പെൺകുട്ടികൾ ഇഷ്ടമാണെന്ന് പറയുന്നത് കാണാൻ തന്നെ ഒരു ഇഷ്ടമുണ്ട്. അൽപം നാണത്തോടെ എന്നാൽ വേണമെന്ന അതിയായ ആഗ്രഹത്തോടെയുള്ള ഇഷ്ടം പറച്ചിലിൽ ഉള്ളത് കടലോളം പ്രണയം മാത്രമായിരിക്കും. ഒരു പെൺകുട്ടി പ്രണയമാണെന്ന് പറഞ്ഞാൽ അതിന് ഒരുപാട് അർഥമുണ്ട്. ഒരു ആയുഷ്ക്കാലം മുഴുവൻ നിങ്ങളോടൊപ്പമാകണമെന്നുള്ള തൃഷ്ണ, ഒരു ആയുസുമുഴുവൻ നിങ്ങളെ അവൾക്ക് തരാനുള്ള അടങ്ങാത്ത ആഗ്രഹം, ഒരുമിച്ച് കടൽ കാണാൻ, കുന്നിൻചെരുവിലിരുന്ന് സന്ധ്യ വിരിയുന്നതും കൊഴിയുന്നതും കാണാൻ, രാവ് പുലരുന്നത് പോലും അറിയാതെ മിണ്ടാൻ, നിലാവത്ത് ഒപ്പം നടക്കാൻ, നിങ്ങളുടെ കുടു കുടു ബുളറ്റിൽ ചേർന്നിരുന്ന് ദൂരങ്ങൾ അളക്കാതെ താണ്ടാൻ, പനിചൂടലിൽ അവളുടെ കരുതലിന്റെ തണുപ്പ് തരാൻ... അങ്ങനെ അങ്ങനെ അടങ്ങാത്ത കൊതികളുടെ തുറന്നുപറച്ചിലുകൾ കൂടിയാണ് പെൺകുട്ടികളുടെ പ്രണയം. ജീവിതത്തിലെ ആ സ്പെഷ്യൽ പേഴ്സൺ നിങ്ങളാകണമെന്ന മോഹമായിരിക്കും അവളുടെ നുണക്കുഴികവിളിൽ പ്രണയം പറയുമ്പോൾ വിടരുക.
ആ മോഹമായിരുന്നു അങ്കമാലി ഡയറീസിലെ ലിച്ചിയുടെ കണ്ണുകളിൽ കണ്ടത്, ഓം ശാന്തി ഓശാനയിലെ പൂജാമാത്യൂസിൽ കണ്ടത്, സു... സു... സുധി വാത്മീകത്തിലെ കല്യാണിയുടെ will you marry me എന്ന ചോദ്യത്തിൽ കേട്ടത്, അൽപ്പം തന്റേടമാണെങ്കിലും സൂര്യപുത്രിയിലെ മായാവിനോദിനിയുടെ എനിക്ക് ഡോക്ടറോട് വല്ലാത്തൊരു പ്രണയം തോന്നുന്നു എന്ന് പറച്ചിലിലും ഇതേ കൊതി തന്നെയാണ് കണ്ടത്. പിടിച്ചടക്കലാണെങ്കിലും മഴയെത്തുമുമ്പെയിലെ ശ്രുതിയുടെ നന്ദൻ സാറിനോടുള്ള തുറന്നുപറച്ചിലിലും ജീവിതത്തിൽ അയാൾ കൂടിയെ തീരു എന്ന മോഹമായിരുന്നു. അനുരാഗകരിക്കിൻവെള്ളത്തിലെ എലിയും ഇതൊന്നും വേണ്ടെന്ന് എബി പറയുന്ന നിമിഷം കൊച്ചുകുട്ടിയെപ്പോലെ വാശിപിടിച്ചു കരയുന്നത് ആ സ്പെഷ്യൽ വ്യക്തി എന്നന്നേക്കുമായി നഷ്ടമാകുമെന്ന സത്യം ഉൾക്കൊളാനാവാതെയാണ്. ജീവിതത്തിൽ വേറെയാരെയും കിട്ടാത്തുകൊണ്ടല്ല അവൾ കരയുന്നത് അവൾക്കു തന്നെയറിയാം ഇതിലും നല്ലയാൾ അവളുടെ ജീവിതത്തിലേക്ക് വരുമെന്ന് പക്ഷെ ഒരിക്കലും അയാൾക്ക് അവനാകാൻ പറ്റില്ല എന്ന തിരിച്ചറിവ് കൂടിയാണ് ആ കണ്ണുനീർ.
അങ്ങനെ വെറുതെയൊന്നും പെൺകുട്ടികൾ പ്രണയം പറയാറില്ല. പറഞ്ഞാൽ അതിനർഥം അവളുടെ പ്രണയത്തിന് കടലിനെക്കാൾ ആഴവും ആകാശത്തേക്കാൾ ഗഹനുവുമായിരിക്കുമെന്നാണ്. ഒന്നും ആലോചിക്കാതെയുള്ള ആദ്യ കാഴ്ചയിൽ തോന്നുന്ന അനുരാഗമായിരിക്കില്ല അവളുെട പ്രണയം. ഒരുപാട് ആലോചിച്ച് എല്ലാസംശയങ്ങൾക്കും സ്വയം ഉത്തരം കണ്ട്, എല്ലാ പേടികൾക്കും വിടനൽകി നിശ്ചയദാർഢ്യത്തോടെയാവും അവളുടെ പ്രണയം പറച്ചിൽ. എല്ലാ ദുരഭിമാനങ്ങളും മാറ്റിവച്ചിട്ടാകും അവൾ നിങ്ങളോട് പ്രണയം പറയുക. ചിലപ്പോൾ അവൾക്കു തന്നെ അറിയാം കിട്ടാൻ പോകുന്ന ഉത്തരം നോ ആയിരിക്കുമെന്ന്, മനസിനെ എല്ലാ അർഥത്തിലും പാകപ്പെടുത്തിയ ശേഷമാവും ഈ തുറന്നുപറച്ചിൽ. യെസ് ആണെങ്കിലും നോ ആണെങ്കിലും മനസിൽ അതിശക്തമായ പ്രണയം തോന്നിയാൽ പെൺകുട്ടി അത് തുറന്നുപറയുക തന്നെ ചെയ്യും. അപ്പോൾ അവൾ പ്രണയിനിയല്ല മായാജാലക്കാരിയായി മാറും അവൾ. അവളുടെ പ്രണയം, സമ്മാനപൊതികളുടെ, സർപ്രൈസുകൾ അല്ല, ജീവിതം തന്നെ സർപ്രൈസ് ആക്കി മാറ്റുന്ന ജാലവിദ്യയായിരുന്നു. ആ സർപ്രൈസായിരുന്നു നായകനേക്കാൾ ഉയർന്ന് നടന്ന് പ്രണയം പറയുന്ന സമയത്ത് സ്വയം നായകനായി മാറിയ ലിച്ചിയുടെ കണ്ണിൽ കണ്ടേതും ഇതേ പ്രണയത്തിന്റെ ജാലവിദ്യയായിരുന്നു.