കാലം ചാർമിളയെ ഒരുപാട് മാറ്റി. ഒരുകാലത്ത് ബ്യൂട്ടിഫുൾ ആക്ടറസ് മാത്രമായിരുന്ന ചാർമിള ഇന്ന് ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ആയി മാറിയിരിക്കുകയാണ്. ശക്തമായ നിലപാടുകൾ കൊണ്ട്, തുറന്നുപറച്ചിലുകൾ കൊണ്ട് മാധ്യമശ്രദ്ധനേടിയ ചാർമിള സിനിമാലോകത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും മനസ് തുറക്കുന്നു:
ഇരുപതുവർഷങ്ങൾക്കു ശേഷമുള്ള തിരിച്ചുവരവിൽ പലരും പറയാൻ മടിക്കുന്ന പല കാര്യങ്ങളും തുറന്നു പറയാൻ എങ്ങനെയാണ് ധൈര്യം കിട്ടിയത്?
ഞാൻ മലയാളസിനിമയിൽ നിന്ന് പോകുമ്പോൾ മലയാളം ഇങ്ങനെ ആയിരുന്നില്ല. പ്രണയാഭ്യർഥനകൾ ഉണ്ടാകാറുണ്ട്. അതിനപ്പുറത്തേക്ക് കിടക്ക പങ്കിടാൻ ക്ഷണിക്കുന്ന രീതിയിൽ അല്ലായിരുന്നു മലയാളസിനിമ. എത്രയോ പ്രതിഭകളോടൊപ്പം ഞാൻ ജോലി ചെയ്തിട്ടുണ്ട്. ആ കാലത്ത് എനിക്ക് യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടായിട്ടില്ല. എന്റെ പതിനഞ്ചാം വയസിലോ പത്തൊമ്പതാം വയസിലോ ആരും എന്നോട് മോശമായി പെരുമാറിയിട്ടില്ല. ഇപ്പോൾ എനിക്ക് നാൽപത്തിരണ്ട് വയസായി, എട്ടുവയസുള്ള മകനുണ്ട്, ഈ പ്രായത്തിൽ മോശമായിട്ട് പെരുമാറിയത് സഹിക്കാൻ സാധിച്ചില്ല അതുകൊണ്ടാണ് തുറന്നു പറഞ്ഞത്.
പുതിയ മലയാളസിനിമാലോകം മുഴുവൻ അങ്ങനെയാണെന്ന് തോന്നുന്നുണ്ടോ?
ഒരിക്കലും ഇല്ല. ലാൽജോസ് സാറിന്റെ വിക്രമാദിത്യന്റെ സെറ്റിലൊക്കെ നല്ല പെരുമാറ്റമായിരുന്നു എല്ലാവരും. പക്ഷെ വിദേശത്ത് നിന്നും സിനിമയെടുക്കാൻ വന്നവരാണെന്നു പറഞ്ഞ് ചില ആളുകൾ വന്നിരുന്നു. അവർ രണ്ടു മൂന്നു ദിവസം ഷൂട്ട് ചെയ്യും എന്നിട്ട് നിർത്തും. ഈ രണ്ടു മൂന്നും ദിവസത്തിനുള്ളിൽ വളച്ചെടുത്ത് കാര്യംസാധിക്കാനുള്ള ഉദ്ദേശത്തിലാണ് അവർ വരുന്നത്. സിനിമയുടെ പേരിൽ പെൺകുട്ടികളെ ചതിയിൽപ്പെടുത്തുകയാണ് അവരുടെ ഉദ്ദേശ്യം. സിനിമയിലെ ചതി എന്താണെന്ന് മനസിലാകുന്ന പ്രായം എനിക്കായി. എന്നാൽ പുതിയ കുട്ടികൾക്ക് സിനിമ അറിയില്ല. ഇതാണ് സിനിമ, ഇങ്ങനെയാണ് സിനിമ, കിടന്നു കൊടുത്താലേ റോൾ കിട്ടൂ എന്ന അവർ ചിന്തിക്കും. പണ്ട് എനിക്ക് എന്റെ അച്ഛനുണ്ടായിരുന്നു, അതുകൊണ്ടാവാം എന്നോട് ആരും മോശമായി പെരുമാറാതെയിരുന്നത്. ഇപ്പോൾ പക്ഷെ തനിച്ചായപ്പോൾ ദുരുദ്ദേശ്യത്തോടെ വരുന്നവർ ഒരുപാടാണ്. തനിച്ചു ജീവിക്കുന്ന ഏതൊരു സ്ത്രീയും അനുഭവിക്കുന്ന പ്രശ്നമാണത്.
സൂപ്പർതാരങ്ങളിൽ നിന്നു ദുരനുഭവം ഉണ്ടായിട്ടുണ്ടോ?
ഒരിക്കലുമില്ല. സിനിമയിൽ വന്ന സമയത്ത് മോഹൻലാൽ, ജയറാം അവരൊക്കെ ചെറിയ കുട്ടിയോടെന്ന പോലെയെ എന്നോട് പെരുമാറിയിട്ടുള്ളൂ. മോഹൻലാൽ സാറൊക്കെ എത്ര നല്ല മനുഷ്യനാണെന്ന് അറിയാമോ? അദ്ദേഹത്തെക്കുറിച്ച് ആവശ്യമില്ലാത്ത ആരോപണങ്ങൾ വരുമ്പോൾ വിഷമം തോന്നാറുണ്ട്. എന്നെ സിനിമയിൽ കൈപിടിച്ചു നടത്തിയത് മോഹൻലാലാണ്.
കേരളത്തിൽ മാത്രമാണോ ഈ പ്രശ്നം?
അങ്ങനെയാണ് തോന്നുന്നത്. തമിഴിലും തെലുങ്കിലും എനിക്ക് അത്തരം പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. നടികർ സംഘത്തിലെ വിശാലും കാർത്തിയുമൊക്കെയാണ് എന്റെ മകന്റെ വിദ്യാഭ്യാസത്തിന് സഹായിക്കുന്നത്. അവരെല്ലാം മാന്യമായിട്ടാണ് പെരുമാറുന്നത്. തമിഴിൽ തിരിച്ചുവരവിൽ ഞാൻ പതിനെട്ട് സിനിമകൾ അഭിനയിച്ചു. മിക്കതും അമ്മ വേഷമാണ്. അതിനുശേഷം അമ്മ എന്നേ തമിഴ് സിനിമ എന്നെ വിളിക്കാറൊള്ളൂ. തെലുങ്കും പ്രഫഷണൽ സമീപനമാണ്. മലയാളത്തിന്റെ ഈ അവസ്ഥയിൽ എനിക്ക് വിഷമമുണ്ട്. മലയാളസിനിമയാണ് എന്നെ വളർത്തിയത്. ഇത്തരക്കാർ കാരണം മലയാളത്തിലെ പ്രേക്ഷകരുടെ മുമ്പിൽ വരാൻ സാധിക്കാത്തതിൽ ദുഖമുണ്ട്.
ജീവിതത്തിലെ പരാജയങ്ങൾക്ക് സിനിമ ഒരു കാരണമാണോ?
അല്ല. എന്റെ ജീവിതത്തിലെ മൂന്ന് പ്രണയങ്ങൾക്കും പരാജയങ്ങൾക്കും ഞാൻ മാത്രമാണ് ഉത്തരവാദി. എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളിലെ തെറ്റുകാരി ഞാനാണ് സിനിമയല്ല.
കിഷോർ സത്യയുമായുള്ള ആദ്യ വിവാഹത്തെക്കുറിച്ച് ഇപ്പോൾ വെളിപ്പെടുത്തിയത് എന്തുകൊണ്ടാണ്?
