ലോകസിനിമയിൽ ഇതിഹാസമാകാൻ ഇന്ത്യയിലെ ഏറ്റവും മുതല്‍മുടക്കുള്ള സിനിമ മഹാഭാരതം ഗൾഫിലെ പ്രമുഖ വ്യവസായി ഡോ.ബി.ആർ.ഷെട്ടി ആയിരം കോടി രൂപ((150 ദശലക്ഷം യുഎസ് ഡോളര്‍) മുടക്കി നിർമിക്കുന്നു. മോഹൻലാൽ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം മഹാഭാരതത്തിന്റെ ഐതിഹാസികമായ എല്ലാ മാനങ്ങളെയും സ്പർശിക്കുന്നതായിരിക്കുമെന്ന് യുഎഇ എക്‌സ്േചഞ്ചിന്റെയും എന്‍എംസി ഹെല്‍ത്ത് കെയറിന്റെയും സ്ഥാപകനായ ഡോ. ബി.ആര്‍.ഷെട്ടി പറഞ്ഞു.
'എല്ലാ ഇതിഹാസങ്ങളുടെയും ഇതിഹാസമാണ് മഹാഭാരതം. വിസ്മയിപ്പിക്കുകയും ജീവിതത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ സമ്മാനിക്കുകയും ചെയ്യുന്ന കവിതയാണത്. ഈ അഭിമാന സംരംഭത്തിന്റെ ഭാഗമായത് ഏറെ ആവേശം തരുന്നു. ഇന്ത്യയുടെ കാവ്യേതിഹാസത്തെ ലോകത്തിന് മുമ്പാകെ അവതരിപ്പിക്കാന്‍ എനിക്ക് ലഭിച്ച അവസരമാണിത്. നമ്മുടെ ഈടുറ്റ പാരമ്പര്യത്തെ ലോകത്തിന് മുമ്പാകെ ചലച്ചിത്ര രൂപത്തില്‍ പ്രദര്‍ ശിപ്പിക്കുകയെന്നത് എന്റെ സ്വപ്‌നമായിരുന്നു. അത് സാക്ഷാത്കരിക്കപ്പെടുകയാണ് ഇതിലൂടെ. ഇത് ഒരു നാഴികക്കല്ലു മാത്രമാകില്ല. ഇന്ത്യന്‍ മിഥോളജിയുടെ ഇന്നേവരെയില്ലാത്ത ദൃശ്യസാക്ഷാത്കാരം കൂടിയാകും–ഷെട്ടി പറഞ്ഞു.
100 ഭാഷകളിലായി മൂന്നുദശലക്ഷം ജനങ്ങളിലേയ്ക്ക് മഹാഭരത കഥയെത്തുമ്പോള്‍ നമ്മുടെ സംസ്‌കാരത്തിന്റെ ഏറ്റവും പ്രൗഢമായ ഉറവകളാകും ലോകമെങ്ങും പരന്നൊഴുകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സിനിമയ്ക്ക് ഒരിക്കലും സാധിക്കില്ലെന്ന് മറ്റുള്ളവര്‍ കരുതിയ വലിപ്പത്തിലും വിസ്തൃതിയിലുമാണ് ഈ ചിത്രം ഒരുങ്ങുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ എല്ലാ അര്‍ഥത്തിലും സ്തബ്ധരാകാന്‍ പോകുകയാണ് ഈ ചലച്ചിത്രകാവ്യത്തിലൂടെ.
എം.ടി.വാസുദേവന്‍നായര്‍ എന്ന പ്രതിഭയുടെ കയ്യൊപ്പ് പതിഞ്ഞ ഈ സൃഷ്ടിയുടെ ഇംഗ്ലീഷ് പരിഭാഷയാണ് ഞാന്‍ ആദ്യം വായിച്ചത്. അതിനുശേഷം ഇപ്പോള്‍ തിരക്കഥയും വായിച്ചു. കാലത്തെ ജയിക്കുന്ന ഈടുവയ്പാണ് എം.ടിയുടെ അക്ഷരങ്ങള്‍. ഇത്രയും കാലം ഇന്ത്യന്‍ സിനിമയുടെ അതിരുകള്‍ക്കുള്ളില്‍ നിറഞ്ഞ ആ മഹാനായ എഴുത്തുകാരന്‍ ഈ സിനിമയിലൂടെ ലോകസിനിമയുടെ ഔന്ന്യത്തിത്തിലെത്തും. ഈ ചിത്രത്തിന്റെ സംവിധായകന്‍ വി.എ.ശ്രീകുമാറിലും അദ്ദേഹത്തിന്റെ ദൃശ്യാവിഷ്‌കരണമികവിലും പൂര്‍ണവിശ്വാസമുണ്ട്. അദ്ദേഹത്തിന്റെ അതിരില്ലാത്ത അര്‍പ്പണബോധവും ഊര്‍ജവും തന്നെ ആകര്‍ഷിച്ചുവെന്ന് ഷെട്ടി പറയുന്നു.
കർണാടകയിലെ മംഗലാപുരം സ്വദേശിയായ ഭവഗുതു രഘുറാം ഷെട്ടി എന്ന ബി.ആര്‍.ഷെട്ടി അബുദാബി ആസ്ഥാനമായ എന്‍എംസി ഹെല്‍ത്ത് കെയറിന്റെയും യുഎഇ എക്‌സ്േചഞ്ചിന്റെയും നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനാണ്. നേരത്തെ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായിരുന്നു അദ്ദേഹം.
1975ല്‍ ആശുപത്രികളുടെയും ആതിഥേയത്വത്തിന്റെയും രംഗത്തായിരുന്നു കമ്പനി ശ്രദ്ധപതിപ്പിച്ചത്. പിന്നീട് ഫാര്‍മസ്യൂട്ടിക്കല്‍സ്, ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, റീട്ടയില്‍, അഡ്വര്‍ടൈസിങ്, ഐടി എന്നിവയിലേക്ക് കടന്നു. ലോക വ്യാവസായികരംഗത്ത് മികവിലൂടെയും ഗുണമേന്മയിലൂടെയും ഇന്ത്യ സൃഷ്ടിച്ച അത്ഭുതങ്ങളിലൊന്നാണ് ബി.ആര്‍.ഷെട്ടിയുടെ വിജയ കഥ. മലയാളികളടക്കം ആയിരക്കണക്കിന് പേർ ഇദ്ദേഹത്തിന് കീഴിൽ ജോലി ചെയ്യുന്നു.