തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന അങ്കമാലി ഡയറീസ് ഹോൾഡ്ഓവർ ആക്കാന്‍ തൃശൂരിൽ നീക്കമുണ്ടെന്ന് വാർത്ത വന്നിരുന്നു. തൃശൂർ ഗിരിജ തിയറ്ററിലാണ് സിനിമ കാണാൻ കഴിയാതെ ആളുകൾ മണിക്കൂറുകളോളം പുറത്തുനിൽന്നത്. സിനിമ കാണാൻ ആളില്ല എന്ന കാരണം പറഞ്ഞ് ചിത്രം ഹോൾഡ്ഓവറാക്കി പുതിയ റിലീസ് നടത്താനാണ് തിയറ്ററുകളുടെ ഇങ്ങനെയൊരു നീക്കമെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു. സംഭവത്തിൽ പ്രതികരണവുമായി സാന്ദ്ര തോമസ് രംഗത്തെത്തി. അങ്കമാലീ ഡയറീസിനെ തിയറ്ററുകളിൽ നിന്ന് പടിയടച്ച് പുറത്താക്കുന്നത് സിനിമയെ കൊലപ്പെടുത്തുന്നതിന് തുല്യമാണെന്ന് സാന്ദ്ര പറയുന്നു.
സാന്ദ്രയുടെ കുറിപ്പ് വായിക്കാം–
മലയാള സിനിമയിൽ പുതിയ ശൈലീ മാറ്റത്തിനൊപ്പം നിന്ന്, 86 പുതുമുഖങ്ങളെക്കൊണ്ട് തിയറ്ററുകൾ പിടിച്ചടക്കിയ അങ്കമാലീ ഡയറീസിനെ തിയറ്ററുകളിൽ നിന്ന് പടിയടച്ച് പുറത്താക്കുന്നത് സിനിമയെ കൊലപ്പെടുത്തുന്നതിന് തുല്യമാണ് . ഇങ്ങനെ ചെയ്യുന്നവർ ഓർക്കേണ്ട ഒന്നുണ്ട്. ആവർത്തന വിരസതയും അതിമാനുഷ കഥകളും കണ്ട് മടുത്ത പ്രേക്ഷകർ തിരിഞ്ഞു നോക്കാത്തത് കൊണ്ട് തിയറ്ററുകൾ പൂട്ടേണ്ടി വന്ന ഒരു സമീപകാലം താണ്ടി വന്നതാണ് മലയാള സിനിമ.
പുതിയ ആശയങ്ങളുമായി എത്തിയവർക്ക് ധൈര്യവും പണവും നൽകാൻ നിർമാതാക്കളും ഉണ്ടായതു കൊണ്ടാണ് സിനിമ വസന്തകാലത്തിലേക്ക് തിരിച്ചെത്തിയത് . അവരുടെ നെഞ്ചിൽ കത്തി കയറ്റി കൊടും ലാഭം മാത്രം നോക്കി പടം കളിക്കുക എന്ന മര്യാദയില്ലായ്മയാണ് ചില തിയറ്ററുടമകൾ ചെയ്യുന്നത്.