നോട്ട് റദ്ദാക്കലും ഇതോടനുബന്ധിച്ചുവന്ന പണം പിൻവലിക്കൽ നിയന്ത്രണവും സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിൽ സാധാരണക്കാരുടെ പണം കുന്നുകൂടുന്നതിനു കാരണമായി. ഓരോ ആഴ്ചയിലും പിൻവലിക്കാവുന്ന തുകയ്ക്ക് പരിധി വന്നതോടെ വിവിധ ചെലവുകൾക്കുള്ള പണം ആണെങ്കിൽ കൂടി തുച്ഛമായ പലിശ മാത്രം ലഭിക്കുന്ന സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിൽ പണം നിർത്തേണ്ടി വരുന്നു. ഇത്തരത്തിൽ നിർബന്ധമായി ബാങ്കിൽ ബാക്കി നിർത്തേണ്ടിവന്ന പണത്തിനു മെച്ചപ്പെട്ട പലിശ ലഭിക്കുന്നത് എങ്ങനെയെന്ന് ഓരോരുത്തരും ആലോചിക്കേണ്ടതുണ്ട്. സേവിങ്സ് ബാങ്കിൽ പലിശ തുച്ഛം സേവിങ്സ് ബാങ്കുകളിൽ നിക്ഷേപിക്കുന്ന പണത്തിന് എത്ര ശതമാനം പലിശ നൽകണമെന്നുള്ളത് തീരുമാനിക്കാൻ ഓരോ ബാങ്കുകൾക്കും അധികാരമുണ്ട്. 2011 ഒക്‌ടോബർ മാസത്തിൽ ഇതു സംബന്ധിച്ച നിയന്ത്രണങ്ങൾ റിസർവ് ബാങ്ക് പിൻവലിച്ചു. റിസർവ് ബാങ്ക് നിയന്ത്രണം ഉണ്ടായിരുന്ന കാലത്ത് നിലനിന്നിരുന്ന നാലു ശതമാനം പലിശ മാത്രമാണ് ഇപ്പോഴും ദേശസാൽകൃത ബാങ്കുകൾ ഉൾപ്പെടെ മിക്ക ബാങ്കുകളും തുടരുന്നത്. ചില സ്വകാര്യ ബാങ്കുകൾ സേവിങ്സ് ബാങ്ക് നിക്ഷേപങ്ങൾക്ക് ആറ് ശതമാനം വരെ പലിശ നൽകുന്നുണ്ട്. വിപണിയിലെ ഏറ്റവും താണ പലിശ നിരക്കാണ് 4% എന്നു തിരിച്ചറിയണം. ഫ്‌ളെക്‌സി ഡിപ്പോസിറ്റുകൾ ഇടപാടുകാരൻ നിശ്ചയിക്കുന്ന ഒരു തുകയ്ക്ക് മുകളിൽ സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ നീക്കിയിരിപ്പു വന്നാൽ അത്രയും തുക സ്ഥിര നിക്ഷേപമാക്കി മാറ്റാവുന്ന അക്കൗണ്ടുകൾ പല ബാങ്കുകളിലുമുണ്ട്. തുക പിൻവലിക്കേണ്ടി വന്നാൽ അത്രയും തുക സ്ഥിര നിക്ഷേപത്തിൽ നിന്നു കുറവുചെയ്ത് സേവിങ്സ് അക്കൗണ്ടിൽ നൽകുന്നു. സ്ഥിര നിക്ഷേപങ്ങളിൽ ബാക്കി നിൽക്കുന്ന തുകയ്ക്ക് കാലാവധി അനുസരിച്ച് സേവിങ്സ് ബാങ്ക് നിരക്കിനെക്കാൾ ഉയർന്ന പലിശ ലഭിക്കുകയും ചെയ്യും.
ഇത്തരത്തിൽ ഓട്ടോ 'സ്വീപ്പിങ്' സൗകര്യമുള്ള, സേവിങ്സ് ബാങ്കും സ്ഥിര നിക്ഷേപവും സംയോജിപ്പിച്ചുള്ള അക്കൗണ്ടുകൾ പല ബാങ്കുകളിലും ഉണ്ട്. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഫ്‌ളെക്‌സി ഡിപ്പോസിറ്റ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സേവിങ്സ് പ്ലസ്, കാനറാ ബാങ്കിന്റെ കാൻ ഫ്‌ളെക്‌സി തുടങ്ങിയവ ഉദാഹരണം. കടപ്പത്ര മ്യൂച്വൽ ഫണ്ടുകൾ ഉടൻ തിരികെയെടുത്ത് ഉപയോഗിക്കാൻ ഉദ്ദേശിക്കാത്ത പണം സേവിങ്സ് അക്കൗണ്ടിലായാലും സ്ഥിര നിക്ഷേപമായാലും പലിശ നിരക്കുകൾ ആകർഷകമല്ല. ബാങ്ക് നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ ഉയർന്ന സ്ഥിരതയുള്ള പലിശ വരുമാനം ലഭിക്കാൻ ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ അനുയോജ്യമാണ്. സർക്കാർ ബോണ്ടുകൾ, കമ്പനികളുടെ കടപ്പത്രങ്ങൾ എന്നിവകളിൽ പണം നിക്ഷേപിക്കുന്ന ഡെറ്റ് മ്യൂച്വൽ ഫണ്ടുകളിൽ ന്യായമായ ദീർഘകാല വരുമാനം ലഭിക്കുന്നുണ്ട്. ഡെറ്റ് മ്യൂച്വൽ ഫണ്ടുകളിൽ പണം നിക്ഷേപിക്കുമ്പോൾ വിപണിയിൽ കടപ്പത്രങ്ങളിലൂടെ ലഭിക്കുന്ന പലിശ മാത്രമല്ല അവയുടെ വിലയിലുണ്ടാകുന്ന മൂലധന വളർച്ച കൂടി നിക്ഷേപകർക്ക് പ്രയോജനപ്പെടും.
