ഇഷ്ടം തോന്നുന്നവൻ ആണായിരുന്നാൽ മതി! ആദർശമുള്ള ഒരു സഖാവ് കൂടിയാണെങ്കിലോ... അമ്പലത്തിൽ പോകുമ്പോഴും അവനോടൊപ്പം കൈ പിടിച്ചു പുതിയ വീട്ടിലേക്കു വലതുകാൽ വച്ചു കയറുമ്പോഴും വിശ്വാസങ്ങളുടെയല്ല, അവന്റെ കൈ തന്നെയാണ് പിടിച്ചിരുന്നത്, കാരണം ഒരു സ്വർണത്താലിയിൽ കൊളുത്തിത്തന്നതായിരുന്നില്ല അവന്റെ പ്രണയം. രക്തനിറമുള്ള കൊടിക്കൂറയിലെഴുതിയ തിളങ്ങുന്ന അക്ഷരങ്ങളായിരുന്നു.
വിഷുവിനു പുറത്തിറങ്ങുന്ന നിവിൻ പോളി ചിത്രം സഖാവിലെ ഈ പാട്ട് തേനൂറുന്നൊരു പ്രണയഗാനമാണ്.
"മധു മധു മധുമതിയെ
നിന്നെ കാണാൻ എന്ത് രസം
ആനന്ദമീ ആരംഭവും അനുരാഗമായ് ഹ ഹ ഹ ഹ ഹ ഹ
മധു മധു മധുമതിയെ
നിന്നെ കാണാൻ എന്ത് രസം"
കാണാൻ മാത്രമല്ല ഈ മധുമതിയെ കേൾക്കാനും ബഹുരസം തന്നെയാണ്.
ശബരീഷ് വർമയുടെ വരികൾക്കു പ്രശാന്ത് പിള്ള സംഗീതം നൽകിയ പാട്ട് പഴയകാല നാടക ഗാനങ്ങളെ ഓർമിപ്പിക്കുന്നുണ്ട്. കമ്യൂണിസത്തിന്റെ വേര് പടർന്ന കാലത്തെ കെപിഎസി നാടകങ്ങളുമായും വിപ്ലവഗാനങ്ങളുമായും ചേർന്നിരിക്കുന്നുണ്ട്. പഴുതാര മീശക്കാരനായ ആ പഴയ സഖാവ് മുഖം നിവിൻ പോളിക്കു നന്നായി യോജിക്കുന്നുമുണ്ട്. സിദ്ധാർഥ് ശിവയുടെ സംവിധാനത്തിൽ സഖാവ് വ്യത്യസ്തമായ അനുഭവമായിരിക്കുമെന്നു പ്രതീക്ഷിക്കാം.