നോട്ടുപിൻവലിക്കലിന്റെ ആഘാതം മറികടക്കാൻ സംസ്ഥാനസർക്കാർ നടപടിയെടുക്കണമെന്ന് ആസൂത്രണബോർഡിന്റെ റിപ്പോർട്ട്. പദ്ധതിചെലവുകൾ ലക്ഷ്യത്തിൽ ഒതുക്കിനിർത്തണം. സഹകരണമേഖലയിലെ പ്രതിസന്ധി മറികടക്കാൻ അടിയന്തരനടപടികൾ വേണമെന്നും ആസൂത്രണബോർഡ് നിർദേശിച്ചു.
നോട്ടുപിൻവലിക്കൽ സംസ്ഥാനത്തെ ജനങ്ങളുടെ വാങ്ങൽശേഷിയെ കാര്യമായി ബാധിച്ചെന്നാണ് ആസൂത്രണ ബോർഡിന്റെ റിപ്പോർട്ട്. സംസ്ഥാനത്തിന്റെ പുറംവരുമാനം കുറഞ്ഞു. സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിൽ വലിയകുറവുണ്ടാകും. അസംഘടിതമേഖലയിൽ കൂലി പോലും തടസപ്പെട്ടു. പച്ചക്കറി, പഴവർഗങ്ങൾ എന്നിവയ്ക്ക് കുറഞ്ഞവിലയിട്ടിട്ടുപോലും നോട്ടുക്ഷാമംമൂലം വിൽപനകുറഞ്ഞു. ഉൽപന്നങ്ങൾ കെട്ടിക്കിടന്ന് നശിച്ചു. സമയബന്ധിതമായി പണം കിട്ടാത്തതിനാൽ ക്ഷീരകർഷകർക്ക് കാലിത്തീറ്റ വാങ്ങാൻ കഴിഞ്ഞില്ല. മൽസ്യബന്ധനമേഖലയിൽ ജനം കടക്കെണിയിലായി. ആഭ്യന്തരടൂറിസ്റ്റുകളുടെ വരവിൽ 17.7 ശതമാനത്തിന്റെയും വിദേശടൂറിസ്റ്റുകളുെട വരവിൽ 8.7 ശതമാനത്തിന്റെയും കുറവുണ്ടായി.
ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ കൂടുതൽ വായ്പവാങ്ങാൻ കേന്ദ്രസർക്കാർ അനുവദിക്കണം. നോട്ടുറദ്ദാക്കൽ ആഘാത ദേശീയ ദുരിതാശ്വാസനിധി രൂപീകരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടണം. പദ്ധതിചെലവിൽ കുറവുവരുന്ന തുകയ്ക്ക് പകരമായി കേന്ദ്രസർക്കാരിൽ നിന്ന് ഫണ്ട് ആവശ്യപ്പെടണം. പൊതുമേഖലാസ്ഥാപനങ്ങളോടും സർക്കാർ ഏജൻസികളോടും കഴിയുന്നതും സഹകരണസംഘങ്ങൾ വഴി പണമിടപാടുകൾ നടത്താൻ ആവശ്യപ്പെടണം.
കടാശ്വാസപദ്ധതികൾ വഴി എഴുതിത്തള്ളിയ വായ്പയിനത്തിൽ സഹകരണബാങ്കുകൾക്ക് നൽകാനുള്ള പണം സംസ്ഥാന സർക്കാർ കൊടുത്തുതീർക്കണം. മികച്ച ഗ്രാമീണസഹകരണസംഘങ്ങൾക്ക് കടപ്പത്രങ്ങൾ വഴി മൂലധന അടിത്തറ വർധിപ്പിക്കാൻ പ്രത്യേകപദ്ധതി വേണം. കെ.വൈ.സി, പാൻകാർഡ് റജിസ്ട്രേഷൻ, ഉറവിടത്തിൽ നിന്ന് നികുതിപിരിക്കുക തുടങ്ങി സഹകരണമേഖലയെ കൂടുതൽ സുതാര്യമാക്കാനുള്ള നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്.