പുതിയ ബജറ്റിനു മുന്നിൽ എത്തിനിൽക്കെ, രാജ്യത്തിന്റെ സാമ്പത്തിക നടത്തിപ്പിൽ ആശങ്ക അറിയിച്ച് റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേൽ. രാജ്യത്തിന്റെ പൊതുകടം കുറച്ചുകൊണ്ടുവന്നില്ലെങ്കിൽ അത് ആഭ്യന്തര മൊത്തം ഉൽപാദനത്തെയും വികസനത്തെയും ബാധിക്കുമെന്നു വൈബ്രന്റ് ഗുജറാത്ത് ആഗോള നിക്ഷേപക സമ്മേളനത്തിൽ പട്ടേൽ മുന്നറിയിപ്പു നൽകി. പാവപ്പെട്ടവർക്കു വായ്പ ഉദാരമാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിസംബർ 31ലെ പ്രഖ്യാപനത്തെയും പട്ടേൽ പരോക്ഷമായി വിമർശിച്ചു.
കേന്ദ്രസർക്കാരിന്റെയും സംസ്ഥാന സർക്കാരുകളുടെയും അതിരുവിട്ട വായ്പത്തോത് ആശങ്കാജനകമാണെന്നാണു റിസർവ് ബാങ്കിന്റെ വിലയിരുത്തൽ. അതിരുവിട്ട സാമ്പത്തിക കമ്മിയും പൊതുകടവും കുറച്ചുകൊണ്ടുവരാൻ നടപടികളുണ്ടാവണമെന്നു പട്ടേൽ ആവശ്യപ്പെട്ടു. ആഭ്യന്തര മൊത്തം ഉൽപാദന (ജിഡിപി) – പൊതുകട അനുപാതം വികസനത്തിനു വിലങ്ങുതടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തികവർഷത്തിൽ ജിഡിപിയുടെ 6.4 ശതമാനമായാണു സാമ്പത്തിക കമ്മി ലക്ഷ്യമിടുന്നത്. ഇതു കൂടുതൽ കർക്കശമായി പിടിച്ചുനിർത്തണം.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പൊതുകടം ജി–20 രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഇന്ത്യയിലാണെന്നാണു രാജ്യാന്തര നാണ്യനിധിയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. സർക്കാരുകൾ വായ്പകൾക്കു കൂടുതൽ സബ്സിഡികൾ ഏർപ്പെടുത്തുന്നതും വായ്പാ ഗാരന്റി ഉദാരമായി ഉറപ്പാക്കുന്നതും കൂടുതൽ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണെന്നും പട്ടേൽ മുന്നറിയിപ്പു നൽകി. ഇതു സർക്കാരിന്റെ ബാധ്യത വർധിപ്പിക്കുമെന്നതിനാലാണിത്. ഡിസംബർ 31നു രാഷ്ട്രത്തോടുള്ള അഭിസംബോധനയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി പാവപ്പെട്ടവർക്കും കർഷകർക്കും വനിതകൾക്കും ചെറുകിട ബിസിനസുകാർക്കും കുറഞ്ഞ നിരക്കിൽ വായ്പകളും സാമ്പത്തികസഹായങ്ങളും നൽകുന്നതിനുള്ള ഉദാര വ്യവസ്ഥകൾ പ്രഖ്യാപിച്ചിരുന്നു. ഇത്തരം ഉദാരസമീപനങ്ങൾ സർക്കാരിന്റെ കടക്കെണി വർധിപ്പിക്കുമെന്ന വ്യക്തമായ സൂചനയാണു പട്ടേൽ നൽകിയത്.
പണപ്പെരുപ്പത്തോത് ഏറ്റവും കുറഞ്ഞ നിലയിൽ സുസ്ഥിരമായി പിടിച്ചുനിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതു സാമ്പത്തികവളർച്ചയ്ക്കാവശ്യമായ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനുള്ള പലിശഘടന ആവിഷ്കരിക്കാൻ അത്യാവശ്യമാണ്. പണപ്പെരുപ്പ നിരക്ക് നാലു ശതമാനത്തിൽ നിർത്താൻ ലക്ഷ്യമിട്ടിരിക്കെ, വിലക്കയറ്റം പിടിച്ചുനിർത്താനുള്ള ബോധപൂർവമായ ശ്രമങ്ങളാണു വേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു.