കേന്ദ്രസർക്കാരിൻറെ നോട്ട് പിൻവലിക്കൽ തീരുമാനത്തോടെ ആർബിഐ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം അവസാനിച്ചു. ഇന്നുമുതൽ ബാങ്ക് അക്കൗണ്ടുകളിൽനിന്നും എടിഎമ്മുകളിൽനിന്നും പണം പിൻവലിക്കുന്നതിന് നിയന്ത്രണമുണ്ടാവില്ല. അതേസമയം, പണം പിൻവലിക്കുന്നതിനുള്ള പരിധി സംബന്ധിച്ച് അതത് ബാങ്കുകൾക്ക് തീരുമാനമെടുക്കാം
നാലുമാസം നീണ്ട നിയന്ത്രണങ്ങൾക്കെല്ലാം അവസാനം. സേവിങ്സ് അക്കൗണ്ടുകളിൽ നിന്നുൾപ്പെടെ പണം പിൻവലിക്കുന്നതിനുള്ള പരിധി ഇന്നുമുതൽ ഉണ്ടാവില്ല. സേവിങ്സ് അക്കൗണ്ടിൽ നിന്നും ആഴ്ചയിൽ പിൻവലിക്കാവുന്ന തുക ഇരുപത്തിനാലായിരമെന്നത് കഴിഞ്ഞമാസം 20ന് അൻപതിനായിരമായി ഉയർത്തിയിരുന്നു.
എടിഎമ്മുകളിൽ നിന്നും പ്രതിദിനം പിൻവലിക്കാവുന്ന തുക രണ്ടായിരത്തി അഞ്ഞൂറിൽനിന്ന് ആദ്യം നാലായിരത്തി അഞ്ഞൂറായും, പിന്നീട് പതിനായിരമായും നിശ്ചയിച്ചിരുന്നു. ഈ പരിധികളാണ് അവസാനിക്കുന്നത്. കറൻറ്, ക്യാഷ് ക്രെഡിറ്റ്, ഓവർഡ്രാഫ്റ്റ് അക്കൗണ്ടുകൾക്കും നിലവിലുണ്ടായിരുന്ന എല്ലാ നിയന്ത്രണവും അവസാനിച്ചു. എന്നാൽ പണം പിൻവലിക്കുന്നതിനുള്ള പരിധി സംബന്ധിച്ച് അതത് ബാങ്കുകൾക്ക് ഇനി തീരുമാനമെടുക്കാനാകും.
അതായത്, നവംബർ എട്ടുവരെയുണ്ടായിരുന്ന പഴയപടിയായിരിക്കും ഇന്നുമുതലുള്ള പണമിടപാടുകൾ. നോട്ട് പിൻവലിച്ചതോടെയുണ്ടായ പ്രതിസന്ധികൾ അവസാനിക്കുന്ന സാഹചര്യത്തിൽ എല്ലാ നിയന്ത്രണവും പിൻവലിക്കുമെന്ന് കഴിഞ്ഞമാസത്തെ പണവായ്പാ അവലോകനത്തിന് ശേഷമാണ് ആർബിഐ പ്രഖ്യാപിച്ചത്. കഴിഞ്ഞ നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആയിരം, അഞ്ഞൂറ് നോട്ടുകൾ പിൻവലിച്ചതോടെയാണ് കടുത്ത നിയന്ത്രണങ്ങൾ ആർബിഐ കൊണ്ടുവന്നത്. പിൻവലിച്ചതിന് ആനുപാതിമായി പുതിയ നോട്ടുകൾ അച്ചടിക്കാൻ വൈകിയതായിരുന്നു കാരണം.