ടേക്ക് ഓഫ് സിനിമയുടെ റിലീസ് കഴിഞ്ഞ് പാർവതിയെ അഭിമുഖത്തിനായി വിളിക്കുമ്പോൾ അവർ കാഞ്ഞിരപ്പള്ളിയിലേക്കുള്ള യാത്രയിലായിരുന്നു; വീടു നഷ്ടപ്പെട്ട ബബിതയ്ക്കും മകൾക്കും ടേക്ക് ഓഫ് ടീമിന്റെ ആദ്യ സഹായം കൈമാറാൻ. തന്റെ ഹൃദയത്തോടു ചേർന്നു നിൽക്കുന്ന സിനിമയെയും അതിനു പിന്നിലെ ജീവിതത്തെയും പറ്റി പാർവതി പറഞ്ഞുതുടങ്ങി:
ടേക്ക് ഓഫ് കണ്ടവരെല്ലാം ഒരേ സ്വരത്തിൽ പറയുന്നത് സമീറയെക്കുറിച്ച് ആണല്ലോ? സമീറയാണ് ചിത്രത്തിന്റെ ഹൃദയമെന്നും ബാക്കിയുള്ളവർ ഹൃദയത്തിനു വേണ്ട രക്തം പമ്പു ചെയ്യുകയാണു ചെയ്തതെന്നും ഒക്കെ പറയുന്നുണ്ട്.
വളരെ സന്തോഷം. അതിന്റെ ക്രെഡിറ്റ് സംവിധായകനും തിരക്കഥാകൃത്തിനും ഉള്ളതാണ്. പിന്നെ രക്തം പമ്പു ചെയ്താലല്ലേ ഹൃദയം ശരിയായി പ്രവർത്തിക്കാനാകൂ. എല്ലാവരും പരസ്പരം സപ്പോർട്ട് ചെയ്യുകയായിരുന്നു. ഇതൊരു ടീമിന്റെ വിജയമാണ്. ഇതിൽ ഒരുപാടൊരുപാട് സന്തോഷം.
പശ്ചാത്തല സംഗീതം നിർവഹിച്ച ഗോപീ സുന്ദർ പറഞ്ഞത് പല സമയങ്ങളിലും പാർവതിയുടെ അഭിനയം കണ്ട് സംഗീതം ചെയ്യാനാകാതെ ഇരുന്നു പോയ സന്ദർഭങ്ങളുണ്ടായി എന്നാണല്ലോ!
എന്നോടും ഗോപി ഇതു പറഞ്ഞിരുന്നു. അഭിനയിക്കുന്ന സമയത്ത് മറ്റൊന്നിനെക്കുറിച്ചും നമ്മൾ ചിന്തിക്കുന്നില്ല. പറഞ്ഞു കേൾക്കുമ്പോൾ നമുക്ക് അവിശ്വസനീയമായേ തോന്നുകയുള്ളു. ഗോപി ആ പടത്തിന്റെ ലെവൽ തന്നെ കൂട്ടുകയായിരുന്നു. ചിത്രം കണ്ടവർക്കറിയാം, അതിനകത്ത് അയഥാർഥ്യമായ സംഭവങ്ങളൊന്നും കൊണ്ടുവന്നിട്ടില്ല. വളരെ സാധാരണമായിട്ടുള്ള ത്രില്ലിങ് പോയിന്റുകളേയുള്ളു. എഡിറ്റിങ്, ക്യാമറ തുടങ്ങിയ ടെക്നിക്കൽ കാര്യങ്ങൾ വർക്ഔട്ട് ആയാലേ ഇത്രയും ഇമോഷണലായുള്ള ഒരു പടവും വർക്ഔട്ട് ആകൂ. അല്ലെങ്കിൽ അതിൽ ഇഴച്ചിൽ വരും. ചിത്രത്തിന്റെ പേസ് നിലനിർത്തുന്നതിൽ ഗോപിയും നല്ല പങ്കു വഹിച്ചിട്ടുണ്ട്.
വെള്ളം കുടിച്ച് വയർ വീർപ്പിച്ചാണ് പാർവതി ഗർഭിണിയായി അഭിനയിക്കുന്ന സീൻ ചെയ്തതെന്ന് ചാക്കോച്ചനും പറഞ്ഞിരുന്നു. അത്രയും എഫർട്ടായിരുന്നു പാർവതിയുടെ ഭാഗത്തു നിന്നുണ്ടായതെന്ന്.
അത് ആ നിമിഷമെടുത്ത തീരുമാനമായിരുന്നു. അങ്ങനെ ഒരു സീൻ വരാൻ പോകുന്നു, അതിൽ വയർ കാണണം. അതൊരു സീനിൽ ചെയ്യുമ്പോൾ, ആ ഒരു നിമിഷം ഞാനും മഹേഷും സാനുവും കൂടി ഇരുന്ന് ആലോചിക്കുമ്പോൾ വയറിനായി ഉപയോഗിക്കുന്ന പാഡോ മറ്റോ വച്ച് ചെയ്യാൻ സാധിക്കില്ല. കാരണം അത്രയും മാസം ആയിട്ടില്ല. സത്യം പറഞ്ഞാൽ അതിനെക്കുറിച്ചു ചിന്തിക്കുക പോലും ചെയ്യാതെയാണ് കുംഭ വീർപ്പിപ്പിച്ചുവച്ച് ചെയ്യാമെന്ന തീരുമാനം എടുത്തത്. അത് ഒരു ഡെഡിക്കേഷനായി കരുതാൻ പറ്റില്ല. അതെന്നെ കളിയാക്കാനായി ചാക്കോച്ചൻ വെറുതേ എല്ലാവരുടേയും മുന്നിൽവച്ചു പറയുന്നതാണ്. കാരണം അനിയത്തിപ്രാവ് ഇറങ്ങിയിട്ട് 20 വർഷം കഴിഞ്ഞൂന്നു പറയുമ്പോൾ ഞാൻ ചാക്കോച്ചനെ ഇടയ്ക്കിടെ കളിയാക്കും, പ്രായമായി, വയസ്സായി എന്നൊക്കെപ്പറഞ്ഞ്. അതിനെതിരായി എന്നെവച്ചു പറഞ്ഞതാണ്. പക്ഷേ അതങ്ങ് ഹിറ്റായി. ഇതിനെക്കാൾ കൂടുതലായി പല പല രീതിയിൽ എനിക്കു സമീറയായി എക്സ്പീരിയൻസ് ചെയ്യാൻ സാധിച്ചു. ഒരു ഡിസ്കംഫർട്ടിലാണല്ലോ അവർ ജീവിക്കുന്നത്. അതിന്റെ ഒരു ശതമാനം പോലും ഞാൻ എക്സ്പീരിയൻസ് ചെയ്തിട്ടില്ലെങ്കിലും കുറച്ചെങ്കിലും അറിയാൻ പറ്റിയിട്ടുണ്ട്.
ചിത്രത്തിനു വേണ്ടി നഴ്സുമാരോട് ഒപ്പം ഒരു ദിവസം ചെലവഴിച്ചിരുന്നല്ലോ? ആ അനുഭവം...