മനസിൽ നൂറുവട്ടം പറഞ്ഞു പഠിച്ചു പെപ്പയല്ല, ആന്റണിയാണെന്ന്. പക്ഷെ സംസാരിക്കാൻ തുടങ്ങിയപ്പോൾ അറിയാതെ നാവിൽ പെപ്പ എന്നു തന്നെയാണ് വന്നത്. ലിച്ചിയുടെ മാത്രമല്ല മലയാളക്കരയുടെ മുഴുവൻ പെപ്പയായി മാറിയ അങ്കമാലി ഡയറീസിലെ ആന്റണി വർഗീസുമായി അഭിമുഖം. പുതുമുഖനടന്റെ പതർച്ചകളില്ലാതെ അങ്കമാലിക്കാരൻ വിൻസന്റ് പെപ്പയായി എത്തിയ ആന്റണി ആദ്യമായി ഒരു മാധ്യമത്തിന് നൽകുന്ന അഭിമുഖം കൂടിയാണിത്.
ആദ്യ സിനിമയാണെന്ന് പറയില്ലല്ലോ?
ഇപ്പോഴും ഇതൊക്കെ സത്യമാണോ എന്ന് വിശ്വസിക്കാനാവുന്നില്ല. സിനിമാനടനാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു, എന്നാൽ ആദ്യ സിനിമയും കഥാപാത്രവും ഇത്രമാത്രം ശ്രദ്ധിക്കപ്പെടുമെന്ന് വിചാരിച്ചിരുന്നില്ല. ചെറിയ റോളുകളൊക്കെ ചെയ്ത് പതിയെ സിനിമയിൽ സജീവമാകാൻ പറ്റുമായിരിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അത് അല്ലാതെ ഇങ്ങനെയൊക്കെ സംഭവിച്ചത് അത്ഭുതമാണ്. ലിജോ ചേട്ടന്റെ സിനിമയിലൂടെയുള്ള അരങ്ങേറ്റം അതിലേറെ ഭാഗ്യമാണ്. അമേൻ സിനിമ കണ്ട് കൊതിച്ചിട്ടുണ്ട്. പക്ഷെ ആ സ്വപ്നം സഫലമാകുമെന്ന് കരുതിയതേയില്ല. എല്ലാവരും എന്റെ അഭിനയം നല്ലതാണെന്ന് പറയുന്നുണ്ട്. ഞാൻ ചെയ്തത് എനിക്ക് അത്ര ഇഷ്ടപ്പെട്ടിടില്ല. അതൊക്കെ അടുത്ത സിനിമകളിൽ പരിഹരിക്കണമെന്നാണ് ആഗ്രഹം. എനിക്ക് എന്റെ അഭിനയത്തിൽ ഒരുപാട് പോരായ്മകൾ കണ്ടുപിടിക്കാൻ പറ്റും. ആദ്യമായി കാമറയുടെ മുമ്പിൽ നിന്നപ്പോൾ സന്തോഷം തോന്നി, അതോടൊപ്പം ചെറിയ പേടിയുമുണ്ടായിരുന്നു. പരീക്ഷയൊക്കെ എഴുതാൻ പോകുമ്പോൾ തോന്നുന്ന പേടിയില്ലേ, അതുപോലെ ഒരു പേടി.
ഇതിനു മുമ്പ് കാമറയുടെ മുമ്പിൽ നിന്നിട്ടില്ലേ?
ഞാൻ മഹാരാജാസിലാണ് പഠിച്ചത്. അവിടെ നിന്നാണ് സിനിമയോടുള്ള സ്നേഹം തുടങ്ങുന്നത്. എന്റെ ഒരു കൂട്ടുകാരനുണ്ട് അഭിനീഷ്. അവനാണ് ആദ്യമായി എന്നെ കാമറയുടെ മുമ്പിൽ നിർത്തുന്നത്. അവന്റെ ബലിയാട് എന്ന ഷോട്ഫിലിമിലാണ് ആദ്യമായി അഭിനയിക്കുന്നത്. അതു കണ്ടിട്ടാണ് ലിജോ ചേട്ടൻ അങ്കമാലി ഡയറീസിലേക്ക് വിളിക്കുന്നത്.
ലിജോജോസ് പല്ലിശേരിയെന്ന സംവിധായകനെക്കുറിച്ച്?
