ശ്യാം പുഷ്കരൻ– തിരക്കഥാരചനയ്ക്ക് ദേശീയ പുരസ്കാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ചെറുപ്പക്കാരൻ. ശ്യാമിന്റെ സിനിമാമോഹവും എഴുത്തും വിജയപാതയും വിജയവുമൊക്കെ കണ്ട് തണലായി നിന്ന ഒരു സ്നേഹമരമുണ്ട് തുറവൂരിൽ. ശ്യാമിന്റെ അമ്മ ഗീതാദേവി. സംസ്ഥാനപുരസ്കാരം, ദേശീയപുരസ്കാരം ഇരട്ടിമധുരമാണ് ഇത്തവണ വിഷുവിന് ശ്യാം വീട്ടിൽ കൊണ്ടുവന്നിരിക്കുന്നത്. കഥകളും വായനയും സിനിമയും നിറഞ്ഞ മകന്റെ കുട്ടികാലത്തെക്കുറിച്ച് അമ്മ ഓർത്തെടുക്കുന്നു.
പണ്ടേ അധികം സംസാരിക്കുന്ന സ്വഭാവമല്ല. എന്നോട് പറയേണ്ട കാര്യങ്ങൾ മാത്രം പറയും അതിനപ്പുറത്തേക്ക് കൂടുതലൊന്നും ചോദിക്കാറുമില്ല പറയാറുമില്ല. പക്ഷെ അഞ്ചാംക്ലാസിൽ പഠിക്കുന്ന കാലം മുതൽക്കേ സിനിമ ശ്യാമിന് ഹരമായിരുന്നു. അന്നേ മോൻ പറയും എനിക്ക് സിനിമസംബന്ധമായിട്ട് ജോലി ചെയ്താൽ മതിയെന്ന്. ഞങ്ങളുടെ അയൽപക്കത്തുള്ള അരുന്ധതി അക്കച്ചിയാണ് അവന്റെ സിനിമാമോഹം ഊട്ടിയുറപ്പിച്ചത്. അവരും മക്കളും സിനിമയ്ക്കുപോകുമ്പോൾ ശ്യാമിനെ കൂടെ കൂട്ടും. എനിക്ക് പോസ്റ്റോഫീസിലായിരുന്നു ജോലി. അതുകൊണ്ട് ഏതുനേരവും സിനിമയ്ക്ക് പോകാൻ സാധിക്കില്ലായിരുന്നു. ചെറുപ്പത്തിൽ അവരോടൊപ്പം കണ്ട സിനിമാകാഴ്ച്ചകളാണ് സിനിമ എന്ന മോഹം ശക്തിയായി വേരുപിടിപ്പിച്ചത്. അവൻ വളരുന്നതോടൊപ്പം സിനിമയെന്ന സ്വപ്നവും വളർന്നു.
ചെറുപ്പം മുതൽ കഥകൾ കേൾക്കാൻ ഇഷ്ടമായിരുന്നു. വീട്ടിൽ നിറയെ പുസ്തങ്ങളുണ്ടായിരുന്നു. ഞാൻ കഥകളും പറഞ്ഞുകൊടുക്കുമായിരുന്നു. അമർചിത്രകഥകളൊക്കെ കേട്ടാണ് വളർന്നത്. പണ്ടുമുതലേ ചുറ്റുപാടുമുള്ള ആളുകളെ നിരീക്ഷിക്കുന്ന സ്വഭാവമുണ്ട്. മഹേഷിന്റെ പ്രതികാരവും അത്തരമൊരു നിരീക്ഷണത്തിൽ നിന്നുണ്ടായതാണ്. തുറവൂരുള്ള രണ്ടുപേരുടെ ജീവിതം കോർത്തുവച്ചാണ് മഹേഷിന്റെ പ്രതികാരം ഉണ്ടായത്. തമ്പാനെന്നു പറഞ്ഞിട്ട് ഒരാളുണ്ടായിരുന്നു, അദ്ദേഹം ഇതുപോലെ ഒരു അടിപിടി നടത്തിയിട്ട് വാശിക്ക് ചെരുപ്പ് ഇടാതെ നടന്നിട്ടുണ്ട്. മോനെ എടുത്തു നടന്നിട്ടുള്ളയാളാണ് തമ്പാൻ പുരുഷൻ. തമ്പാൻപുരുഷന്റെ പ്രതികാരമാണ് മഹേഷിന്റെ പ്രതികാരമായത്. അദ്ദേഹം മരിച്ചു.
