നോട്ട് അസാധുവാക്കലിനെ തുടർന്നുണ്ടായ കറൻസിക്ഷാമം ഏതാണ്ടു പൂർണമായും പരിഹരിച്ചെന്നു സർക്കാർ. സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ നിന്ന് ആഴ്ചയിൽ പരമാവധി 24,000 രൂപയേ പിൻവലിക്കാനാകൂ എന്നതൊഴികെ എല്ലാ നിയന്ത്രണങ്ങളും നീക്കിയെന്നും ആ പരിധിയും ഉടൻ മാറ്റാനാകുമെന്നും ഇക്കണോമിക് അഫയേഴ്സ് സെക്രട്ടറി ശക്തികാന്ത ദാസ് പറഞ്ഞു.
ഇത്തരം നിയന്ത്രണങ്ങൾ റിസർവ് ബാങ്കിന്റെ ചുമതലയിലാണെന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞ തുകയുടെ നോട്ടുകൾ ലഭ്യമാക്കാനാണു മുൻഗണന. 90 ദിവസങ്ങൾക്കുള്ളിൽത്തന്നെ നോട്ട് ക്ഷാമം പരിഹരിക്കാനായതു കാര്യക്ഷമതയുടെ തെളിവാണ്.