ഡാ കൊച്ചേർക്കാ.. നീ തോട്ട കണ്ടിട്ടുണ്ടോ.. നീ ഹോൾസെയിലും ചെയ്യത്തില്ല, റീട്ടെയിലും ചെയ്യത്തില്ല...” തിേയറ്ററിൽ പ്രതിനായകന് കയ്യടി കിട്ടുകയെന്നത് മലയാള സിനിമയെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ല. അജാനുബാഹുവായ വില്ലൻ തോൽക്കുന്ന ഓരോ സീനിലും നായകനുവേണ്ടി കയ്യടിക്കുന്ന, നായകനേക്കാൾ സന്തോഷമനുഭവിക്കുന്ന മലയാളിപ്രേക്ഷകർ നായകനൊപ്പമോ, അതിൽ കൂടുതലോ ഒരു വില്ലനെ സ്നേഹിക്കുന്നത് അപൂർവമാണ്. മുണ്ടയ്ക്കൽ ശേഖരനും കീരിക്കാടൻ ജോസും മോഹൻ തോമസുമെല്ലാം കാഴ്ചക്കാരുടെ ഉള്ളിൽ സൃഷ്ടിച്ച ഭയവും വെറുപ്പും അപ്പാനി രവിയെന്ന വില്ലൻ അലിയിച്ചുകളഞ്ഞു. അതാണ് ഈ മെല്ലിച്ച ചെറുപ്പക്കാരനോട് മലയാളിക്ക് വല്ലാത്തൊരു പ്രിയം തോന്നിയത്. ‘കമ്മട്ടിപ്പാട’ത്തെ ബാലനോടും ഗംഗയോടും തോന്നിയ അതേ പ്രിയം. പതിവു വില്ലൻ സങ്കൽപങ്ങളെ പൊളിച്ചെഴുതിക്കൊണ്ടാണ് എല്ലുന്തിയ ശരീരവും കൈയിലൊരു കൂടവുമായി അങ്കമാലിയിലേക്ക് രവിയുടെ വരവ്. സിനിമ കണ്ടിറങ്ങിയവരുടെ മനസ്സിലിപ്പോഴും അപ്പാനി രവിയുണ്ട്. ആദ്യസിനിമയ്ക്കു കിട്ടിയ അളവില്ലാത്ത കയ്യടിയുടെ ആവേശത്തിൽ ‘വനിത ഓൺലൈനുമായി’ സംസാരിക്കുകയാണ് വേഷം മികവുറ്റതാക്കിയ ശതത്കുമാർ.
അരുവിക്കരയിലെ ശരത്കുമാർ അങ്കമാലിക്കാരന്‍ അപ്പാനി രവിയായതെങ്ങനെ ?
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ എം.എ തിയേറ്റർ വിദ്യാർഥിയാണ് ഞാൻ. നാടകങ്ങള്‍ ചെയ്യുമ്പോഴും സിനിമാഭിനയം വലിയൊരു സ്വപ്നമായിരുന്നു. ‘അങ്കമാലി ഡയറീസി’ന്റെ ആദ്യറൗണ്ട് ഓഡീഷൻ എന്റെ ക്യാംപസിൽ നടന്നപ്പോൾ ഞാനും പങ്കെടുത്തു. ഒരു ഹാസ്യരംഗമാണ് അഭിനയിച്ചുകാണിച്ചത്. അങ്ങനെ അടുത്ത റൗണ്ടിലേക്ക് തിരഞ്ഞെടുത്തു. മൂന്ന് റൗണ്ട് ഓഡീഷനുണ്ടായിരുന്നു. എല്ലാം കഴിഞ്ഞ് അപ്പാനി രവിയായിട്ട് ഞാൻ മതിയെന്ന് അവർ തീരുമാനിച്ചു. എനിക്കപ്പോൾ വണ്ടിയോടിക്കാൻ അറിയില്ല. കൂട്ടുകാരുടെ സഹായത്തിൽ പഠിക്കാൻ തുടങ്ങി. അപ്പോഴും ഞാൻ ചെയ്യേണ്ടത് ഇത്ര വലിയ വേഷമാണെന്ന് അറിയില്ലായിരുന്നു. സ്ക്രിപ്റ്റ് വായിക്കാൻ തരുമ്പോഴാണ് വേഷം എന്താണെന്ന് മനസിലാകുന്നത്. ഞെട്ടിപ്പോയി. സിനിമയിലെത്തണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും തുടക്കത്തിൽത്തന്നെ ഇത്ര നല്ലൊരു വേഷം സ്വപ്നങ്ങൾക്കും അപ്പുറമാണ്. ഒരു സന്തോഷമുള്ളത് സിനിമയിൽ വണ്ടി ഓടിക്കേണ്ടിവന്നില്ല എന്നതാണ്. അപ്പാനി രവിക്കു പകരം യു ക്ലാമ്പ് രാജനാണ് വണ്ടിയെടുത്തത്.