ഹിറ്റുകളുടെ നീണ്ട നിരയ്ക്കു ശേഷം ഒരു വർഷത്തെ ഇടവേള കഴിഞ്ഞെത്തിയ നിവിൻ പോളി ചിത്രമാണ് സഖാവ്. കമ്യൂണിസത്തിന് ഏറെ വളക്കൂറുള്ള കേരളത്തിന്റെ മണ്ണിൽ ആ രാഷ്ട്രീയവും ആശയവും പ്രധാന പ്രമേയമാക്കി ഇൗ വർഷമെത്തിയ രണ്ടാമത്തെ സിനിമയാണ് സഖാവ്. സിദ്ധാർത്ഥ് ശിവ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രം കൃഷ്ണകുമാർ എന്ന ഇടതുപക്ഷ വിദ്യാർഥിസംഘടനാ നേതാവിന്റെയും കൃഷ്ണൻ എന്ന ഇടതുപക്ഷ തൊഴിലാളി യൂണിയൻ നേതാവിന്റെയും കഥയാണ്.
സഖാവ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന കൃഷ്ണകുമാർ എന്ന വിദ്യാർഥി നേതാവിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. കൃഷ്ണകുമാർ വളരെ യാദൃശ്ചികമായി കൃഷ്ണൻ എന്ന ശക്തനായ തൊഴിലാളി നേതാവിനെക്കുറിച്ച് അറിയാനിടവരുന്നു. ന്യൂജെനറേഷൻ രാഷ്ട്രീയ നേതാക്കളുടെ തരികിടകളൊക്കെ വശമുള്ള കൃഷ്ണകുമാറിന് ഒരു പുനർചിന്തനത്തിനുള്ള അവസരമായി ഇതു മാറുന്നു.
ഹാസ്യരംഗങ്ങളുടെ മേമ്പൊടിയോടെയാണ് ചിത്രം ആരംഭിക്കുന്നത്. ആവശ്യത്തിനും അനാവശ്യത്തിനും സഖാവ് സഖാവ് എന്നാവർത്തിച്ചു സ്വയം വിശേഷിപ്പിക്കുന്ന കുട്ടിനേതാക്കൾക്കിട്ട് ഒരു കൊട്ടും കൊടുക്കുന്നുണ്ട് സംവിധായകൻ. പാർട്ടിയും സംഘടനയുമൊക്കെ സ്വന്തം ഉയർച്ചയ്ക്കു വേണ്ടിയാണെന്നു ധരിച്ചുവച്ചിരുന്നിടത്തു നിന്ന്, അത് അങ്ങനെയല്ലെന്നുള്ള തിരിച്ചറിവിലേക്കാണ് രണ്ടാം പകുതിയുടെ പോക്ക്. ഹൈറേഞ്ചിൽ പാർട്ടി കെട്ടിപ്പടുക്കുന്നതും അവിടെ നേരിടേണ്ടി വരുന്ന വെല്ലുവിളികളും ആദ്യ പകുതിയിൽ ആവിഷ്ക്കരിച്ചിരിക്കുന്നു. തീ പാറുന്ന ഡയലോഗുകളോ ചോര തിളയ്ക്കുന്ന രംഗങ്ങളോ കാര്യമായി ഇല്ലെങ്കിലും കൃഷ്ണന്റെ നേതൃത്വത്തിൽ പാർട്ടിയുടെ വളർച്ച നന്നായി തന്നെ ആവിഷ്ക്കരിച്ചിരിക്കുന്നു. പക്ഷേ തിരക്കഥയുടെ ബലക്കുറവ് ചിത്രത്തിലുണ്ട്.