ആരാധനാലയങ്ങളിൽ ഉച്ചഭാഷിണിയിലൂടെയുള്ള പ്രാർഥനകൾക്കും ബാങ്കുവിളികൾക്കും ആരാധനാ നിർദേശങ്ങൾക്കും എതിരെ ഗായകൻ സോനു നിഗം. മസ്ജിദുകൾ, ക്ഷേത്രങ്ങൾ, ഗുരുദ്വാരകൾ എന്നിങ്ങനെ എവിടെയായാലും ഉച്ചഭാഷണികളിലൂടെയല്ല ആരാധന നടത്തേണ്ടതെന്നും ഇത്തരം രീതികൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
ഉച്ചഭാഷണികളില്ലാതിരുന്ന കാലത്തു വിശ്വാസം നിലനിന്നിരുന്നില്ലേയെന്ന ചോദ്യവും സോനു നിഗം ഉന്നയിച്ചു. മുസ്‍ലിം അല്ലാതിരുന്നിട്ടും പുലർച്ചെ ഉണരുന്നത് ബാങ്കുവിളി കേട്ടാണെന്നും ഇന്ത്യയിലെ ഈ നിർബന്ധിത മതാരാധന എന്ന് അവസാനിക്കും എന്നുമാണ് അടുത്ത ട്വീറ്റ്.
അഭിപ്രായപ്രകടനം സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെ, വീണ്ടും ട്വീറ്റുമായെത്തി. ഇസ്‍ലാംമതത്തിന്റെ ആദ്യകാലത്തു വൈദ്യുതി ഇല്ലായിരുന്നുവെന്നും എഡിസണു ശേഷമല്ലേ മൈക്ക് വച്ചുള്ള പ്രാർഥനകൾ കേൾക്കേണ്ടി വരുന്നതെന്നുമായിരുന്നു ട്വീറ്റ്. ഇതോടെ എതിർത്തും അനുകൂലിച്ചുമുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ കൊഴുത്തു.