ജിയോ വെൽക്കം ഓഫർ ഡിസംബർ 31 അർധരാത്രി അവസാനിച്ചു. 4ജി ഡേറ്റയും വോയിസ് കോളും 2017 മാർച്ച് 31 വരെ സൗജന്യമായി തുടരുമെങ്കിലും ചില അധിക നിയന്ത്രണങ്ങൾ ഉണ്ടാകും.
ജനുവരി 1 മുതൽ ഹാപ്പി ന്യൂ ഇയർ ഓഫറിലൂടെയാണ് മാർച്ച് 31 വരെ ഡേറ്റയും വോയിസ് കോളും സൗജന്യമായി തുടരുന്നത്. ഈ ഓഫർ ഡിസംബർ നാലിനാണു മുകേഷ് അംബാനി പ്രഖ്യാപിച്ചത്. ഡിസംബർ നാലിനു മുൻപായി ജിയോ സിം സ്വന്തമാക്കിയ വെൽകം ഓഫർ ഉപയോക്താക്കളെല്ലാം ജനുവരി ഒന്നുമുതൽ പുതിയ ഓഫറിലേക്ക് മാറ്റപ്പെടും. ഇങ്ങനെ മാറ്റപ്പെടുമ്പോൾ ജിയോയുടെ സേവനത്തിനു തടസമോ പ്രശ്നങ്ങളോ ഉണ്ടാകില്ലെന്നു റിലയൻസ് വെളിപ്പെടുത്തിയിട്ടുണ്ട്.
വെൽകം ഓഫറിൽ ദിവസേന നാലു ജിബി 4ജി ഡേറ്റയാണ് സൗജന്യമായി ലഭിച്ചിരുന്നത്. എന്നാൽ ജനുവരി ഒന്നു മുതൽ സൗജന്യമായി ഒരു ജിബി മാത്രമായിരിക്കും ലഭിക്കുക. പരിധി കഴിയുന്നതോടെ ഡേറ്റ സ്പീഡ് 128 കെബിപിഎസ് ആയി കുറയും. കൂടുതൽ ഡേറ്റ ആവശ്യമുള്ളവർക്കായി വ്യത്യസ്ത ബൂസ്റ്റർ പായ്ക്കുകൾ റിലയൻസ് പ്രഖ്യാപിച്ചിട്ടുണ്ട്. എസ്ടിവി 51-ലൂടെ ഒരു ദിവസത്തേക്ക് ഒരു ജിബി ഡേറ്റയും എസ്ടിവി 301-ലൂടെ 6ജിബി ഡേറ്റ 28 ദിവസത്തേക്കും ഉപയോക്താക്കൾക്കു സ്വന്തമാക്കാം.
ഡിസംബർ 31, 2017 വരെ എല്ലാ ജിയോ ആപ്പുകളും സൗജന്യമായി ലഭിക്കും. സിനിമ, ടിവി ഷോകൾ, പാട്ട് എന്നിവ ആസ്വദിക്കുന്നതിനും വോയിസ് കോളിനും അടുത്ത വർഷാവസാനം വരെ പണം മുടക്കേണ്ടി വരില്ല. മാർച്ച് 31-നകം 100 മില്യൺ ഉപയോക്താക്കളെ ലക്ഷ്യമിടുന്ന ജിയോയുടെ ഡേറ്റ സ്പീഡ് കുറയുന്നതായി വ്യാപകപരാതി ഉയരുന്നുണ്ട്. പെയ്ഡ് പ്ലാൻ ആരംഭിക്കുന്നതോടെ ജിയോ ചില ഉപയോക്താക്കളെങ്കിലും ഉപേക്ഷിക്കാനുള്ള സാധ്യതയും കൽപ്പിക്കപ്പെടുന്നു.
ജിയോയുടെ വരവോടു കൂടി പ്രതിസന്ധിയിലായ മറ്റു ടെലികോം ഓപ്പറേറ്റർമാർ അവരുടെ നിരക്കുകൾ കുറയ്ക്കുമെന്നു സൂചനയുണ്ട്. 2017 ആദ്യ മൂന്നു മാസത്തിനുള്ളിൽ തന്നെ നിരക്കു കുറയ്ക്കുമെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചുരുക്കത്തിൽ സ്വയം മെച്ചപ്പെടാനുള്ള സമയ പരിധിയാണ് ന്യൂ ഇയർ ഓഫറിലൂടെ ജിയോയുടെ മുന്നിലുള്ളത്. ഡേറ്റ സ്പീഡിൽ മുന്നിൽ നിൽക്കുന്ന എയർടെൽ, വോഡഫോൺ കമ്പനികളോടു മൽസരിക്കുന്നതിന് ജിയോയ്ക്കു ഡേറ്റ സ്പീഡ് കൂട്ടിയേ തീരൂ.