ആർബിഐ പണ വായ്പാ നിരക്കുകളിൽ ഉടൻ കുറവുവരുത്തിയേക്കും. നോട്ട് പിൻവലിക്കലോടെ ബാങ്കുകളില്‍ പണലഭ്യത വർധിച്ചത് നിരക്കുകുറയ്ക്കാൻ കാരണമായേക്കുമെന്നാണ് സാമ്പത്തികരംഗത്തിൻറെ വിലയിരുത്തൽ. അതേസമയം, പുതുവൽസരസമ്മാനമായി ബാങ്കുകൾ സ്വമേധയാ വായ്പാപലിശനിരക്കുകള്‍ കുറയ്ക്കുമെന്നും സൂചനയുണ്ട്. നോട്ട് പിൻവലിക്കലിന് ശേഷം ബാങ്കുകളില്‍ വൻതോതിൽ നിക്ഷേപം വർധിച്ച സാഹചര്യത്തിലും നിലവിലെ നിരക്ക് തുടരാനായിരുന്നു ഈമാസം ഏഴിനുനടന്ന നയപ്രഖ്യാപനത്തിൽ ആർബിഐ തീരുമാനം.
വാണീജ്യബാങ്കുകൾ ആർബിഐയിൽനിന്ന് സ്വീകരിക്കുന്ന ഹൃസ്വകാല വായ്പകളുടെ പലിശയായ റിപോ നിരക്ക് 6.25ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 5.75ശതമാനവുമാണ്. ഇത് നോട്ട്നിയന്ത്രണം അവസാനിക്കുന്ന ഘട്ടത്തിലോ, പുതുവൽസരത്തിലോ കാല്‍ശതമാനംവരെ കുറച്ചേക്കാമെന്നാണ് സാമ്പത്തികരംഗത്തിൻറെ പ്രതീക്ഷ. കാരണം, നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തോടെ ബാങ്കുകളുടെ കൈവശമെത്തിയ പണലഭ്യതതന്നെ. വായ്പകൊടുക്കാൻ ഈ പണം ധാരാളമുണ്ട്. നിലവിൽ നേരിയലാഭത്തിൽ പ്രവർത്തിക്കുന്ന ബാങ്കുകള്‍ക്ക് നിക്ഷേപം കുമിഞ്ഞുകൂടുന്നത് വിപരീതഫലമുണ്ടാക്കും. നോട്ട് പ്രതിസന്ധികാരണം പുതിയ വായ്പാ അപേക്ഷകരും കുറഞ്ഞു. അതിനാൽ, പലിശനിരക്ക് വീണ്ടുംകുറയ്ക്കാനും ഉപഭോക്താക്കൾക്ക് അതുവഴി പ്രയോജനംനൽകാനും ശ്രമമുണ്ടായേക്കും.
ആർബിഐ നിരക്ക് കുറച്ചാലും ഇല്ലെങ്കിലും, പുതിയസാഹചര്യത്തിൽ എസ്ബിഐ ഉൾപ്പെടെയുള്ള ബാങ്കുകൾ നിക്ഷേപത്തിൻറയും വായ്പയുടേയും പലിശനിരക്കുകൾ കുറയ്ക്കാനും സാധ്യതയുണ്ട്. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനങ്ങൾ കൈക്കൊണ്ടതായാണ് വിവരം. അടിസ്ഥാനനിരക്ക് കുറയ്ക്കാൻ ആർബിഐ ഇതുവരെ തയ്യാറാകാത്തത് നിരാശാജനകമാണെങ്കിലും പണലഭ്യത, പലിശ കുറയാൻ വഴിയൊരുക്കുമെന്ന് എസ്.ബി.ഐ ചെയർപേഴ്സൺ അരുന്ധതി ഭട്ടാചാര്യ പറഞ്ഞു. ഐസിഐസിഐ ബാങ്ക് മാനേജിങ് ഡയറക്ടർ ചന്ദ കൊചാറും ഇതേ അഭിപ്രായം രേഖപ്പെടുത്തി. റിസർവ് ബാങ്ക് നേരത്തെ, അടിസ്ഥാനനിരക്കിൽ പലവട്ടം കുറവുവരുത്തിയെങ്കിലും പ്രയോജനം ഉപഭോക്താക്കളിലെത്തിയിരുന്നില്ല. എന്നാൽ, പുതിയ സാഹചര്യത്തിൽ നിരക്കുകുറയ്ക്കാതെ തരമില്ലെന്നാണ് സാമ്പത്തികവിദഗ്ദർ അഭിപ്രായപ്പെടുന്നത്.