ഇന്ത്യൻ സാമ്പത്തിക വിപണിയിലെ ഏറ്റവും മെച്ചപ്പെട്ട റിട്ടയർമെന്റ് നിക്ഷേപ അവസരമേതാണെന്ന ചോദ്യത്തിനു നിസ്സംശയം മറുപടി ലഭിക്കും- നാഷനൽ പെൻഷൻ സ്‌കീം. എൻപിഎസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന നാഷനൽ പെൻഷൻ സ്‌കീമിൽ ഇനിയും പണം നിഷേപിച്ചിട്ടില്ലാത്തവർക്കു ജീവിതത്തിൽ എന്തൊക്കെയോ നഷ്ടപ്പെടുന്നുണ്ടെന്ന് ഉറപ്പിക്കാം.
നാഷനൽ പെൻഷൻ സ്‌കീമിനെ മറ്റുള്ളവയിൽ നിന്നെല്ലാം മുൻനിരയിലെത്തിക്കുന്ന ഘടകങ്ങൾ എന്താണെന്നു മനസ്സിലാക്കുന്നത് ഒരു പക്ഷേ ഈ നഷ്ടങ്ങളെന്തൊക്കെയാണെന്ന തിരിച്ചറിവിലേക്കു നയിക്കും. 2017 കേന്ദ്ര ബജറ്റിൽ എൻപിഎസ് നിക്ഷേപങ്ങൾക്കും വീണ്ടും നികുതിയിളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത് എൻപിഎസിനെ കൂടുതൽ ആകർഷകമാക്കുന്നു. നിക്ഷേപങ്ങൾക്ക് നികുതിയിളവുകൾ നിക്ഷേപം നടത്തുന്ന തുകയ്ക്കു മറ്റ് അനുവദിക്കപ്പെട്ട നിക്ഷേപങ്ങളോടൊപ്പം പരമാവധി 1.5 ലക്ഷം രൂപയുടെ ആനുകൂല്യം ഇപ്പോൾ തന്നെ നിലവിൽ ഉണ്ട്. കഴിഞ്ഞ വർഷത്തെ ബജറ്റിൽ എൻപിഎസ് നിക്ഷേപങ്ങൾക്കു മാത്രമായി 50,000 രൂപ വരെ അധിക ഇളവ് നൽകിയിട്ടുണ്ട്. ഒരു ജീവനക്കാരൻ എന്ന നിലയിൽ തൊഴിൽ ദാതാവ് എൻപിഎസ് അക്കൗണ്ടിലേയ്ക്കു നൽകുന്ന കോൺട്രിബ്യൂഷനിൽ 10 % പരിധി വച്ചു വീണ്ടും നികുതി ഇളവു നൽകിയിരുന്നു.
എന്നാൽ സ്വയം തൊഴിൽ ചെയ്യുന്നവരുൾപ്പെടെ മറ്റു പെൻഷൻ വരിക്കാർക്ക് ഈ അധിക ആനുകൂല്യം ലഭിച്ചിരുന്നില്ല. ഈ വർഷത്തെ ബജറ്റിൽ എൻപിഎസിന്റെ എല്ലാ നിക്ഷേപകർക്കും 20 % വരെയുള്ള തുകയ്ക്ക് നികുതി ആനുകൂല്യം ബാധകമാക്കിയിട്ടുണ്ട്. പണം പിൻവലിക്കുമ്പോൾ പെൻഷൻ അക്കൗണ്ട് ക്ലോസ് ചെയ്യുമ്പോഴും അക്കൗണ്ട് വേണ്ടെന്നു വയ്ക്കുന്ന അവസരത്തിലും കിട്ടുന്ന തുകയുടെ 40 ശതമാനമാണു നികുതി ഇളവോടെ ലഭിച്ചിരുന്നത്. അക്കൗണ്ട് കാലാവധിയെത്തുമ്പോൾ ലഭിക്കുന്ന തുക 60 വയസ്സ് കഴിഞ്ഞ വ്യക്തികൾക്ക് 60 % തുകയും 60 തികയാത്തവർക്ക് 20 തുകയും മാത്രമേ പിൻവലിച്ച് ഉപയോഗിക്കാനാകൂ. ബാക്കി തുക നിർബന്ധമായി തുടർച്ചയായി പെൻഷൻ കിട്ടുന്ന രീതിയിൽ ആനുവിറ്റി പ്ലാനുകളിൽ നിക്ഷേപിക്കണം. പെൻഷൻ അക്കൗണ്ടുള്ള ജീവനക്കാർ നിക്ഷേപത്തുക ഭാഗികമായി പിൻവലിക്കുമ്പോൾ അവർ നിക്ഷേപിച്ചിട്ടുള്ള തുകയുടെ 25 % വരെ നികുതിയിളവു നൽകുന്ന രീതിയിലാണ് ഈ വർഷത്തെ നികുതി നിർദേശം. മെച്ചപ്പെട്ട മൂലധന വളർച്ച നിക്ഷേപങ്ങൾക്കു പലിശ നിരക്കു കുറയുന്ന കാലഘട്ടമാണിപ്പോൾ. എന്നാൽ എൻപിഎസിൽ നിക്ഷേപിച്ചിട്ടുള്ളവർക്കു വളരെ മെച്ചപ്പെട്ട വളർച്ചനിരക്കിൽ തങ്ങളുടെ നിക്ഷേപങ്ങൾ വളരുന്നതായാണു കണക്കുകൾ സൂചിപ്പിക്കുന്നത്. കേന്ദ്ര സർക്കാർ ജീവനക്കാരുടെ പെൻഷൻ ഫണ്ട് കഴിഞ്ഞ ഒരു വർഷം 17 ശതമാനത്തിലും ഉയർന്ന നിരക്കിൽ വളർച്ചയുണ്ടായി. സാധാരണക്കാരുടെ പെൻഷൻ പദ്ധതിയായ എൻപിഎസ് ലൈറ്റ് പോയവർഷം 18 ശതമാനത്തോടടുത്ത വളർച്ച രേഖപ്പെടുത്തി. ഇക്വിറ്റി പ്ലാനുകളിൽ നിക്ഷേപിച്ചിരുന്നവർക്ക് ഒരു വർഷ കാലാവധിയിൽ 20 ശതമാനത്തിനു മുകളിൽ വളർച്ചയുണ്ടായപ്പോൾ ഒട്ടുമിക്ക ഫണ്ടുകളിലും ഒരു വർഷം, മൂന്നു വർഷം, അഞ്ചുവർഷം കാലയളവിൽ രണ്ടക്ക വളർച്ച നിരക്ക് ആണ് ഏറ്റവും ഒടുവിലത്തെ കണക്കുകളനുസരിച്ചു രേഖപ്പെടുത്തിയിട്ടുള്ളത്. ഏവർക്കും അനുയോജ്യം കേന്ദ്ര ഏജൻസിയായ പെൻഷൻ ഫണ്ട് റെഗുലേറ്ററി അതോറിറ്റിയുടെ നിയന്ത്രണത്തിലാണ് നാഷനൽ പെൻഷൻ സ്‌കീം പ്രവർത്തിക്കുന്നത്. പോസ്റ്റ് ഓഫിസുകൾ, ബാങ്കുകൾ എന്നിങ്ങനെയുള്ള പോയിന്റ് ഓഫ് പ്രെസൻസ് ആണ് അക്കൗണ്ട് തുടങ്ങുന്നതിനും ഇടപാടുകൾ നടത്തുന്നതിനും സഹായിക്കുക. 18 നും 60 വയസ്സിനും ഇടയിലുള്ള പ്രവാസികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പൗരന്മാർക്ക് എൻപിഎസിൽ ചേരാം. ഏഴോളം ഫണ്ട് മാനേജർമാരാണ് നിക്ഷേപകരുടെ ഫണ്ട് കൈകാര്യം ചെയ്യുന്നത്. എൽഐസി പെൻഷൻ ഫണ്ട്, എസ്ബിഐ പെൻഷൻ ഫണ്ട്, യുടിഐ റിട്ടയർമെന്റ് സൊല്യൂഷൻസ് തുടങ്ങിയവയാണ് ഫണ്ട് മാനേജർമാർ. പെൻഷൻ അക്കൗണ്ട് തുടങ്ങുന്നവർക്കു പ്രത്യേക പ്രാൺ അഥവാ പെർമനന്റ് റിട്ടയർമെന്റ് അക്കൗണ്ട് നമ്പർ ലഭിക്കും.
ടിയർ 1 അക്കൗണ്ടിൽ അടയ്ക്കുന്നതാണ് പ്രധാന പെൻഷൻ നിക്ഷേപം ഇതിലെ പണം പിൻവലിക്കൽ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. ടിയർ 1 അക്കൗണ്ട് ഉള്ളവർക്ക് എപ്പോൾ വേണമെങ്കിലും പണം പിൻവലിക്കത്തക്ക രീതിയിൽ ടയർ 2 അക്കൗണ്ടും തുടങ്ങാം. ടിയർ 2 അക്കൗണ്ടിൽ ഉയർന്ന നിക്ഷേപം വളർച്ച പ്രയോജനപ്പെടുത്താമെങ്കിലും നികുതിയിളവുകൾ ലഭിക്കില്ല.