ചെന്നൈ ∙ ഉപഭോക്താക്കൾക്കു പുതുവർഷ സമ്മാനവുമായി ബിഎസ്എൻഎൽ. അൺലിമിറ്റഡ് സൗജന്യ കാൾ സൗകര്യം നൽകുന്ന 144 രൂപ പദ്ധതിയാണു ബിഎസ്എൻഎൽ പുതുതായി പ്രഖ്യാപിച്ചത്. ആറു മാസം പ്രാബല്യമുള്ള പദ്ധതിയിൽ ഒരു മാസത്തേക്കു രാജ്യത്തെ ഏതു നെറ്റ്‌വർക്കിലേക്കും പരിധികളില്ലാതെ സൗജന്യമായി വളിക്കാം. ഒപ്പം, 300 എംബി ഡേറ്റയും ലഭിക്കുമെന്നു ബിഎസ്എൻഎൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവ പറഞ്ഞു. പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് പദ്ധതി ലഭ്യമാകും. രാജ്യമൊട്ടാകെ 4400 വൈഫൈ ഹോട്‌സ്പോട്ടുകൾ ബിഎസ്എൻഎൽ അവതരിപ്പിച്ചിട്ടുണ്ട്.
ഇതു കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കും. ഒരു വർഷം 40,000 വൈഫൈ ഹോട്ട് സ്പോട്ടുകളായി ഉയർത്തും. പുറമെ, ഗ്രാമീണ മേഖലകളിലേക്കു കൂടുതൽ പ്രവർത്തനം വ്യാപിപ്പിക്കും. 4ജി സ്പെക്ട്രം ഘട്ടം ഘട്ടമായി ലഭ്യമാക്കുമെന്നും അനുപം ശ്രീവാസ്തവ പറഞ്ഞു. ബിഎസ്എൻഎല്ലിന്റെ മൊബൈൽ ടവറുകൾ കൈകാര്യം ചെയ്യുന്നതിനു പ്രത്യേക കമ്പനി രൂപീകരിക്കുന്ന കാര്യം പരിഗണനയിലാണെന്ന് അനുപം ശ്രീവാസ്തവ പറഞ്ഞു. ഈ കമ്പനിയുടെ പ്രവർത്തനം സ്വകാര്യ കമ്പനിയെ പോലെയാവരുതെന്നാണു ജീവനക്കാരുടെ ആവശ്യം. ബിഎസ്എൻഎല്ലിനു നിയന്ത്രണം വേണം. ഇക്കാര്യം കേന്ദ്ര സർക്കാരുമായി ചർച്ച ചെയ്തു വരികയാണ്.
രാജ്യത്തൊട്ടാകെ ബിഎസ്എൻഎല്ലിന് 64,500 മൊബൈൽ ടവറുകളുണ്ട്. 50,000 സ്ഥലങ്ങളിൽ ഒപ്ടിക്കൽ ഫൈബർ കണക്ടിവിറ്റിയുമുണ്ട്. ടെലികോം മേഖല ശക്തമായ മൽസരം നേരിടുന്നുണ്ട്. ജിയോ ടെലികോമിന്റെ അവതരണത്തോടെ ബിഎസ്എൻഎൽ ഉൾപ്പെടെ എല്ലാ ടെലികോം ഓപ്പറേറ്റർമാരും വെല്ലുവിളി നേരിടുന്നുണ്ട്. ബിഎസ്എൻഎൽ പ്രതിമാസം പുതുതായി 1.50 ലക്ഷം കണക്‌ഷനുകൾ നൽകുന്നുണ്ട്. 2016–17 വർഷത്തിൽ ബിഎസ്എൻഎൽ 4800 കോടി രൂപയുടെ നിക്ഷേപം അധികമായി നടത്തും. ഇതിനു പുറമെ, കേന്ദ്ര സർക്കാരും 4,800 കോടി രൂപയുടെ നിക്ഷേപം നടത്തും. ആൻഡമാൻ നിക്കോബാർ ദ്വീപിലേക്ക് ഒപ്റ്റിക്കൽ ഫൈബർ കണക്ടിവിറ്റി ലഭ്യമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.