രാജ്യത്തെ ടെലികോം വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കു തുടക്കമിട്ട കമ്പനിയാണ് റിലയൻസ് ജിയോ. എന്നാൽ ഈ വിപ്ലവത്തെ കൂടുതൽ സജീവമാക്കാൻ ലക്ഷ്യമിട്ട്, രാജ്യത്തെ സാധാരണക്കാർക്കായി കേവലം 999 രൂപയ്ക്ക് 4ജി ഫീച്ചർ ഫോൺ പുറത്തിറക്കുമെന്ന് ജിയോ അറിയിച്ചു. ജിയോയുടെ 4ജി സേവനങ്ങളെല്ലാം ആസ്വദിക്കാൻ കഴിയുന്ന ഹാൻഡ്സെറ്റ് കേവലം 999 രൂപയ്ക്ക് പുറത്തിറക്കാൻ മുകേഷ് അംബാനിയുടെ റിലയൻസ് തയാറാണെന്ന് മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.
സ്മാർട്ട്ഫോണുകളിൽ 4ജി ഇന്റർനെറ്റ് ആസ്വദിക്കുന്നതു പോലെ ജിയോയുടെ പുതിയ ഫീച്ചർ ഫോൺ ഉപയോഗിക്കാം. ഇത് സംബന്ധിച്ച് മൂന്നു മാസത്തിനകം പ്രഖ്യാപനമുണ്ടാകുമെന്നാണ് അറിയുന്നത്. ഇത്രയും കുറഞ്ഞ വിലയിൽ 4ജി സൗകര്യത്തോടെ ഫീച്ചർഫോൺ വിപണിയിലെത്തിയാൽ രാജ്യത്തെ മൊബൈൽ ഫോൺ വിപണിയെ തന്നെ കീഴ്മേൽ മറിക്കും.
ഗൂഗിളിന്റെ ആൻഡ്രോയ്ഡ് ഒഎസിൽ പ്രവർത്തിക്കുന്ന ഹാൻഡ്സെറ്റിനു മുന്നിലും പിന്നിലും ക്യാമറയുണ്ടാകും. ജിയോ ചാറ്റ്, ലൈവ് ടിവി അടക്കമുള്ള സേവനങ്ങൾ ലഭിക്കുന്നതുമാകും പുതിയ ഫോണുകൾ. സാധാരണ ഫോണുകളിലെ പോലെയായിരിക്കും കീപാഡ്. ഡിജിറ്റൽ ഇടപാടുകൾക്കു വേണ്ട ഫിംഗർ പ്രിന്റ് സ്കാനറും ഉൾപ്പെടുത്തിയേക്കും.
ജിയോ മണി അടക്കമുള്ള മൊബൈൽ വോലറ്റുകളു ഉപയോഗിക്കാനാകും. ഈ ഹാൻഡ്സെറ്റിൽ നിന്നു പരിധിയില്ലാതെ സൗജന്യ കോളുകളും വിളിക്കാവുന്ന ഓഫറും പ്രഖ്യാപിച്ചേക്കുമെന്നാണു റിപ്പോർട്ടുകൾ. രാജ്യത്തെ 65 ശതമാനം പേരും ഇപ്പോഴും ഫീച്ചർ ഫോണുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ ഏറ്റവും വിലകുറഞ്ഞ സ്മാർട്ട്ഫോണിനു 3,000 രൂപ വരെ നൽകണം. നിലവിൽ ജിയോ 3,499 രൂപ വിലയുള്ള ലൈഫ് സ്മാർട്ട്ഫോണുകൾ വിതരണം ചെയ്യുന്നുണ്ട്.
എന്നാൽ പുതിയ 999 രൂപ ഫീച്ചർ ഫോൺ ജിയോ സിമ്മിനൊപ്പമാണ് നൽകുക. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യൻ കമ്പനിയായ ലാവയാണ് 999 രൂപ വിലയുള്ള ജിയോ ഫീച്ചര്‍ ഫോൺ നിര്‍മിക്കുക. 2,000 രൂപയിൽ വില കുറഞ്ഞ സ്മാർട്ട്ഫോണുകൾ പുറത്തിറക്കാൻ നേരത്തെ കേന്ദ്ര സർക്കാർ തന്നെ വിവിധ കമ്പനികളോടു നിർദ്ദേശിച്ചിരുന്നു. നിലവിലുള്ള ഹാപ്പി ന്യൂ ഇയർ ഓഫർ അവസാനിക്കുന്നതോടെ ആകർഷകമായ താരിഫ് നിരക്കുകളും ജിയോ പുറത്തിറക്കിയേക്കും.