പൊതുമേഖലയെ ലാഭത്തിലാക്കാനുള്ള പ്രത്യേകപാക്കേജ് ബജറ്റിലുണ്ടാകുമെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്. സ്ത്രീസുരക്ഷയ്ക്ക് എക്കാലത്തെയും കൂടിയ തുക വകയിരുത്തും. വരൾച്ച നേരിടാൻ കുളങ്ങളും തോടുകളും സംരക്ഷിക്കുന്നതിന് സമഗ്രപദ്ധതിക്ക് രൂപംനൽകും. സഹകരണബാങ്കുകളെ സംയോജിപ്പിച്ച് കേരളബാങ്ക് രൂപീകരിക്കാനുള്ള നടപടി ഈ സാമ്പത്തികവർഷം ഉണ്ടാകുമെന്നും തോമസ് ഐസക് മനോരമ ന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞ ബജറ്റിന്റെ സവിശേഷത കിഫ്ബി ആയിരുന്നെങ്കിൽ ഇത്തവണത്തേത് പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിനുള്ള പ്രത്യേകപാക്കേജാണ്. സബ്സിഡി കൊടുത്ത് പൊതുമേഖലാസ്ഥാപനങ്ങളെ സഹായിക്കാനല്ല ഉദ്ദേശിക്കുന്നത്. സ്ത്രീകളുടെ ക്ഷേമത്തിനുള്ള പദ്ധതികൾക്ക് പകരം അവരുടെ സുരക്ഷയ്ക്കുള്ള പദ്ധതികളിലേക്ക് ഊന്നൽമാറും. ജെൻഡർ ബജറ്റിങ് നടപ്പിലാക്കും.
വരൾച്ചാബാധിതമേഖലകളിൽ കുടിവെള്ളം എത്തിക്കും. കുളങ്ങളും തോടുകളും വൃത്തിയാക്കി കയർഭൂവസ്ത്രം ഉപയോഗിച്ച് സംരക്ഷിക്കും. ജലസ്രോതസുകളുടെ സംരക്ഷണം ജനകീയപ്രസ്ഥാനമാക്കി മാറ്റാനാണ് പദ്ധതി. കേരളബാങ്ക് രൂപീകരിക്കുന്നതിന് മുന്നോടിയായി സഹകരണബാങ്കുകളുടെ ബാലൻസ് ഷീറ്റ് ക്ലീനാക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഇതിന് പണംമുടക്കാനും സർക്കാർ തയ്യാറാണ്.