തന്റെ വ്യക്തിജീവിതത്തിൽ നേരിട്ട വേദനാജനകമായ സംഭവങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് നടൻ ദിലീപ് രംഗത്ത്. വിവാഹമോചിതനായ ശേഷം താൻ കുടംബത്തിൽ നേരിട്ട പ്രശ്നങ്ങളും വീണ്ടും വിവാഹിതനായ ശേഷം താൻ സമൂഹത്തിൽ നിന്ന് നേരിട്ട ആക്രമണങ്ങളെക്കുറിച്ചും ദിലീപ് മനസ്സു തുറന്നത് മനോരമ ഒാൺലൈനിന് അനുവദിച്ച പ്രത്യേക വിഡിയോ അഭിമുഖത്തിലാണ്.
മൂന്നര വർഷം എന്റെ വീട്ടിൽ ഞാനും മകളും എന്റെ 79 വയസായ അമ്മയും മാത്രമായിരുന്നു. അമ്മയ്ക്ക് ഒരു കണ്ണിന് കാഴ്ചയില്ല, ഓർമക്കുറവുണ്ട്. ഞാൻ കാവ്യയെ കല്യാണം കഴിച്ചുവെന്ന് പറഞ്ഞ് കുറേപ്പേര്‍ ബഹളമുണ്ടാക്കുന്നുണ്ട്. രണ്ട് കാര്യം ചിന്തിക്കണം. മുന്‍ഭാര്യയെ ഇപ്പുറത്ത് നിര്‍ത്തിയല്ല, ഞാന്‍ വിവാഹം കഴിച്ചത്. വിവാഹമോചനം നേടി കഴിഞ്ഞാണ് വീണ്ടും വിവാഹിതനായത്. മൂന്നര വർഷം എന്റെ ജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങളെ കുറിച്ച് ആരും ചിന്തിച്ചിട്ടില്ല. ഞാനൊരു പെൺകുട്ടിയുടെ അച്ഛനാണ്. പന്ത്രണ്ട് മുതൽ പതിനാറ് വയസ്സുവരെയുള്ള ഒരു പെൺകുട്ടിക്ക് ആരുടെ പിന്തുണ വേണമെന്ന് ഇവിടെയുള്ള സ്ത്രീകൾക്കറിയാം.
എന്റെ മകൾക്ക് എന്നോട് പോലും പലതും പറയുന്നതിൽ പരിമിതികളുണ്ട്. എന്റെ വിഷമം കണ്ടിട്ട് സഹോദരിയാണ് അവളുടെ സമയം മാറ്റിവച്ച് വീട്ടിൽ വന്നുനിന്നത്. കൂട്ടുകാർ എന്നോട് ചോദിച്ചു എന്ത് ജീവിതമാണ് നയിക്കുന്നത്. കാരണം മകൾ സ്കൂളിൽ നിന്നും വീട്ടിൽ വന്നാൽ അമ്മ മാത്രമേ വീട്ടിൽ ഉള്ളൂ. ഫോൺ വിളിച്ച് അച്ഛനെപ്പോഴാണ് വരിക എന്ന് ഇടയ്ക്ക് ചോദിക്കും. എനിക്കു പിന്നെ ഷൂട്ടിങ്ങ് സ്ഥലത്ത് നിൽക്കാൻ ബുദ്ധിമുട്ടാണ്. ഞാൻ ഷൂട്ടിങ്ങ് കഴിവതും എറണാകുളത്തേക്ക് മാറ്റി. കേരളത്തിലെ അവസ്ഥ വച്ച് പ്രായപൂർത്തിയായ മകൾ എന്ന് പറയുന്നത് വലിയ വിഷയമാണ്. സുഹൃത്തുക്കളും കുടുംബാംഗങ്ങളും പറഞ്ഞു, ഒരു കല്യാണം കഴിക്കണമെന്ന്. അതൊന്നും ശരിയാകില്ലെന്നായിരുന്നു എന്റെ മറുപടി. പരിചയമില്ലാത്ത ഒരാളുമായൊന്നും യോജിച്ചുപോകാന്‍ എനിക്ക് ആവില്ലായിരുന്നു.
വല്ലാതെ സമ്മര്‍ദം വന്നപ്പോള്‍, ഒരുപാട് ആലോചിച്ചു, മോളുമായി സംസാരിച്ചു. കാവ്യയുടെ ആദ്യ വിവാഹബന്ധം തകരാൻ കാരണം ഞാൻ അണ് എന്നായിരുന്നല്ലോ സംസാരം. മകളോട് ചോദിച്ചപ്പോൾ അവൾക്ക് പൂർണസമ്മതം. ദൈവത്തിന് മുന്നിലെ ശരി ഇതാകും. കാവ്യയെ കല്യാണം കഴിക്കുമെന്ന് സ്വപ്നത്തില്‍ കരുതിയിട്ടില്ല. പക്ഷേ അതു നടന്നു. ദിലീപ് പറഞ്ഞു.