ശരാശരി എട്ടു മുതൽ 10 ശതമാനം വരെ കഴിഞ്ഞ വർഷം വാർഷിക വളർച്ച നൽകിയിട്ടുണ്ട്. ഹ്രസ്വകാല മധ്യകാല നിക്ഷേപങ്ങൾ കമ്പനികളുടെ കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ഫണ്ടുകളിലും ദീർഘകാല നിക്ഷേപങ്ങൾ സർക്കാർ കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ഗിൽറ്റ് ഫണ്ടുകളിലും നിക്ഷേപിക്കാം. മൂന്നു വർഷത്തിന് മുകളിലുള്ള നിക്ഷേപങ്ങൾക്ക് ഇൻഡക്‌സേഷൻ പ്രയോജനത്തോടെ ക്യാപിറ്റൽ ഗെയിൻ നികുതി മാത്രമേ നൽകേണ്ടതുള്ളൂ. ബാങ്ക് നിക്ഷേപങ്ങളുടേതു മാതിരി സ്രോതസ്സിൽ നികുതി കിഴിച്ചെടുക്കില്ല എന്ന മെച്ചവുമുണ്ട്. കമ്പനി ഡിപ്പോസിറ്റുകളും മോശമല്ല മാനുഫാക്ച്ചറിങ് കമ്പനികൾ, ഫിനാൻസ് കമ്പനികൾ, ബാങ്ക്ഇതര ഫിനാൻസ് കമ്പനികൾ എന്നിവ ആറ് മാസം മുതൽ അഞ്ചു വർഷം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങൾ പൊതു ജനങ്ങളിൽ നിന്ന് സ്വീകരിക്കുന്നുണ്ട്. ബാങ്ക് നിക്ഷേപങ്ങളേക്കാൾ രണ്ടോ മൂന്നോ ശതമാനം ഉയർന്ന പലിശ മിക്ക കമ്പനി നിക്ഷേപങ്ങൾക്കും ലഭിക്കും. കാലാവധി എത്തും മുൻപ് പണം പിൻവലിച്ചാൽ പലിശ നഷ്ടം സംഭവിക്കും എന്ന പോരായ്മയുണ്ട്.
മെച്ചപ്പെട്ട ട്രിപ്പിൾ എ റേറ്റിങ് ഉള്ള കമ്പനികൾ രണ്ട് ശതമാനം ഉയർന്ന പലിശ നിരക്ക് നൽകുന്നതായി കാണുന്നു. റിയൽ എസ്റ്റേറ്റ് കമ്പനികൾ, റേറ്റിങ് കുറവായ കമ്പനികൾ ഇതിലും ഉയർന്ന നിരക്കുകളും നൽകുന്നുണ്ട്. പലിശയ്ക്ക് സ്രോതസ്സിൽ നികുതി കുറവ് ചെയ്യുന്നു. ദീർഘകാല നിക്ഷേപങ്ങളേക്കാൾ കാലാവധി കുറഞ്ഞ കമ്പനി നിക്ഷേപങ്ങൾ തിരഞ്ഞെടുക്കണം. ഓഹരി ഉടമകൾക്ക് സ്ഥിരമായി മോശമല്ലാത്ത ഡിവിഡൻഡ് വിതരണം ചെയ്യുന്നവയും മെച്ചപ്പെട്ട ക്രെഡിറ്റ് റേറ്റിങ് ഉള്ളവയുമായ കമ്പനികൾ തിരഞ്ഞെടുക്കണമെന്ന് മാത്രം. ലൈഫ് ഇൻഷുറൻസ് നിക്ഷേപമല്ല നോട്ട് റദ്ദാക്കലും തുടർന്നുണ്ടായ സന്ദേഹങ്ങൾക്കുമിടയിൽ ലൈഫ് ഇൻഷുറൻസ് പോളിസികളിൽ അധികമായി പണം നിക്ഷേപിക്കുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. മിക്ക പരമ്പരാഗത ലൈഫ് ഇൻഷുറൻസ് പോളിസികളിലും ബാങ്ക് നിക്ഷേപങ്ങളോട് താരതമ്യം ചെയ്യാവുന്ന രീതിയിലുള്ള മൂലധന വളർച്ച മാത്രമേ പ്രതീക്ഷിക്കേണ്ടു എന്ന് തിരിച്ചറിയുക.