വായ്പകളുടെ പലിശ നിരക്ക് കുറച്ചുള്ള തീരുമാനം ഇടപാടുകാർക്ക് വൻ ലാഭം നേടിത്തരുമെന്നു ബാങ്കുകൾ. 50 ലക്ഷം രൂപ 30 വർഷത്തെ കാലാവധിയിൽ ലോണെടുത്തിട്ടുള്ള ഒരാൾക്ക് പ്രതിമാസം 2333 രൂപയുടെ ലാഭം നിരക്ക് ഇളവിലൂടെയുണ്ടാകുമെന്ന് എസ്ബിഐ ചെയർപെഴ്സൺ അരുന്ധതി ഭട്ടാചാര്യ ചൂണ്ടിക്കാട്ടി.
8.6 ശതമാനമായാണു ഭവന വായ്പയുടെ അടിസ്ഥാന നിരക്ക് എസ്ബിഐ പുനഃക്രമീകരിച്ചിരിക്കുന്നത്. ഇതുവച്ചു കണക്കാക്കിയാൽ പ്രതിവർഷം പലിശ ഇനത്തിൽ 27996 രൂപയുടെ ലാഭം കിട്ടും. ഇങ്ങനെ ലാഭം കിട്ടുന്ന പണം റെക്കറിങ് ഡെപ്പോസിറ്റായി നിക്ഷേപിക്കുന്നുവെന്നിരിക്കട്ടെ, അങ്ങനെയായാൽ 30 വർഷം ലോൺ അടച്ചു തീരുമ്പോൾ 25.8 ലക്ഷം രൂപ നിങ്ങളുടെ പോക്കറ്റിലിരിക്കും.
വായ്പാ പലിശ നിരക്ക് കുറച്ചതിനൊപ്പം പുതിയ ലോൺ പദ്ധതിയും എസ്ബിഐ അവതരിപ്പിച്ചിട്ടുണ്ട്. 30 ലക്ഷം രൂപ എട്ടര ശതമാനം പലിശ നിരക്കിൽ ലഭിക്കും. ഈ പദ്ധതി പ്രകാരം ആദ്യത്തെ രണ്ടു വർഷം പലിശ ഫിക്സഡും പിന്നീടു ഫ്ലോട്ടിങും ആയിരിക്കും.
എസ്ബിഐയ്ക്കു പുറമേ പഞ്ചാബ് നാഷണൽ ബാങ്ക്, ഐസിഐസിഐ ബാങ്ക്, കനറാ ബാങ്ക്, ദേനാ ബാങ്ക്, ബന്ധൻ ബാങ്ക്, ആന്ധ്രാ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് എന്നിവയും പലിശ നിരക്ക് കുറച്ചിട്ടുണ്ട്.