മഹേഷിന്റെയും ചാച്ചന്റെയും പോലെ തന്നെയുള്ള ഒരു അച്ഛനും മകനും നാട്ടിലുണ്ട്. മോഹനനും അരുണും. ആ പയ്യനും ഫോട്ടോഗ്രാഫറാണ്, മോഹനന്റെ സ്റ്റുഡിയോയുടെ പേരാണ് ഭാവന. അരുൺഭാവന എന്നാണ് മകനെ വിളിക്കുന്നത്. അവന്റെ അമ്മ ചെറുപ്പത്തിലെ മരിച്ചതാണ്. അവരുടെ ജീവിതപശ്ചാത്തലമാണ് മഹേഷിന്റെ കഥാപശ്ചാത്തലമായി മാറിയത്.
സിനിമയിലേക്കുള്ള വഴി എളുപ്പമൊന്നുമായിരുന്നില്ല. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. എന്നെ അതൊന്നും അറിയിച്ചിട്ടില്ല. വീട്ടിൽ നിന്ന് മാറിയാണ് നിന്നിരുന്നത്. അതുകൊണ്ട് എനിക്ക് കഷ്ടപ്പാടുകളൊന്നും കാണാനുള്ള ഇടവന്നിട്ടില്ല. സിനിമയിൽ സജീവമാകുന്നതിന് മുമ്പ് പുള്ളി എന്നൊരു ആഡ്വർടൈസിങ്ങ് കമ്പനിയുണ്ടായിരുന്നു. അതുമായി നടക്കുന്നതിന്റെയിടയ്ക്കാണ് ആഷിക്ക് അബുവിനെ പരിചയപ്പെടുന്നത്. മോന്റെ ജീവിതം മാറ്റിമറിച്ചത് ആഷിക്കുമായിട്ടുള്ള സൗഹൃദമാണ്.
തിരക്കഥയൊക്കെ എഴുതുമെങ്കിലും അവാർഡ് കിട്ടുമെന്ന് കരുതിയതല്ല. എത്രയോപേർ മത്സരിക്കുന്ന രംഗമാണ് സിനിമ. അവിടെ തുടക്കകാരനായ ഒരാൾക്ക് ദേശീയപുരസ്ക്കാരവും സംസ്ഥാനപുരസ്ക്കാരവുമൊക്കെ കിട്ടുന്നത് സ്വപ്നം കണ്ടിട്ടുപോലുമില്ല. എന്നെക്കാൾ കൂടുതൽ അവന്റെ പ്രഫഷന് എല്ലാ പിന്തുണയും നൽകുന്നത് ഭാര്യ ഉണ്ണിമായയാണ്. നല്ല കുട്ടിയാണ് ഉണ്ണിമായ. പ്രണയവിവാഹമായിരുന്നു. അവന്റെ ഇഷ്ടത്തിന് ഞങ്ങളും എതിരല്ലായിരുന്നു. മണിപ്പാൽ എൻജിനിയറിങ്ങ് കൊളജിലെ അസിസ്റ്റന്റ് പ്രഫസറായിരുന്നു ഉണ്ണിമായ. ശ്യാമിനൊപ്പം നിൽക്കാനായി ജോലി രാജിവച്ചതാണ്. ഇപ്പോൾ ആർകിടെക്റ്റായി പ്രവർത്തിക്കുന്നു. അവനെ പ്രോത്സാഹിപ്പിച്ച് ഉയരങ്ങളിലെത്തിക്കുന്നത് അവളാണ്, എനിക്ക് അവന്റെ ഉയർച്ചയ്ക്കു വേണ്ടി പ്രാർഥിക്കാൻ മാത്രമേ സാധിക്കൂ. ഒപ്പമുള്ളയാൾ നല്ലതാണെങ്കിൽ അത് കലാകാരന് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യമാണ്. മോന്റെ താൽപര്യങ്ങൾക്കനുസരിച്ചുള്ള നല്ലപാതിയെ കിട്ടിയത് അവന്റെ ജീവിതത്തിലെ ഭാഗ്യങ്ങളിലൊന്നാണ്.