ലിജോ ചേട്ടന് ഞങ്ങളോട് ഒരിക്കലും അഭിനയിക്കാൻ പറിഞ്ഞിരുന്നില്ല. നിങ്ങൾ എങ്ങനെയാണോ പെരുമാറുന്നത് അതുപോലെ പെരുമാറാൻ പറഞ്ഞു. ഞങ്ങൾക്ക് പൂർണ്ണസ്വാതന്ത്ര്യമാണ് നൽകിയത്. ചേട്ടന്റെ പിന്തുണകൂടിയുള്ളത് കൊണ്ടാണ് പെപ്പയെ നന്നായി ചെയ്യാൻ പറ്റിയത്. എങ്ങനെയാണ് അവതരിപ്പിക്കേണ്ടതെന്ന് കൃത്യമായി പറഞ്ഞു തരും. അതിൽ അഭിനയിച്ചവർ പലരും പലസ്ഥലത്തു നിന്നുള്ളവരാണ്. ഞങ്ങൾക്ക് മുൻപരിചയമൊന്നുമില്ല. അത്രയധികം ആളുകളെ ഒന്നിപ്പിച്ച് മികച്ച കെമിസ്ട്രിയുണ്ടാക്കിയെടുതത്ത് ലിജോ ചേട്ടന്റെ കഴിവാണ്.
ലിച്ചിയുടെയും പെപ്പയുടെയും പ്രണയരംഗം തരംഗമാണല്ലോ?
ഒരുപാട് കഷ്ടപ്പെട്ട് എടുത്ത സീനാണത്. യഥാർഥ റോഡിലൂടെയാണ് ആ ഷോട്ട് എടുത്തത്. മൂന്നരമിനുട്ടുള്ള ഒറ്റ ഷോട്ടാണ്. ഷൂട്ട് ചെയ്യുന്ന സമയത്ത് റോഡിലൂടെ വണ്ടികളൊക്കെ വരുന്നുണ്ടായിരുന്നു. അത് ഷൂട്ടിങ്ങിനും അഭിനയത്തിനും ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. രാത്രി എട്ടുമണിക്ക് തുടങ്ങിയത് അവസാനിച്ചപ്പോൾ ഏതാണ്ട് രണ്ടുമണിയോളമായി.
ജീവിതത്തിലും പെപ്പയെപ്പോലെ തന്നെയാണോ?
ഏയ്, ഞാൻ അങ്ങനെ പെപ്പയുടെ പോലെ അടിയും പിടിയും ഒന്നും നടത്താൻ പോകാറില്ല. വളരെ ശാന്തസ്വഭാവമാണ്. പെപ്പയുമായിട്ടുള്ള സമാനത ഞാനും അങ്കമാലിക്കാരനാണ് എന്നതാണ്. പിന്നെ വീട്ടിലും അപ്പയും അമ്മയും പെങ്ങളുമാണുള്ളത്. പെപ്പയുടെപോലെയുള്ള കഷ്ടപ്പാടുകളൊക്കെ വീട്ടിലും ഉണ്ടായിട്ടുണ്ട്. അത് അല്ലാതെ അടിയുണ്ടാക്കാനും തല്ല് ഉണ്ടാക്കാനും ഒന്നും പോകാറില്ല.
ഭാവി നിവിൻപോളിയാണെന്നുള്ള കമന്റുകൾ കേട്ടിരുന്നോ?
നിവിൻചേട്ടനെയും എന്നെയും താരതമ്യം ചെയ്യരുത്. നിവിൻ ചേട്ടൻ സ്വന്തമായിട്ട് ഒരു ഇടം കണ്ടെത്തിക്കഴിഞ്ഞ ആളാണ്. ചേട്ടന്റെ സിനിമകളൊക്കെ തീയറ്ററിൽ പോയി ആസ്വദിക്കുന്ന ഒരു പ്രേക്ഷകൻ കൂടിയാണ് ഞാൻ. എനിക്ക് എന്റേതായ അഭിനയശൈലി ഉണ്ടാക്കിയെടുക്കണമെന്നാണ് ആഗ്രഹം. അതല്ലാതെ നിവിൻ ചേട്ടന്റെ പോലെ അഭിനയിക്കാൻ എനിക്കറിയില്ല.
ആദ്യ സിനിമ കണ്ട് ആരെല്ലാം അഭിനന്ദിച്ചു?
നിവൻചേട്ടൻ സംസാരിച്ചു. ജയേട്ടൻ (ജയസൂര്യ) അഭിനന്ദിച്ചു. പിന്നെ ലാലേട്ടൻ (മോഹൻലാൽ) സിനിമ കണ്ടു, നല്ലതാണ് എന്നു പറഞ്ഞത് ഇപ്പോഴും സ്വപ്നം പോലെ തോന്നുന്നു. ആ സ്വപ്നത്തിൽ നിന്ന് ഇതുവരെ ഉണർന്നിട്ടില്ല. സംവിധായകരായ രഞ്ജിത്ത് ശങ്കർ, മാർട്ടിൻ പ്രക്കാട്ട്, ജോഷി സർ അങ്ങനെ ഒരുപാട് പേർ നല്ല അഭിപ്രായം പറഞ്ഞു.