ആഷിക് അബു സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയം സിനിമയിലെ സിറിൽ എന്ന കഥാപാത്രത്തെ അങ്ങനെ ആരും മറക്കാനിടയില്ല. തന്നെ ചതിച്ചുപോയതിന് ക്രൂരമായ ശിക്ഷ നൽകുന്ന നഴ്സ് ടെസയെയും പ്രേക്ഷകർ മറന്നില്ല. ഫഹദ് ഫാസിൽ–റിമ കല്ലിങ്കൽ എന്നിവരുടെ ഗംഭീരപ്രകടനം കൂടിയായിരുന്നു ഈ സിനിമ.
എന്നാൽ ഈ സിനിമയിൽ അഭിനയിച്ചതിന് ശേഷം നഴ്‌സുമാര്‍ മുഖത്തേക്ക് നോക്കാറില്ലായിരുന്നെന്ന് ഫഹദ് പറഞ്ഞു. ഒരു ഇന്ത്യന്‍ പ്രണയകഥയില്‍ അഭിനയിക്കുമ്പോള്‍ ഷൂട്ടിനായി കോട്ടയത്തെ ഒരു ഹോസ്പിറ്റലില്‍ പോയി. അവിടുത്തെ ഹെഡ് നഴ്‌സ് എന്നെ കണ്ടപ്പോള്‍ ഞെട്ടി ഈശോ എന്ന് വിളിച്ച് ഒരു സ്‌റ്റെപ്പ് പിറകിലേക്ക് പോയി.
ആ തെറ്റു തിരുത്തലാണ് ടേക്ക് ഓഫ് എന്ന തന്റെ പുതിയ സിനിമയെന്ന് ഫഹദ് ഫാസില് വ്യക്തമാക്കി. കുഞ്ചാക്കോ ബോബനും ഫഹദും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ടേക്ക് ഓഫ് എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി എറണാകുളം ലിസി ആശുപത്രിയില്‍ നടന്ന പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു ഫഹദ്.
നഴ്‌സുമാരുടെ സേവനത്തെ എത്ര മഹത്വവല്‍ക്കരിച്ചാലും മതിയാകില്ല. ടേക്ക് ഓഫിന്റെ ഭാഗമായതില്‍ ഒരുപാട് സന്തോഷവും അഭിമാനവും തോന്നുന്നുണ്ട്. ടേക്ക് ഓഫ് കണ്ട് കഴിഞ്ഞ് ഒരു പക്ഷേ നിങ്ങള്‍ എല്ലാം എന്റെ മുഖത്ത് നോക്കി ചിരിച്ചേക്കും.–ഫഹദ് പറഞ്ഞു.
കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ആസിഫ് അലി പാർവതി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജേഷ് പിള്ള ഫിലിംസിന് വേണ്ടി മഹേഷ് നാരായണനും പി.വി.ഷാജികുമാറും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നഴ്സുമാരുടെ ജീവിതകഥ പറയുന്നു. കടുത്ത പ്രതിസന്ധികൾക്കിടയിലും കുടുംബത്തിനു വേണ്ടി വിദേശ രാജ്യങ്ങളിൽ പോയി ജോലി ചെയ്യേണ്ടി വരുന്ന മലയാളി നഴ്സുമാരുടെ കഥ. ഇറാഖിലും സുഡാനിലുമെല്ലാം കടുത്ത പ്രതിസന്ധിയുടെ ദിനങ്ങളിലും പിടിച്ചു നിന്ന മലയാളി നഴ്സുമാരുടെ ജീവിതമാണു സിനിമയുടെ പ്രമേയം.
12 വർഷത്തിലേറെയായി മലയാള സിനിമയിൽ എഡിറ്ററുടെ വേഷത്തിൽ തിളങ്ങുന്ന മഹേഷ് ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുകയാണ് ഈ ചിത്രത്തിലൂടെ. മലയാളത്തിൽ നവതരംഗത്തിന്റെ വക്താവായി തിളങ്ങി നിൽക്കവെ മരണത്തിനു കീഴടങ്ങിയ രാജേഷ് പിള്ളയുടെ പ്രൊഡക്ഷൻ ഹൗസാണു ഈ സിനിമയുടെ നിർമാണം നിർവഹിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയും ഒപ്പമുണ്ട്.