ന്യൂഡൽഹി ∙ പാർലമെന്റ് സമിതിക്കു മുൻപിൽ ഹാജരായ റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലിനെ നിർത്തിപ്പൊരിക്കാതെ രക്ഷിച്ചതു മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്. മുൻപു റിസർവ് ബാങ്കിന്റെ ഗവർണർ പദവി വഹിച്ചിട്ടുള്ള സിങ്, റിസർവ് ബാങ്ക് എന്ന സ്ഥാപനത്തെയും ഗവർണർ എന്ന പദവിയെയും മാനിക്കണമെന്നു പറഞ്ഞ് ഇടപെടുകയായിരുന്നു.
പാർലമെന്റിന്റെ ധനകാര്യസമിതി മുൻപാകെ നോട്ട് അസാധുവാക്കൽ സംബന്ധിച്ചു വിശദീകരണം നൽകാനാണു റിസർവ് ബാങ്കിലെയും ധനമന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരോടൊപ്പം പട്ടേൽ എത്തിയത്. സാധാരണ നില എപ്പോൾ പുനഃസ്ഥാപിക്കാനാവും എന്ന ചോദ്യത്തിനും 50 ദിവസ കാലയളവിൽ എത്ര അസാധു നോട്ടുകൾ തിരിച്ചുവന്നുവെന്ന ചോദ്യത്തിനും അദ്ദേഹത്തിന് ഉത്തരം പറയാനായില്ല.
സമിതി അംഗങ്ങൾ കടുത്ത ചോദ്യങ്ങൾ ഉയർത്തിയതായാണു സൂചന. നോട്ട് അസാധുവാക്കലിനെതിരെ രാജ്യസഭയിൽ നിശിതഭാഷയിൽ ആക്രമണം നടത്തിയ സിങ് ആകട്ടെ, ഇവിടെ കൂടുതൽ കടുത്ത ചോദ്യങ്ങളുയരും മുൻപേ ഇടപെട്ടു.
പണം പിൻവലിക്കുന്നതിനുള്ള നിയന്ത്രണം എടുത്തുകളയാത്തതെന്താണെന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടെന്നു പട്ടേലിനോടു സിങ് ഉപദേശിക്കുക വരെ ചെയ്തെന്നാണു വിവരം. അസാധാരണ ചോദ്യങ്ങൾ ഉന്നയിക്കേണ്ടെന്നും റിസർവ് ബാങ്കിന്റെയും ഗവർണറുടെയും മഹത്വം മാനിക്കപ്പെടേണ്ടതുണ്ടെന്നും സിങ് പറഞ്ഞു.