ഒരു വീട്ടിലെ മുഴുവൻ ജൈവ മാലിന്യവും ചെലവുകുറഞ്ഞ രീതിയിൽ സംസ്കരിക്കുന്ന കാർഷിക സർവകലാശാലയുടെ ബയോ ബിന്നിന് ആവശ്യക്കാരേറുന്നു. കരിയിലയും ഖരരൂപത്തിലുള്ള ജൈവ മാലിന്യവും ചാണകവുമുപയോഗിച്ചു വളരെ വേഗത്തിൽ മാലിന്യത്തെ ജൈവ വളമാക്കുന്ന ബയോബിന്നിന്റെ ചെലവ് 1500 രൂപയിൽ താഴെ മാത്രം. കോർപറേഷന്റെ 14ാം ഡിവിഷനിൽ വീടുകളിൽ വിതരണം ചെയ്ത ബയോബിന്നുകളിൽ നിന്നു ജൈവവളം ലഭിച്ചതോടെയാണു സർവകലാശാലയുടെ പുതിയ സംസ്കരണ യൂണിറ്റിനു പ്രചാരമേറിയത്. കാർഷിക സർവകലാശാല ഹോർട്ടിക്കൾച്ചർ കോളജ് അഗ്രിക്കൾച്ചർ മൈക്രോ ബയോളജി വിഭാഗം മേധാവിയും പ്രഫസറുമായ ഡോ. ഡി.ഗിരിജയുടെ നേതൃത്വത്തിലാണു കെഎയു സ്മാർട് ബയോബിൻ വികസിപ്പിച്ചെടുത്തത്.
പരിമിതമായ സ്ഥലമുള്ളവർക്കും വീടുകളിൽ ഉപയോഗിക്കാവുന്ന ബയോബിൻ കേവലം മൂന്നടി ഉയരവും 19 ഇഞ്ച് വ്യാസവുമുള്ള സ്റ്റൈയിൻലസ് സ്റ്റീൽ ഉപയോഗിച്ചു നിർമിച്ചിരിക്കുന്നു. ആദ്യ വലയത്തിനുള്ളിൽ 14 ഇഞ്ച് വ്യാസത്തിൽ മറ്റൊരു വലയവുമുണ്ട്. രണ്ടു വലയങ്ങളുടെ ഇടയിൽ കരിയില നിറയ്ക്കുകയും ഉള്ളിൽ കരിയിലയും ജൈവ മാലിന്യവും അടുക്കുകളായി നിക്ഷേപിക്കുകയും ചെയ്യണം.ആഴ്ചയിലൊരിക്കൽ കരിയിലയുടെ മുകളിൽ പച്ച ചാണകമോ നേർപ്പിച്ച കംപോസ്റ്റിങ് ടോണിക് (ഇനോക്കുലം) വിതറുക. 45 ദിവസത്തിനുശേഷം പൊടി രൂപത്തിലുള്ള കംപോസ്റ്റ് താഴേക്കു വീണു തുടങ്ങും. കരിയിലയ്ക്കു പകരം, ചകിരിച്ചോറ്, തെങ്ങിന്റെ ഉണങ്ങിയ ഓല, അറക്കപ്പൊടി എന്നിവയും വലയങ്ങൾക്കുള്ളിലും വലയങ്ങൾക്കിടയിലും ഉപയോഗിക്കാം.
അന്തരീക്ഷ മലിനീകരണമില്ലാത്തതും പ്രവർത്തന പരിചയമോ തൊഴിലാളികളുടെ സേവനമോ ആവശ്യമില്ലാത്തതുമാണു ബയോബിൻ. ജൈവ വളമുപയോഗിച്ച് അടുക്കളത്തോട്ടത്തിലെ വിഷരഹിത പച്ചക്കറി കൃഷിയും നടത്താം. നഗരപ്രദേശങ്ങളിലും ഗ്രാമങ്ങളിൽ ഒരുപോലെ എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന സർവകലാശാലയുടെ ബയോബിൻ തുമ്പൂർമുഴി കംപോസ്റ്റിങ് യൂണിറ്റിന്റെ ചുവടുപിടിച്ചാണു രൂപകൽപന ചെയ്തത്. നാരാങ്ങാതൊലി, മുട്ടത്തോട്, മൽസ്യ–മാംസ അവശിഷ്ടങ്ങൾ തുടങ്ങി വീട്ടിലെ ഖരമാലിന്യങ്ങളെല്ലാം 45 ദിവസത്തിനുശേഷം ജൈവ വളമാക്കുന്ന ബയോബിന്നിനു കൂടുതൽ ആവശ്യക്കാർ വരുന്നതായി ഡോ.ഡി.ഗിരിജ പറഞ്ഞു.