ബാങ്കിലൂടെ നോട്ട് പിൻവലിക്കുന്നതിനും തിരിച്ചടയ്ക്കുന്നതിനും സർക്കാർ നിയന്ത്രണങ്ങൾക്കതീതമായി ബാങ്കുകൾ ഫീസ് ചുമത്തുന്നതിന് മത്സരിച്ചുകൊണ്ടിരിക്കുന്നു. പണം പിൻവലിക്കൽ നിയന്ത്രണങ്ങളെല്ലാം എടുത്തുമാറ്റി നോട്ട് പ്രതിസന്ധി പൂർണമായും പരിഹരിക്കപ്പെട്ടു എന്ന് കരുതുമ്പോഴും സ്വന്തം പണമെടുത്ത് ചെലവുകൾ നടത്തുന്നതിന് ഇടപാട് ഫീസുകൾ നൽകേണ്ട അവസ്ഥയാണിപ്പോൾ.
പുര കത്തുമ്പോഴല്ലേ അവസരമെന്ന മട്ടിൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഫീസുകൾ വർധിപ്പിക്കുന്ന തിരക്കിലുമാണ്. പണമിടപാടു ചെലവുകൾ സംബന്ധിച്ച പുതിയ സംഭവ വികാസങ്ങൾ ഇടപാടുകാരെ വലയ്ക്കും.
ശിക്ഷ പോലെ ഫീസ്
നോട്ട് പ്രതിസന്ധി മറയാക്കി പണം കൊണ്ടുനടത്തുന്ന ഇടപാടുകൾക്കും ഫീസ് വർധിപ്പിച്ചുകൊണ്ട് രംഗത്തെത്തിയത് ആദ്യം എച്ച്ഡിഎഫ്സി ബാങ്കാണ്. നാലു തവണയിൽ കൂടുതൽ അക്കൗണ്ടുകളിൽ നോട്ടിടപാടുകൾ നടത്തിയാൽ, ഈ മാസം 1 മുതൽ ഓരോ ഇടപാടിനും 150 രൂപ അധിക ചാർജ് നൽകണം.
മുന്തിയ സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിൽ ഒരിടപാടു കൂടി സൗജന്യമായി നൽകും. ആറാമത്തെ ഇടപാടിനു തുടങ്ങി ഓരോന്നിനും 150 രൂപയും നികുതിയും സെസും കൂടി നൽകേണ്ടിവരും. ഇവിടെ തീരുന്നില്ല നിബന്ധനകൾ. അക്കൗണ്ട് തുറന്നിട്ടുള്ള ഹോം ശാഖയിൽ ഒരു മാസം ഒരു അക്കൗണ്ടിൽ സൗജന്യമായി പരമാവധി പണമായിട്ട് ഇടപാട് നടത്താവുന്നത് രണ്ട് ലക്ഷം രൂപയാക്കി ചുരുക്കി.
അതിനു മുകളിൽ വരുന്ന നോട്ട് അടയ്ക്കാനും പിൻവലിക്കാനും ചുരുങ്ങിയത് 150 രൂപ അല്ലെങ്കിൽ 1000ന് അഞ്ചു രൂപ എന്ന നിരക്കിൽ അധിക ഫീസ് ഈടാക്കും. മൂന്നുലക്ഷം വരെയുള്ള പണമിടപാടുകൾ നോട്ടുകൾ ഉപയോഗിച്ച് നടത്താമെന്ന കേന്ദ്ര ധനകാര്യ മന്ത്രിയുടെ ഉറപ്പുകൾ കാറ്റിൽ പറത്തിക്കൊണ്ട് ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ഒരു മാസം നടത്തുന്ന നോട്ടുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾക്കാണ് ഫീസ് ഈടാക്കുന്നത്.
ഏതു ശാഖയിൽ അക്കൗണ്ടുള്ളവർക്കും മറ്റേതൊരു ശാഖയിലും ഇടപാടുകൾ സുഗമം എന്ന് പ്രചരിച്ചിരുന്ന കോർ ബാങ്കിങ് സേവനത്തെ പിന്നോട്ടടിക്കുന്ന രീതിയിൽ ഹോം ശാഖയ്ക്കു പുറത്ത് നോട്ടായി നടത്തുന്ന ഇടപാടുകൾ ഒരു ദിവസം 25,000 രൂപയാക്കി അതിനു മുകളിൽ ഇടപാടിന് കുറഞ്ഞത് 150 രൂപ അല്ലെങ്കിൽ 1000ന് 5 രൂപ എന്ന നിരക്കിൽ നൽകേണ്ടി വരും.
മറ്റുള്ളവർക്ക് പണം നൽകുമ്പോഴും നോട്ടായി നൽകുകയാണെങ്കിൽ 25,000 രൂപയുടെ പരിധിയുണ്ടാകും അതിന് മുകളിൽ ഫീസ് നൽകണം. പണം സ്വീകരിക്കുന്നത് മുതിർന്ന പൗരന്മാരോ, കുട്ടികളോ ആണെങ്കിൽ തുകയ്ക്ക് പരിധിയുണ്ടെങ്കിലും ഫീസ് നൽകേണ്ടതില്ലെന്നും കുഞ്ഞക്ഷരങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. നോട്ട് കൈകാര്യം ചെയ്ത് ഇടപാടുകൾ നടത്തുന്നതിന് നേരത്തെ നിലനിന്നിരുന്ന ചാർജുകൾ എല്ലാം ഇതോടെ പിൻവലിച്ചിരിക്കുന്നുവെന്നും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
മറ്റു ബാങ്കുകളും കൂട്ടുന്നു
ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയും ചാർജുകൾ ഈടാക്കുമെങ്കിലും ആക്‌സിസ് ബാങ്ക് ഒരു മാസം അഞ്ച് ഇടപാടുകൾ അല്ലെങ്കിൽ 10 ലക്ഷം വരെ സൗജന്യമാക്കിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കും ഏറ്റവും കൂടുതൽ സാധാരണക്കാർക്ക് അക്കൗണ്ടുകൾ തുറന്നിട്ടുള്ളതുമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നോട്ടിടപാടുകൾക്ക് ഫീസ് ചുമത്തുന്നതിന് അനുവാദം തേടിക്കൊണ്ട് സർക്കാരിനെ സമീപിച്ചിട്ടുണ്ട്.