പണ്ടും അത് ഒരു രഹസ്യമൊന്നും ആയിരുന്നില്ല. കിഷോറുമൊത്ത് ഷാർജയിലായിരുന്ന കാലത്ത് അവിടുത്തെ മാധ്യമങ്ങളൊക്കെ ഞങ്ങളുടെ അഭിമുഖം എടുത്തിട്ടുണ്ട്. അത് ഇവിടെ പ്രചരിച്ചിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. 1995ലായിരുന്നു വിവാഹം, അന്ന് ഇതുപോലെ സോഷ്യൽമീഡിയ ഒന്നും ഇല്ലല്ലോ. കിഷോറുമായുള്ള വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞിട്ടു തന്നെയാണ് രാജേഷിനെ ഞാൻ വിവാഹം ചെയ്തത്. സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. ചാർമിള എന്നൊരു നടിയെത്തന്നെ ജനം മറന്നു, ഈ കാലയളവിൽ കിഷോർ സീരിയലിലൂടെ പ്രശസ്തനായിക്കഴിഞ്ഞു. ഇപ്പോൾ ഒരു പ്രമുഖ മാധ്യമത്തിന്റെ അഭിമുഖത്തിന്റെ ഇടയ്ക്ക് പഴയ ഫോട്ടോകൾ കാണിച്ചിട്ട് ഇത് ആരാണെന്ന് ചോദിച്ചാൽ ഞാൻ എന്തിന് നിഷേധിക്കണം. വിക്കീപീഡിയയിൽ എന്റെ ആദ്യ ഭർത്താവ് കിഷോർ സത്യയാണെന്നാണ് എഴുതിയിരിക്കുന്നത്. എനിക്കാരോടും കള്ളം പറയേണ്ട ആവശ്യമില്ല.
എങ്ങനെയായിരുന്നു കിഷോറുമായിട്ടുള്ള പ്രണയവും വിവാഹവും സംഭവിക്കുന്നത്?
അടിവാരത്തിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്നു കിഷോർ. ബാബുആന്റണിയുമായുള്ള പ്രണയം തകർന്ന് മരണത്തിൽ നിന്നും ജീവിതത്തിലേക്ക് തിരികെ വരുന്ന സമയത്താണ് കിഷോറിനെ പരിചയപ്പെടുന്നതും അടുക്കുന്നതും.
മരണത്തിനു വരെ കാരണമാകാമായിരുന്ന ബാബു ആന്റണിയോടു പോലും ഇല്ലാത്ത വെറുപ്പ് എന്തുകൊണ്ടാണ് കിഷോർസത്യയോട്?
ബാബുവുമായിട്ടുള്ള പ്രണയത്തിൽ എനിക്ക് എന്റെ കരിയർ നഷ്ടമായിരുന്നില്ല. അതൊന്നും സിനിമയെ ബാധിച്ചിട്ടില്ല ഇതു പക്ഷെ അങ്ങനെയായിരുന്നില്ല. നാലുവർഷം പോയതിന് പ്രയോജനമുണ്ടായിരുന്നെങ്കിൽ എനിക്ക് ഇത്ര ദേഷ്യം വരില്ലായിരുന്നു. എന്റെ കരിയറിലെ നല്ല നാലുവർഷങ്ങളാണ് കിഷോർ കാരണം നഷ്ടമായത്.
വിവാഹം കഴിഞ്ഞ ഉടനെ കിഷോർസത്യ ഷാർജയിലേക്ക് പോയി. താൻ ചെന്നൈയിലും കിഷോർ ഷാർജയിലുമായി നാലുവർഷം കഴിഞ്ഞു. ആ സമയത്ത് അഭിനയിക്കുന്നതിന് വിലക്കുണ്ടായിരുന്നു. തന്നെ ഇഷ്ടമല്ലായിരുന്നെങ്കിൽ തുറന്നു പറഞ്ഞാൽ മതിയാരുന്നു. അതല്ലാതെ വിലപ്പെട്ട നാലുവർഷങ്ങൾ കളയേണ്ട ആവശ്യമില്ലായിരുന്നു. കിഷോർ സത്യയ്ക്ക് വേണ്ടി കാത്തിരുന്ന് നഷ്ടമായത് കരിയറും ജീവിതവുമാണ്.
ഈ സമയത്ത് വിക്രം നായകനായ സേതുവിൽ അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നു. വിക്രം വീട്ടിൽ വന്ന് സിനിമയിലേക്ക് ക്ഷണിച്ചതാണ്. ഭർത്താവ് സമതിക്കില്ലാന്ന് പറഞ്ഞ് ഞാൻ ആ അവസരം വേണ്ടെന്നുവയ്ക്കുകയായിരുന്നു. സിനിമയിൽ അഭിനയിക്കാൻ വിലക്ക് ഏർപ്പെടുത്തിയിട്ട് എനിക്ക് ജീവിക്കാനുള്ള പണം പോലും കിഷോർ അയച്ചു തരില്ലായിരുന്നു. ആ കാലത്ത് ചെറിയ സ്റ്റേജ് ഷോകളും ആങ്കറിങ്ങും ഉള്ളതുകൊണ്ട് പിടിച്ചു നിന്നത്.
