ഇന്റർനെറ്റ് വ്യവസായ രംഗത്തെ പ്രശസ്ത കമ്പനിയായ യാഹൂവിന്റെ പേർ അൽറ്റബ എന്നു മാറുന്നു. കമ്പനിയുടെ ഇന്റർനെറ്റ്–ഡിജിറ്റൽ ബിസിനസുകൾ ടെലികോം കമ്പനി വെറൈസൺ ഏറ്റെടുക്കുന്നതോടെയാണിത്. ഇപ്പോൾ യാഹൂവിന്റെ മേധാവിയായ മരിസ മെയർ കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽനിന്നു രാജിവച്ച് വെറൈസണിനു കീഴിലാകുന്ന യാഹൂ ബിസിനസിന്റെ മേധാവിയാകും. വെറൈസൺ 480 കോടി ഡോളറിനാണ് (ഏതാണ്ട് 32000 കോടി രൂപ) യാഹൂവിന്റെ ഇന്റർനെറ്റ് ബിസിനസ് സ്വന്തമാക്കുന്നത്. അൽറ്റബ ഒരു ഓഹരി നിക്ഷേപ ഹോൾഡിങ് കമ്പനിയുടെ രൂപത്തിലാകും പ്രവർത്തിക്കുക. ഓൺലൈൻ വ്യാപാര രംഗത്തെ പ്രമുഖരായ ചൈനീസ് കമ്പനി ആലിബാബയിലുള്ള 15% ഓഹരിയും യാഹൂ ജപ്പാൻ എന്ന കമ്പനിയിലെ 35.5% അൽറ്റബയുടേതാണ്.ആലിബാബ എന്ന പേരുമായി ബന്ധപ്പെടുത്തിയാണ് അൽറ്റബ എന്ന പേരു സ്വീകരിച്ചതെന്നു സൂചനയുണ്ട്. ആലിബാബയിലെ 15% ഓഹരിക്ക് 3500 കോടി ഡോളർ മൂല്യമുണ്ടെന്നതു ശ്രദ്ധേയം.
അതേസമയം, യാഹൂവിന്റെ 150 കോടിയിലേറെ ഉപഭോക്താക്കളുടെ അക്കൗണ്ട് വിവരങ്ങൾ ചോർന്നെന്ന വലിയ പ്രശ്നത്തെച്ചൊല്ലി വെറൈസൺ ഇടപാടിൽനിന്നു പിന്മാറുമോ എന്ന ആശങ്ക അന്തരീക്ഷത്തിലുണ്ട്. ഏറ്റെടുക്കൽ തീരുമാനം വന്ന ശേഷമായിരുന്നു ചോർച്ച പുറത്തു വന്നത്. ഇടപാടിൽനിന്നു പിൻമാറുമെന്നു പറഞ്ഞിട്ടില്ലെങ്കിലും വിഷയം ഗൗരവത്തോടെയാണു കാണുന്നതെന്ന് വെറൈസൺ വ്യക്തമാക്കിയിട്ടുണ്ട്.ഇന്റർനെറ്റ്– മാസ് മീഡിയ കമ്പനിയായ ‘എഒഎലി’നെ 2015ൽ 440 കോടി ഡോളർ മുടക്കി സ്വന്തമാക്കിയ തങ്ങൾ ഡിജിറ്റൽ അഡ്വർടൈസിങ്, മീഡിയ ബിസിനസുകൾ ശക്തിപ്പെടുത്താനാണ് യാഹൂവിനെ ഏറ്റെടുക്കുന്നതെന്ന് വെറൈസൺ പറഞ്ഞിരുന്നു. യാഹൂവിന്റെ മുഖ്യ ബിസിനസ് വിഭാഗങ്ങളായ ഇമെയിൽ, സെർച്ച് എൻജിൻ, മെസഞ്ജർ തുടങ്ങിയവ വെറൈസണിന്റെ കൈവശമാകും. 2012ലാണ് മരിസ മെയർ യാഹൂവിന്റെ തലപ്പത്തെത്തിയത്. അവരുടെ നടപടികളൊന്നും കമ്പനിയെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ സഹായിച്ചില്ല. തുടർന്നാണ് ബിസിനസ് വിൽപനയിലെത്തിയത്.