിയുടെ ഒന്നാം ഭാഗം നാൽപതു കോടി രൂപയാണ് ബെംഗളുരുവിൽ നിന്നു നേടിയത്. ബാഹുബലിയുടെ റിലീസ് ദിവസമായ 28ന് കന്നഡ സംഘടനകൾ കർണാടക ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സത്യരാജ് മാപ് പറയാതെ റിലീസ് അനുവദിക്കില്ലന്നാണ് ഇവരുടെ നിലപാടു.