ഭാഷയറിയാത്ത പരിചയക്കാരില്ലാത്ത അന്യരാജ്യത്ത് പുറംലോകമറിയാതെ ഒരു വലിയ കെട്ടിടത്തിനുള്ളിൽ കുടുങ്ങി കിടക്കുക. നീണ്ട ഒരു മാസത്തെ നരകയാതനകൾക്കൊടുവിൽ സ്വന്തം രാജ്യത്തേക്ക് തിരികെ വരാൻ അവസരമൊരുങ്ങുക.
രണ്ടര വർഷങ്ങൾക്കു മുൻപ് ഇത്തരം നാൽപ്പതോളം സ്ത്രീകൾ ഇന്ത്യൻ എയർലൈൻസിന്റെ വിമാനത്തിൽ കൊച്ചിയിൽ വന്നിറങ്ങുമ്പോൾ അവരുടെ മുഖങ്ങളിൽ ആശ്വാസത്തിന്റെ നേർത്ത പുഞ്ചിരിക്കൊപ്പം ആശങ്കളുടെ കടലുമുണ്ടായിരുന്നു. അതെ കടൽ വീണ്ടും ഓർമ്മിപ്പിക്കുന്നു മഹേഷ് നാരായണൻ സംവിധാനം ചെയ്ത "ടെയ്ക്ക് ഓഫ്" എന്ന ചിത്രം.
സിനിമയിലെപ്പോഴോ ഒരു സ്ത്രീ പറഞ്ഞ വാചകം മുറിവേൽപ്പിക്കുന്നുണ്ട്, ജീവനല്ല പ്രശ്നം, ജീവൻ രക്ഷപെട്ട് തിരികെ നാട്ടിലെത്തുമ്പോൾ ആദ്യത്തെ ദിവസം എന്റെ കുഞ്ഞു രക്ഷപെട്ടല്ലോ എന്ന ആശ്വാസം കൊള്ളുന്ന അപ്പനും അമ്മയും അടുത്ത ദിവസം മുതൽ നിരത്താൻ തുടങ്ങുന്ന പട്ടിണിയുടെയും പരിവട്ടത്തിന്റെയും കണക്കുകളാണ്, അതു മാത്രമാണ് പ്രശ്നം. ടെയ്ക്ക് ഓഫ് എന്ന സിനിമയുടെ പശ്ചാത്തലത്തിലെങ്കിലും കേരളത്തിലെ ആയിരക്കണക്കിന് നഴ്‌സുമാരുടെ ജീവിതം ചർച്ചയാക്കേണ്ടതുണ്ട്.
സമീറ (പാർവ്വതി) ശക്തമായ പെൺ സാന്നിധ്യം
ടെയ്ക്ക് ഓഫ് എന്ന സിനിമയിലെ താരം കുഞ്ചാക്കോ ബോബനോ ഫഹദ് ഫാസിലോ പാർവ്വതിയോ ഒന്നുമായിരുന്നില്ല മറിച്ച് അതിലെ തിരക്കഥയാണ്. വ്യക്തമായ ആശയത്തെ ജീവിച്ചു പ്രതിഫലി പ്പിക്കുക എന്ന കടമ മാത്രമേ അഭിനേതാക്കൾക്കുണ്ടായിരുന്നുള്ളൂ. രാജേഷ് പിള്ളയുടെ ഓർമ്മ ചിത്രം എന്ന നിലയിലും ടെയ്ക്ക് ഓഫ് ചർച്ച ചെയ്യപ്പെടുമ്പോൾ അതിൽ മാനുഷികത ഇല്ലാതെയും വയ്യല്ലോ.
പാർവ്വതി അഭിനയിച്ച കഥാപാത്രം ഒരു നഴ്സ് എന്ന നിലയിൽ നിന്നും കടന്ന് അമ്മയായും മകളായും ആത്മ സംഘർഷങ്ങളിൽ പെടുന്നു. സ്വന്തം കുഞ്ഞിനെ പോലും അടുത്ത് നിർത്താനാകാതെ അപ്പനും അമ്മയും അടങ്ങുന്ന കുടുംബത്തിന് വേണ്ടി ജോലി ചെയ്യാൻ നിർബന്ധിക്കപ്പെടുമ്പോൾ എത്രയോ സ്ത്രീകളുടെ പ്രതിനിധിയാകുന്നു പാർവ്വതിയുടെ കഥാപാത്രമായ സമീറ. ജീവിതം നൽകുന്ന ബുദ്ധിമുട്ടുകൾ ഒരു സ്ത്രീയെ എങ്ങനെ കരുത്തയാക്കി മാറ്റുമെന്നും സമീറ പഠിപ്പിക്കുന്നുണ്ട്.
വളരെ മനോഹരമായ ഒരു ജീവിതം ജീവിക്കുമ്പോൾ തന്നെ ഭർത്താവിന്റെ വീട്ടുകാർക്ക് ഇഷ്ടമില്ലെങ്കിൽ പോലും മാതാപിതാ ക്കൾക്ക് പണം അയക്കുന്ന എത്രയോ പെൺകുട്ടികളുണ്ട്! ജോലി മതിയാക്കി വീട്ടിൽ അടച്ചിരിക്കാൻ ആവശ്യപ്പെടുന്ന ആണധികാ രത്തിന്റെ നേർപതിപ്പുകളോട് എന്നാൽ ഞാൻ ജോലി ചെയ്താൽ കിട്ടുന്ന പണം പകരം നിങ്ങൾ എന്റെ വീട്ടിലേയ്ക്ക് അയക്കാമോ എന്ന ചോദ്യം കൊണ്ടാണ് സമീറ നേരിടുന്നത്.