ഷാർജയിലേക്കുള്ള വിസ കാത്ത് നാലുവർഷത്തോളം വീട്ടിൽ കഴിഞ്ഞു. ഒരു വിസ കിട്ടാൻ നാലുവർഷത്തെ താമസമുണ്ടെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ഞാൻ അതും വിശ്വസിച്ചു കാത്തിരുന്നു. അൻസാർ കലാഭവന്റെ സ്റ്റാർനൈറ്റ് പരിപാടിയിൽ പങ്കെടുക്കാൻ ഷാർജയിൽ ചെന്ന സമയത്താണ് കിഷോർ സത്യയെ വീണ്ടും കാണുന്നത്, അന്ന് ഞാൻ സ്വന്തം പ്രയത്നം കൊണ്ടാണ് വിസനേടിയെടുത്തത്. അതിന് നാലുവർഷം വേണ്ടിവന്നില്ലല്ലോ. അവിടെ ചെന്നതിന് ശേഷമാണ് വിവാഹജീവിതം ആരംഭിക്കുന്നത്. ആകെ നാലു മാസം മാത്രമാണ് ആ വിവാഹജീവിതം നീണ്ടു നിന്നത്.
എന്തുകൊണ്ടായിരിക്കാം അങ്ങനെയൊക്കെ ചെയ്തത് എന്നാണ് കരുതുന്നത്?
കിഷോർ എന്നെ വിവാഹം ചെയ്തത് പ്രശസ്തിക്ക് വേണ്ടിയായിരുന്നുവെന്നാണ് എനിക്ക് ഇപ്പോൾ തോന്നുന്നത്. സിനിമയിൽ കൂടുതൽ അവസരങ്ങളുണ്ടാക്കാൻ ഈ വിവാഹം കൊണ്ട് സാധിക്കുമെന്ന് കിഷോർ കരുതിയിട്ടുണ്ടാകും.
ഇൗ വെളിപ്പെടുത്തലിനു ശേഷം ആരെങ്കിലും വിളിച്ചോ?
കിഷോർ അങ്ങനെ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ആൾ ഒന്നുമല്ല. എന്നെ ഇതുവരെ വിളിച്ചിട്ടില്ല. ഞങ്ങളുടെ വിവാഹജീവിതം പരാജയമായിരുന്നു, അങ്ങനെയായതുകൊണ്ട് അയാൾ ഒരു മോശം വ്യക്തിയാണെന്ന് ഞാൻ പറയില്ല.
ഈ ഒരു കളങ്കമറ്റ സ്വഭാവമാണോ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് കാരണം?
അതെ, ജനുവിനിറ്റി ആർക്കും ഇഷ്ടമല്ലാത്ത കാര്യമാണ്. എന്റെ ജീവിതത്തിൽ തീർത്തും ജനുവിനായ വ്യക്തിയാണ് ഞാൻ. അതുതന്നെയാണ് എല്ലാപ്രശ്നങ്ങൾക്കും കാരണമായത്. എങ്കിലും എനിക്കത് ഉപേക്ഷിക്കാനാവില്ല.
എങ്ങനെയാണ് ഒറ്റയ്ക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്?
ഞാനിപ്പോൾ ജീവിക്കുന്നത് മകന് വേണ്ടിയാണ്. അവൻ എട്ടുവയസുണ്ട്. നിയമപരമായി വേർപിരിഞ്ഞെങ്കിലും രാജേഷ് എന്റെ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. ഞാൻ ചെന്നൈയ്ക്ക് പുറത്ത് ഷൂട്ടിങ്ങിന് പോകുന്ന സമയത്ത് എന്റെ കിടപ്പായ അമ്മയേയും മകനേയും നോക്കുന്നത് രാജേഷാണ്. സാമ്പത്തികമായിട്ടുള്ള സഹായം ഒന്നുമില്ല. പക്ഷെ ഇത്രയെങ്കിലും ചെയ്യുന്നത് എനിക്ക് വലിയ സഹായമാണ്. ഇത്രയൊക്കെ മതി ഇനിയുള്ള ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ.