നോട്ട് അസാധുവാക്കൽ കഴിഞ്ഞ് രണ്ടു മാസം തികഞ്ഞിട്ടും ഇപ്പോഴും പൊതുജനങ്ങൾക്കിയടിൽ പ്രചരിക്കുന്ന നോട്ടുകളുടെ മൂല്യത്തിൽ മൂന്നിലൊന്നു കുറവ്. കഴിഞ്ഞ മൂന്നു വർഷം പുറത്തിറക്കിയതിനേക്കാൾ എണ്ണം നോട്ടുകൾ രണ്ടു മാസത്തിനിടെ ഇറക്കിയെന്ന കേന്ദ്രത്തിന്റെ അവകാശവാദം റിസർവ് ബാങ്കിന്റെ തന്നെ കണക്കുകളിൽ പൊളിയുകയാണ്. നോട്ടുകളുടെ ക്ഷാമം തീരാത്തതും ഇതുകൊണ്ടാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
റിസർവ് ബാങ്ക് വെബ്സൈറ്റിലെ കണക്ക് അനുസരിച്ച് പൊതുജനങ്ങൾക്കിടയിൽ പ്രചരിച്ചിരുന്ന കറൻസി നോട്ടുകളുടെ മൂല്യം 2016 മാർച്ച് 31ന് 15.97 ലക്ഷം കോടി രൂപയായിരുന്നു. 16 ലക്ഷം കോടിയോളം. എന്നാൽ, നവംബർ എട്ടിന് നോട്ട് അസാധുവാക്കൽ നടത്തി രണ്ടാഴ്ച കഴിഞ്ഞ് നവംബർ 23നു പുറത്തുവിട്ട കണക്ക് അനുസരിച്ച് പുറത്തുള്ള നോട്ടുകളുടെ മൂല്യം 9.11 ലക്ഷം കോടിയായി കുറഞ്ഞു. പക്ഷേ, ഇതേ കാലയളവിൽ 2000, 100, 50, 20 രൂപ നോട്ടുകൾ റിസർവ് ബാങ്ക് പുറത്തിറക്കിയിരുന്നു. പിന്നീട് 500ന്റെ പുതിയ നോട്ടും ഇറക്കി. എന്നിട്ടും ഡിസംബർ 9 ആയപ്പോൾ റിസർവ് ബാങ്കിന്റെ തന്നെ കണക്കനുസരിച്ച് ജനത്തിനിടയിൽ പ്രചരിക്കുന്ന നോട്ടുകളുടെ മൂല്യം പിന്നെയും കുറഞ്ഞതേയുള്ളു.
ഡിസംബർ ഒൻപതിന് 7.8 ലക്ഷം കോടി രൂപ മാത്രമാണ് പുറത്തുള്ള നോട്ടുകളുടെ മൂല്യം. രണ്ടാഴ്ച കൂടുമ്പോഴാണ് പൊതുവിപണയിലുള്ള നോട്ടുകളുടെ മൂല്യം റിസർവ് ബാങ്ക് പ്രസിദ്ധീകരിക്കുക. അതനുസരിച്ച് ഡിസംബർ 23നു കണക്കു പുറത്തു വരേണ്ടതായിരുന്നു. ഒരാഴ്ച കൂടി കഴിഞ്ഞ് ഡിസംബർ 30നു മാത്രമാണു കണക്കു പുറത്തുവിട്ടത്. അതനുസരിച്ച് 9.8 ലക്ഷം കോടി രൂപയാണ് വിപണയിലെ കറൻസി നോട്ടുകളുടെ മൂല്യം. അപ്പോഴും കഴിഞ്ഞ മാർച്ചിൽ ഉണ്ടായിരുന്നതിന്റെ മൂന്നിലൊന്നിലേറെ കുറവ്. പിൻവലിച്ച 500ന്റെ നോട്ടുകൾക്കു പകരം ആവശ്യത്തിനു മടങ്ങി വന്നിട്ടില്ല എന്നാണിതു കാണിക്കുന്നതെന്ന് ബാങ്ക് ഉന്നതർ തന്നെ ചൂണ്ടിക്കാട്ടുന്നു. ഇതേ കാലയളവിൽ ഓൺലൈൻ പണം കൈമാറൽ കമ്പനികളുടെ സേവനവും ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് സേവനവും പതിന്മടങ്ങായി വർധിച്ചു.
നിലവിലെ സ്ഥിതി ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് സ്വൈപ്പിങ് യന്ത്രങ്ങൾ കിട്ടാനില്ല എന്നതാണ്. പോസ് (പോയിന്റ് ഓഫ് സെയിൽ) മെഷീനുകൾക്ക് 7000–8000 രൂപയാണു വില. രണ്ടു കമ്പനികൾ മാത്രമാണ് ഇന്ത്യയിൽ ഇവ വിൽക്കുന്നത്. ഇൻജനികോ എന്ന ഫ്രഞ്ച് കമ്പനിയും വെരിഫോൺ എന്ന അമേരിക്കൻ കമ്പനിയും. സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിൽപ്പെട്ട ബാങ്കുകൾക്ക് ഇൻജെനികോയാണ് ടെൻഡർ പ്രകാരം യന്ത്രങ്ങൾ നൽകേണ്ടത്. പക്ഷേ, യന്ത്രങ്ങൾക്കു ഡിമാൻഡ് പലമടങ്ങായി വർധിച്ചതിനാൽ കിട്ടാനില്ലാത്ത സ്ഥിതിയാണ്.
ഓൺലൈൻ ഇടപാടുകൾ വളർത്താൻ ഗവ. തന്നെ നേരിട്ടു പ്രചാരണം നടത്തുകയുമാണ്. 2020 ആകുമ്പോഴേക്കും എടിഎമ്മും പോയിന്റ് ഓഫ് സെയിൽ യന്ത്രങ്ങളും അപ്രസക്തമാകുമെന്ന് കേന്ദ്ര ധനമന്ത്രി തന്നെ പ്രസ്താവിച്ചിട്ടുമുണ്ട്. അങ്ങനെയെങ്കിൽ മൂന്നു വർഷത്തേക്കു കൂടി മാത്രമാണ് ഇവയുടെ ആയുസ്.