തോന്നിയ പോലെ ഫീസ്
വിവിധ സേവനങ്ങൾക്ക് ബാങ്കുകൾ ഈടാക്കുന്ന ഫീസുകളും ചാർജുകളും സംബന്ധിച്ച നിയന്ത്രണങ്ങൾ 2015ൽ തന്നെ റിസർവ് ബാങ്ക് അവസാനിപ്പിച്ചതാണ്. ഇത് സംബന്ധിച്ച യുക്തമായ തീരുമാനങ്ങളെടുക്കാനുള്ള അധികാരം ബാങ്കിന്റെ ഭരണസമിതികൾക്ക് ഏൽപിച്ച് നൽകിയിട്ടുണ്ട്.
എന്നാൽ റീജനൽ റൂറൽ ബാങ്കുകൾക്ക് ഇത്തരത്തിൽ അധികാരമില്ല. ഇന്ത്യൻ ബാങ്ക് അസോസിയേഷനെയും ബാങ്കിങ് സ്റ്റാൻഡേർഡ് ബോർഡ് ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങളെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ് നോട്ട് ഇടപാടുകൾക്ക് ചാർജ് ഈടാക്കാൻ ബാങ്കുകൾ മുന്നിട്ടിറങ്ങിയിട്ടുള്ളത്.
നോട്ടില്ലെങ്കിലും ഫീസ്
നോട്ട് നൽകി പെട്രോൾ അടിക്കുമ്പോൾ ഇന്ധന വില മാത്രം നൽകിയാൽ മതി. എന്നാൽ കാർഡുകൾ ഉപയോഗിച്ച് ക്രെഡിറ്റായാലും ഡെബിറ്റായാലും കമ്പനികൾ 2.5 ശതമാനം സർചാർജ് ഈടാക്കും. കേന്ദ്ര സർക്കാർ കാർഡുകൾ ഉപയോഗിച്ച് ജനങ്ങൾ കൂടുതൽ ഇടപാടുകൾ നടത്താനായി ഏർപ്പെടുത്തിയ സൗജന്യങ്ങൾ പ്രഖ്യാപനങ്ങളിൽ ഒതുങ്ങിയ മട്ടാണ്.
പെട്രോൾ കമ്പനികൾ ബാങ്കുകളുമായിട്ട് നേരിട്ട് ചർച്ച നടത്തി പ്രശ്‌നപരിഹാരം തേടണമെന്നാണ് സർക്കാർ നിർദേശം. നോട്ട് പിൻവലിക്കലിനുമുമ്പ് പത്തിൽ ഒരാൾ മാത്രമാണ് കാർഡുപയോഗിച്ച് പെട്രോൾ അടിച്ചിരുന്നതെങ്കിൽ ഇപ്പോൾ അത് മൂന്നോ അതിലധികമോ ആയിട്ടും കാർഡ് കമ്പനികളും ബാങ്കുകളും ജനങ്ങളെ പിഴിയുന്നതിൽ നിന്ന് പിന്നോട്ടില്ല എന്നാണ് നിലപാട്.
മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്
അടുത്തിടെ സാധാരണക്കാരെ ഏറെ കുഴപ്പിച്ച ഒരു പദശകലമാണ് എംഡിആർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്. ഡെബിറ്റ് കാർഡും ക്രെഡിറ്റ് കാർഡും ഉപയോഗിച്ച് ജനങ്ങൾ കച്ചവട സ്ഥാപനങ്ങളിൽ ഇടപാടുകൾ നടത്തുമ്പോൾ കച്ചവട സ്ഥാപനം ബാങ്കിന് നൽകേണ്ടി വരുന്ന ഫീസാണ് എംഡിആർ. സ്വാഭാവികമായും ഈ അധിക ഭാരം കൂടി ഇടപാടുകാരനിൽ ചുമത്താനാണ് കച്ചവടക്കാർ ശ്രമിക്കുക. പ്രെടോൾ അടിക്കുമ്പോൾ നൽകേണ്ടിവരുന്ന സർചാർജ് സംബന്ധിച്ച തർക്കങ്ങൾക്ക് കാരണവും മറ്റൊന്നല്ല.
നിയന്ത്രണങ്ങൾക്ക് വിധേയമായി ഇടപാടുകൾ സൗജന്യമാക്കിയതും, ചെറുകിട ഇടപാടുകളുടെ തുക സർക്കാർ വഹിക്കുമെന്നും, പ്രയാസങ്ങൾ തീരുന്നതുവരെ ഇത്തരം ചെലവിനങ്ങൾക്ക് നികുതി ചുമത്തില്ല എന്നുമൊക്കെ പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നെങ്കിലും എംഡിആർ ഇപ്പോഴും ഇടപാടുകാരന്റെ ചുമലിൽ തന്നെ.