സൗകര്യങ്ങളിലേക്ക് സ്വന്തം കുഞ്ഞിനെ വിട്ടു നൽകി അവൾ തിരികെ പോയതും ഒരു കറവപ്പശു ആകുമെന്ന് സ്വയം മനസ്സി ലാക്കി തന്നെയായിരുന്നു. കാരണം അവൾക്കു വേണ്ടിയാണ് സ്വന്തം അപ്പൻ ബാങ്കിൽ നിന്ന് വീട് പണയം വച്ച് ലോണെടുത്തതും അത് ജപ്തി ഭീഷണിയിൽ പെട്ട് കിടക്കുന്നതും. ശക്തമായ പെൺ സാന്നിധ്യമാണ് സമീറ സിനിമയിൽ. ഭർത്താവിന് വേണ്ടിയാണെങ്കിൽ കൂടി തീവ്രവാദികളോട് പോലും ഉറച്ച ശബ്ദത്തിൽ സംസാരിയ്ക്കാൻ അവൾക്ക് കഴിയുന്നുണ്ട്. സമീറയുടെ മുഖത്തിനു പരിചിതമായ എത്രയോ സ്ത്രീ മുഖങ്ങളുടെ രൂപമുണ്ടെന്നു തിരിച്ചറിയുന്നു.
വിദേശത്ത് പണം കൊയ്യുന്ന നഴ്സ്
ഒരു സിനിമയുടെ പശ്ചാത്തലത്തിൽ നിന്നു കൊണ്ടാണോ ഇന്നും ഒരു വിഭാഗം അനുഭവിക്കുന്ന സങ്കടങ്ങൾ ഓർക്കേണ്ടത്? അതെന്തൊരു നിവൃത്തികേടാണ്! പക്ഷെ എത്ര പറഞ്ഞാലും എഴുതിയാലും കേട്ടാലും തീരാത്ത പോലെ അതിങ്ങനെ പരന്നു കിടക്കുകയാണ് ഇവിടുത്തെ മാലാഖമാർ എന്ന് വിളിപ്പേരുള്ള നഴ്സ് വിഭാഗം അനുഭവിക്കുന്ന ദുരന്തങ്ങൾ.
ഒരു കാലത്ത് മലയാളി പെൺകുട്ടികൾ ഏറ്റവുമധികം ജോലിയെ കുറിച്ചും ഉയർന്ന പഠനത്തിന് കുറിച്ചും ചിന്തിക്കുമ്പോൾ നാവിൽ വന്നിരുന്നത് നഴ്‌സിംഗ് പഠനം എന്ന് തന്നെയായിരുന്നു. ബി എഡ് പഠനം കഴിഞ്ഞു സമാധാനമായി നാട്ടിലെ സ്‌കൂളിൽ ഇത്തിരി ശമ്പളത്തിൽ ജോലി ചെയ്യുന്നതിന്റെ നിസ്സാരത ഓർത്തിട്ടോ എന്തോ മാതാപിതാക്കളും പെൺ മക്കളെ നിർബന്ധിച്ചു പ്ലസ്ടുവിനു ശേഷം എന്ത് എന്ന ചോദ്യത്തിന് "അവൾ നഴ്‌സിംഗിന് പോകാൻ തീരുമാനിച്ചു" എന്ന ഉത്തരം അഭിമാനത്തോടെ അവരും പറഞ്ഞു നടന്നു.
അപ്പോഴും നോട്ടം വിദേശം തന്നെയായിരുന്നു. ഇന്ത്യൻ നഴ്‌സുമാർക്ക് വിദേശ രാജ്യങ്ങളിൽ ലഭിക്കുന്ന അനന്തമായ തൊഴിൽ സാധ്യതകളും വർധിച്ച ശമ്പളവും മാതാപിതാക്കളു ടെയും തീരുമാനങ്ങൾക്ക് ആക്കം കൂട്ടി. അതിനു വേണ്ടി താൽക്കാലി കമായി സ്വന്തം വീടും കുടുംബവും വിറ്റും വിസയ്ക്കുള്ള പണം കണ്ടെത്തി പെൺകുട്ടിയെ അകലെ ഗൾഫിലേക്കയക്കുമ്പോൾ സുരക്ഷിതമായൊരു ഭാവി തന്നെയാണ് ഏതൊരു മനസ്സുകളിലും ഉണ്ടായിരുന്നതും. സ്വപ്‌നങ്ങൾ അത്ര തീവ്രമായി ആരെയും ചതിച്ചില്ല. നല്ല ശമ്പളം , സമയം... സ്റ്റാറ്റസ്... വിദേശത്തെത്തിയ നഴ്‌സുമാർ മികച്ച രീതിയിൽ ജീവിതം ...