സംരംഭം തുടങ്ങുന്നതിന് മുമ്പ് സാധാരണ ഭർത്താക്കന്മാർ എന്താണ് ചെയ്യുന്നത്? പതിവുപോലെ ഭാര്യമാരുടെ പക്കൽ നിന്നും സ്വർണ്ണം കടം വാങ്ങും, സംരംഭം വിജയിപ്പിക്കും, ഭാര്യമാർ വീട്ടുകാര്യങ്ങളും നോക്കി അടുക്കളഭരണവുമായി കഴിയും. എന്നാൽ പാലക്കാട്ടെ മൂന്ന് ഭർത്താക്കന്മാർ പതിവിന് വിപരീതമായി ചിന്തിച്ചപ്പോൾ ജനിച്ചത് ഫോർട്ട് ഹെർബൽ ഡ്രഗ്സ് എന്ന സ്ഥാപനമാണ്.
1997 ൽ മൂന്ന് സഹോദരന്മാർ അവരുടെ ഭാര്യമാരെ സംരംഭകരാക്കി ആരംഭിച്ച സ്ഥാപനം ഇന്ന് കേരളത്തിലെ ആയുർവേദ ഔഷധ നിർമാണ മേഖലയിൽ സ്ത്രീ സംരംഭകത്വത്തിൽ ആരംഭിക്കുന്ന ആദ്യ വ്യവസായ സ്ഥാപനങ്ങളിൽ ഒന്നാണ്. ശാന്താ രാജൻ, സ്വയംപ്രഭാ മുരളി, മാലതി മോഹൻ എന്നീ മൂന്ന് വനിതകളാണ് ഫോർട്ട് ഹെർബൽ ഡ്രഗ്സനിന്റെ സാരഥികൾ.
പാലക്കാട്ട് സമാന മേഖലയിൽ ജോലി ചെയ്തിരുന്ന ഭർത്താക്കന്മാർ സ്വന്തമായി ഒരു സ്ഥാപനം തുടങ്ങാനുള്ള ലക്ഷ്യമിട്ടപ്പോൾ, സാധാരണ ഭാര്യമാരോട് സ്വർണ്ണം കടം ചോദിക്കുന്ന പതിവ് തിരുത്തി മക്കളെ നോക്കി വീട്ടിൽ ഇരിക്കാതെ സംരംഭകത്വം ഏറ്റെടുക്കാൻ മുൻപോട്ടു വരാനാണ് ആവശ്യപ്പെട്ടത്. തീർത്തും അപരിചിതമായ മേഖലയിലേക്ക് കടന്നു വരാൻ ആദ്യം ഭയന്നെങ്കിലും, കുടുംബത്തിൽ നിന്ന് ലഭിച്ച പിന്തുണയുടെ ബലത്തോടെ ഞങ്ങൾ മൂന്ന് പേരും കൈ കോർത്തു. - മാനേജിങ് പാർട്ണർ ശാന്താ രാജൻ പറഞ്ഞു. കേരള സർക്കാരിന്റെ ജില്ലയിലെ മികച്ച വനിതാ സംരംഭകയ്ക്കുള്ള പുരസ്ക്കാരം രണ്ടു തവണയാണ് ശാന്താ രാജനെ തേടിയെത്തിയിട്ടുള്ളത്.
സ്ഥാപനത്തിന്റെ മാർക്കറ്റിങ് ആൻഡ് സെയിൽസ് വിഭാഗം കൈകാര്യം ചെയ്യുന്നത് ഭർത്താക്കന്മാരായ രാജൻ, മുരളി, മോഹൻ എന്നിവരാണ്. ഇവരോടൊപ്പം മക്കളും മേൽനോട്ടത്തിനുണ്ട്, നിർമാണ വിഭാഗം സ്ത്രീകളുടെ കൈകളിൽ സുഭദ്രം. നിർമാണ മേഖലയിലുള്ളതും സ്ത്രീകൾ തന്നെ. സമീപവാസികളായ സ്ത്രീകൾക്ക് വേണ്ട പരിശീലനം നൽകി, സ്ഥാപനത്തിലെ ജീവനക്കാക്കി, അവർക്കും ഉപജീവന മാർഗം തുറന്നുനൽകാനും വനിത സാരഥികൾ പരിശ്രമിക്കുന്നു.
പ്രമേഹം,വാതരോഗങ്ങൾ, രക്തസമ്മർദ്ദം, രോഗ പ്രതിരോധ ശേഷി, ത്വക്ക് രോഗങ്ങൾ, ജീവിത രീതി കൊണ്ട് ഉണ്ടാവുന്ന ആരോഗ്യ പ്രേശ്നങ്ങൾ എന്നിങ്ങനെ വിവിധ രോഗനിവാരണത്തിനുള്ള എൺപതോളം സമ്പൂർണ്ണ ആയുർവേദ ഔഷധങ്ങൾ സ്ത്രീകളുടെ മേൽനോട്ടത്തിൽ നിർമിക്കുന്നു. സംതൃപ്തരായ ഒരുലക്ഷത്തിലധികം ഉപഭോക്താക്കളാണ് തങ്ങളുടെ സന്തോഷമെന്ന് ഇന്നിവർക്ക് അഭിമാനത്തോടെ പറയാൻ സാധിക്കുന്നു. നിലവിൽ അഞ്ചു കോടി വിറ്റു വരവുള്ള സ്ഥാപനം അതിന്റെ ഇരുപതാം വർഷത്തിൽ എത്തി നിൽക്കുമ്പോൾ കയറ്റുമതിയിലൂടെ ആയുർവേദ പാരമ്പര്യത്തോടൊപ്പം സ്ഥാപനത്തിന്റെ പേരും വിദേശരാജ്യങ്ങളിലേക്കും എത്തിക്കാനുള്ള ശ്രമത്തിലാണിവർ.