അഞ്ചുവർഷത്തിനുശേഷം വില നൂറ്റിയമ്പതിനുമുകളിലെത്തിയെങ്കിലും റബർ മേഖലയിലുണ്ടായ ഉണർവ് നിലനിൽക്കാൻ കാര്യമായ ഇടപെടൽ ബജറ്റിൽ വേണമെന്നാണ് കർഷകരും വ്യാപാരികളും ആഗ്രഹിക്കുന്നത്. ഹ്രസ്വകാല പദ്ധതികൾ പ്രഖ്യാപിക്കുന്നതിനപ്പുറം ദീർഘകാലത്തേയ്ക്കുള്ള പ്രയോജനമാണ് മേഖലയുടെ പ്രധാന ആവശ്യം.
ആഗോള വിപണിയിൽ വില ഉയർന്നതിന്റെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും റബർ വില കൂടിയത്. അറുപത് മാസങ്ങൾക്കുശേഷം റബർ വില നൂറ്റിയമ്പതിലേക്കെത്തി. വില നൂറിലും താഴെപോയ സമയത്ത്് കർഷകർക്ക് ശരാശരി നൂറ്റിയമ്പത് രൂപയെങ്കിലും ലഭിക്കത്തക്ക രീതിയിൽ യുഡിഎഫ് സർക്കാർ തുടങ്ങിയ വിലസ്ഥിരതാ ഫണ്ടിന്റെ പ്രയോജനം ഇനി ലഭിക്കുമെന്നോയെന്നതാണ് റബർ മേഖല പ്രധാനമായും ഉറ്റുനോക്കുന്നത്. മിനിമം തുക ഇരുന്നൂറാക്കി പദ്ധതി ബജറ്റിൽ തുടരണമെന്നാണ് റബർ കർഷകരുടെ ആവശ്യം. 2014ൽ വില താഴ്ന്നു നിന്നസമയത്ത് വ്യാപരികൾക്ക് ആശ്വാസമെന്ന് നിലയിൽ ഒഴിവാക്കിയ മൂല്യവർധിത നികുതി വീണ്ടും പുനസ്ഥാപിക്കുമോ എന്ന ആശങ്കയും വ്യാപാരിസമൂഹം പങ്കുവയ്ക്കുന്നു. റബര്‍ തടിയ്ക്ക് നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതി പിന്‍വലിക്കുന്നതിനൊപ്പം കേരളത്തിന് പുറത്ത് കൊണ്ടുപോയി വില്‍ക്കാനുള്ള അനുവാദം, , റോഡ് റബറൈസേഷൻ തുടങ്ങിയവയ്ക്ക് ബജറ്റില്‍ പ്രാധാന്യം ലഭിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
റബർ അധിഷ്ഠിത വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കന്നത് മേഖലയ്ക്ക് ദീർഘകാല ഗുണം ചെയ്യുമെന്നുള്ള കാര്യത്തിൽ തർക്കമില്ല. സ്വകാര്യ മേഖലയിലും റബർ ബോർഡ് നേരിട്ടും നടത്തുന്ന് സംരംഭങ്ങളെ മറ്റ് മേഖലകളുമായി ബന്ധിപ്പിക്കുന്നതും ഗുണകരമാണ്. തിരഞ്ഞെടുപ്പ് കാലത്ത് പിണറായി വിജയൻ കർഷകരുമായി ആശയവിനിമയം നടത്തുകയും അഭിപ്രായങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങൾ റബർ മേഖലയ്ക്ക് ഉതകും വിധം നയമായി പുറത്തുവരണമെന്നും കർഷകർ ആവശ്യപ്പെടുന്നു