പി.ടി കുഞ്ഞുമുഹമ്മദിന്റെ ‘വിശ്വാസപൂർവം മൻസൂർ’ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ നടി പ്രയാഗ മാർട്ടിൻ മേക്ക്അപ്മാനെ മർദിക്കാൻ ശ്രമിച്ചെന്നും അതു തടയാൻ ശ്രമിച്ച മേക്ക്അപ്മാനെക്കൊണ്ട് പരസ്യമായി മാപ്പു പറയിപ്പിക്കുകയും ചെയ്തു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. വിഷയത്തിൽ പ്രയാഗയെ കുറ്റപ്പെടുത്തി നിരവധിപേർ രംഗത്തെത്തുകയും ചെയ്തു. എന്നാൽ യഥാർത്തത്തിൽ ഇതൊന്നുമല്ല അവിടെ നടന്നത്. സംഭവത്തിന്റെ സത്യാവസ്ഥ പ്രയാഗ തന്നെ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു
‘ചിത്രത്തിന്റെ ഷൂട്ടിങ് അതിരാവിലെ ആയിരുന്നു. രാവിലെ 4.30 നു തന്നെ ഷൂട്ടിനായി ഞാൻ സെറ്റിൽ എത്തി. ചിത്രത്തിൽ ഞാൻ ചെയ്യുന്ന മുംതാസ് എന്ന കഥാപാതത്തിന് മേക്ക്അപ്പേ ഇല്ല. അത്രയും റിയലിസ്റ്റിക് ആയിട്ടുള്ള ഒരു വേഷമാണ്. അഥവാ എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ സ്വയമോ അല്ലെങ്കിൽ എന്റെ തന്നെ ടീമോ ആണു ചെയ്യാറുള്ളതും. രാവിലെ ഷൂട്ടിനായി വന്നപ്പോൾ പി.ടി സാർ പറഞ്ഞു മുഖം കുറച്ച് ഡൾ ആക്കണമെന്ന്. എന്റെ കൈവശം അതുപോലുള്ള ഷെയ്ഡ്സ് (മേക്ക്അപ് സാമഗ്രി) ഇല്ല എന്ന് ഞാൻ സാറിനോടു പറഞ്ഞു. അപ്പോള്‍ സാർ പറഞ്ഞു നമ്മുടെ മേക്ക്അപ്മാന്റെ സഹായം ചോദിക്കാം, അദ്ദേഹം ചെയ്തുതരുമെന്ന്. തുടർന്ന് സാറിന്റെ നിർദേശത്തോടെ മേക്ക്അപ്മാന്‍ എന്റെ മുഖത്ത് മേക്ക്അപ് ചെയ്തോളൂവെന്ന് ഞാൻ പറയുകയും ചെയ്തു.
പി.ടി സാറിന്റെ നിർദേശം അനുസരിച്ച് മേക്ക്അപിനായി ഇരുന്ന എന്നോട് ഒരു കാര്യവുമില്ലാതെ, ‘നീയൊക്കെ ആരാന്നാ വിചാരം’ എന്നൊക്കെ പറഞ്ഞ് അയാൾ ഒരു കാരണവുമില്ലാതെ ദേഷ്യപ്പെടാൻ തുടങ്ങി. പി.ടി സാറും രാധാകൃഷ്ണൻ സാറും ഉൾപ്പടെയുള്ളവർ തൊട്ടടുത്ത് ഇരിപ്പുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ പെരുമാറ്റം കണ്ടപ്പോൾ എല്ലാവരും അതിശയിച്ചു, ഇയാളെന്താ ഇങ്ങനെയെന്നു അവരും വിചാരിച്ചു. റോഡ്സൈഡിലായിരുന്നു ഷൂട്ട് നടന്നിരുന്നത്. ഒരു പെൺകുട്ടിയോട് സംസാരിക്കാൻ പറ്റാത്ത അത്രയും മോശമായി അയാൾ എന്നോടു സംസാരിച്ചു.
അപ്പോൾ എടുക്കേണ്ട ഷോട്ട് മുടങ്ങേണ്ടെന്നു വിചാരിച്ച് ആ സമയം ഞാൻ പ്രതികരിച്ചില്ല. പക്ഷേ എനിക്കത് ഭയങ്കര വിഷമമായി. ഏകദേശം ഏഴു മണി ആയപ്പോഴാണ് ആ സീൻ എടുത്തു കഴിഞ്ഞത്. ഷൂട്ട് കഴിഞ്ഞ ഉടൻ ഞാനെന്റെ അച്ഛനോടും അമ്മയോടും വന്ന് നടന്ന കാര്യങ്ങൾ പറഞ്ഞു. ‘പ്രയാഗ നീ ഞങ്ങളോടു പറയുന്നതിനു മുമ്പ് അവിടെ പ്രതികരിക്കേണ്ടതായിരുന്നെന്ന്’ എന്റെ അമ്മ പറഞ്ഞു.
കാരണം എന്താണെന്ന് ചോദിച്ച് അറിയാനായി അമ്മ എന്നെയും കൂട്ടി മേക്ക്അപ്മാന്റെ എടുത്തു ചെന്നു. ‘ചേട്ടാ ഒരു മിനിറ്റു വരാമോ’ എന്നു ചോദിച്ചു. അയാൾ തിരിച്ച് വീണ്ടും ദേഷ്യപ്പെടുകയായിരുന്നു. ഒന്നു വരണം എനിക്ക് സംസാരിക്കണമെന്നു വീണ്ടും ഞാൻ പറഞ്ഞു. അദ്ദേഹം പറഞ്ഞു ‘ഇങ്ങോട്ടു വന്നാൽ മതി’യെന്ന്. ഞാനും അമ്മയും അദ്ദേഹത്തിന്റെ അടുത്തേക്കു ചെന്നു. അമ്മ ചോദിച്ചു ‘ഇന്നു രാവിലെ എന്റെ മകളോട് അപമര്യാദയായി സംസാരിച്ചുവെന്ന് മകൾ പറഞ്ഞു, അത് സത്യമാണോ? ആണെങ്കിൽ എന്താണ് കാരണം?