മിമിക്രി അവതരിപ്പിക്കാൻ വൈകിയെത്തിയതിന്റെ പേരിൽ സംഘാടകർ മർദിച്ച് കലാകാരന്റെ കർണപുടം പൊട്ടിച്ചത് ആസൂത്രിതമായ പദ്ധതിയായിരുന്നുവെന്ന് ആരോപണം. ചെവിക്കല്ല് തകർന്ന് എഴുപത് ശതമാനത്തോളം കേൾവി ശക്തി നഷ്ടപ്പെട്ട അസീസ് നെടുമങ്ങാട് തന്നെയാണ് ആരോപണം ഉന്നയിക്കുന്നത്. അടിയ്‌ക്കുശേഷം നാട്ടുകാർ ചേർന്നാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് വെള്ളറട പൊലീസ് കേസെടുത്തു. ’സംഭവം നടന്ന് രണ്ടുദിവസം കഴിഞ്ഞിട്ടും പൊലീസിന്റെ ഭാഗത്തുനിന്ന് നടപടിയൊന്നും ഉണ്ടായതായി അറിവില്ലായിരുന്നു. ഇപ്പോൾ പ്രതികളെ കസ്റ്റഡിയിലെടുത്തതായി വിവരം ലഭിച്ചിട്ടുണ്ട്.’ അസീസ് ‘വനിത ഓൺലൈനോടു’ പറഞ്ഞു.
സംഭവത്തെക്കുറിച്ച് അസീസ് പറയുന്നതിങ്ങനെ;
"ഞാനിപ്പോൾ അമ്പലമുക്ക് ഇഎൻടി ഹോസ്പ്പിറ്റലിലാണ് ചികിത്സയിലാണ്. ആറുമാസത്തോളം വിശ്രമമാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. ഇക്കാലം ജോലിയില്ലാതെ ഇരിക്കുക എന്നുപറഞ്ഞാൽ വലിയ ബുദ്ധിമുട്ടാണ്. അവർക്ക് പണം തരാൻ ബുദ്ധിമുട്ടാണെങ്കിൽ അത് പറഞ്ഞാൽ മതിയായിരുന്നു. ഇങ്ങനെ ദേഹോപദ്രവം ചെയ്യേണ്ട കാര്യം ഉണ്ടായിരുന്നില്ല. തെരുവുനായ്ക്കളെ സംരക്ഷിക്കണം എന്ന് പറയുന്ന ആളുകൾ തന്നെയാണ് അവയേക്കാൾ മോശമായി മനുഷ്യനെ ഇങ്ങനെ ഉപദ്രവിക്കുന്നത്." അസീസിന്റെ വാക്കുകളിൽ വേദന.
ശനിയാഴ്ച രാത്രി 11നാണ് സംഭവം നടന്നത്. വെള്ളറടയ്ക്കു സമീപം ചാമവിളയിലെ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉൽസവത്തോടനുബന്ധിച്ചു ടീം ഓഫ് ട്രിവാൻഡ്രം എന്ന ട്രൂപ്പിനൊപ്പമാണ് അസീസ് പരിപാടി അവതരിപ്പിക്കാൻ എത്തിയത്. "ദുബായിലെ പ്രാഗ്രാം കഴിഞ്ഞു എയർപോർട്ടിൽ നിന്ന് നേരെ പരിപാടിയിൽ പങ്കെടുക്കാൻ വെള്ളറടയിൽ എത്തിയതായിരുന്നു ഞാൻ. ഒമ്പതരയ്ക്ക് തുടങ്ങേണ്ട പരിപാടി പത്തരയ്ക്കാണ് തുടങ്ങിയത്. പരിപാടിക്ക് വേണ്ടി ഞാൻ ഡ്രസ്സ് ചെയ്യാൻ പോയതാണ്. അപ്പോഴാണ് കമ്മറ്റിക്കാരായ കുറച്ചു ചെറുപ്പക്കാർ അസഭ്യം പറഞ്ഞു മുറിയിലേക്ക് കയറിവന്നത്.