ന്യൂഡൽഹി∙ പ്രവാസി ഇന്ത്യക്കാർക്ക് ജൂൺ 30 വരെ അസാധുനോട്ടുകൾ മാറിയെടുക്കാമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). 2016 നവംബർ ഒൻപതു മുതൽ ഡിസംബർ 30 വരെ വിദേശത്തായിരുന്ന ഇന്ത്യക്കാർക്ക് മാർച്ച് 31 വരെയും നോട്ടുകൾ മാറിയെടുക്കാം. അസാധുവാക്കിയ 500, 1000 രൂപ നോട്ടുകൾ മാറിയെടുക്കുന്നതിനുള്ള കാലാവധി ഡിസംബർ 30ന് അവസാനിച്ചിരുന്നു.
നിശ്ചിത കാലയളവിൽ വിദേശത്തായിരുന്ന ഇന്ത്യക്കാർക്ക് മാറ്റാവുന്ന നോട്ടുകൾക്ക് പരിധി ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ പ്രവാസികൾക്ക് വിദേശ വിനിമയച്ചട്ടപ്രകാരം (ഫെമ) പരമാവധി മാറ്റാവുന്നത് 25,000 രൂപയാണ്. വിദേശത്തായിരുന്ന ഇന്ത്യക്കാർ തിരിച്ചറിയൽ രേഖയ്ക്കൊപ്പം വിദേശത്തായിരുന്നുവെന്നു തെളിയിക്കുന്ന രേഖകളും നൽകണം. കൂടാതെ മുൻപ് നോട്ടുകൾ മാറ്റിവാങ്ങിയിരുന്നോയെന്നും വ്യക്തമാക്കണം. നോട്ട് മാറ്റിവാങ്ങാൻ മറ്റാരെയും ചുമതലപ്പെടാത്താൻ സാധിക്കില്ല. അക്കൗണ്ട് ഉടമ തന്നെ നേരിട്ടെത്തണം. കെവൈസി നടപടികൾ പൂർത്തിയാക്കിയ അക്കൗണ്ടിലേക്കായിരിക്കും പണം നിക്ഷേപിക്കാൻ സാധിക്കുക.
നേപ്പാൾ, ഭൂട്ടാൻ, പാക്കിസ്ഥാൻ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളിലെ ഇന്ത്യക്കാർക്ക് ഈ സേവനം ലഭ്യമാകില്ല. ആർബിഐയുടെ മുംബൈ, ഡൽഹി, ചെന്നൈ, കൊൽക്കത്ത, നാഗ്പൂർ കേന്ദ്രങ്ങളിൽ നോട്ട് മാറാനുള്ള സൗകര്യമുണ്ടായിരിക്കും.