ബാങ്കുകളിൽനിന്നു വൻതുക വായ്പയെടുത്തു കുടിശിക തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്കു മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യ അനുരഞ്ജന ശ്രമവുമായി രംഗത്ത്. വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ടു ബാങ്കുകളുമായി ചർച്ച നടത്തി, ഒറ്റത്തവണ തീർപ്പാക്കലിനു താൻ സന്നദ്ധനാണെന്നു വിജയ് മല്യ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണു മല്യ ഇക്കാര്യം അറിയിച്ചത്.
പൊതുമേഖലാ ബാങ്കുകൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതികൾക്കായി വിവിധ നയങ്ങളുണ്ട്. ഇത്തരത്തിൽ പണമടച്ചുതീർത്ത നൂറുകണക്കിന് ഉപഭോക്താക്കളുണ്ട്. ഈ ആനുകൂല്യം ഞങ്ങൾക്കു മാത്രം നിരസിക്കുന്നതെന്താണ്? ഇതുമായി ബന്ധപ്പെട്ടു ബഹുമാനപ്പെട്ട സുപ്രീം കോടതിക്കുമുന്നിൽ ഞങ്ങൾവച്ച നിർദേശങ്ങൾ ബാങ്കുകൾ പരിഗണിക്കുക പോലും ചെയ്യാതെ തള്ളിക്കളഞ്ഞു. ഒറ്റത്തവണ തീർപ്പാക്കലിലൂടെ പണം തിരിച്ചടയ്ക്കാൻ ഞാൻ തയാറാണ് – മല്യ ട്വീറ്റ് ചെയ്തു.
ഇക്കാര്യത്തിൽ സുപ്രീം കോടതി ഇടപെട്ട് എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരം കാണാൻ ബാങ്കുകളോടു നിർദേശിക്കുമെന്നാണു പ്രതീക്ഷയെന്നും മല്യ വ്യക്തമാക്കി. ഇതിനു തങ്ങൾ തയാറാണെന്നും മല്യ കുറിച്ചു. എല്ലാ കോടതി ഉത്തരവുകളെയും ഏറ്റവും ബഹുമാനത്തോടെ അനുസരിക്കുക മാത്രമേ താൻ ചെയ്തിട്ടുള്ളു. എന്നാൽ, വിചാരണ പോലും കൂടാതെ, തന്നെ പ്രതിസ്ഥാനത്തു നിർത്താനാണു സർക്കാരിനു തിടുക്കം. തന്റെ കേസിൽ സുപ്രീം കോടതിയിൽ അറ്റോർണി ജനറൽ സ്വീകരിച്ച നിലപാടു തന്നോടുള്ള സർക്കാരിന്റെ നയത്തിനു തെളിവാണെന്നും മല്യ ചൂണ്ടിക്കാട്ടി.
അതേസമയം, സ്വത്തുവിവരങ്ങൾ സംബന്ധിച്ച വെളിപ്പെടുത്തൽ സത്യസന്ധമാണോ എന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം വിജയ് മല്യയോട് ആരാഞ്ഞിരുന്നു. മല്യയ്ക്കെതിരെ ബാങ്കുകളുടെ കൺസോർഷ്യം സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടെയായായിരുന്നു കോടതിയുടെ ചോദ്യം. ജസ്റ്റിസുമാരായ എ.കെ. ഗോയലും യു.യു. ലളിതും ഉൾപ്പെട്ട ബെഞ്ചാണു സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തിയതിലെ സത്യസന്ധതയെക്കുറിച്ചു സംശയം പ്രകടിപ്പിച്ചത്. നാലു കോടി ഡോളർ മക്കളുടെ പേരിലേക്കു മാറ്റിയതു കർണാടക ഹൈക്കോടതി വിധിക്കെതിരാണെന്നു ബാങ്കുകളുടെ കൺസോർഷ്യത്തിന്റെ പരാതിയിൽ വാദം കേൾക്കുകയായിരുന്നു കോടതി.
വായ്പ തിരിച്ചടവുകേസിൽ പ്രത്യേക കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതോടെ ബ്രിട്ടനിലേക്കു കടന്ന മല്യ ഇപ്പോൾ അവിടെയാണുള്ളത്. മല്യയെ രാജ്യത്തേക്കു തിരിച്ചയയ്ക്കണമെന്ന് ഇന്ത്യ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. ഐഡിബിഐ ബാങ്കിൽനിന്ന് 900 കോടി രൂപ അടക്കം വിവിധ ബാങ്കുകളിൽനിന്നെടുത്ത 7000 കോടി രൂപ വായ്പയാണ് മല്യ തിരിച്ചടയ്ക്കാനുള്ളത്. പലിശയടക്കം ഇപ്പോൾ 9000 കോടി രൂപയുടെ ബാധ്യതയാണുള്ളത്.