1000 രൂപ നോട്ട് തിരിച്ചുവരുന്നു. ഏതാനും ആഴ്‌ചകൾക്കകം 1000 രൂപയുടെ പുതിയ നോട്ടുകൾ ബാങ്കുകളിലെത്തിയേക്കും. ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യമോ കറൻസി നിയന്ത്രണങ്ങളെല്ലാം പിൻവലിക്കുമെന്നും അപ്പോഴേക്കും 1000 രൂപ നോട്ടുകൾ എല്ലാ കറൻസി ചെസ്‌റ്റുകളിലും എത്തിക്കുമെന്നുമാണ് അറിയുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) യുടെ പൂർണ ഉടമസ്‌ഥതയിലുള്ള ഉപസ്‌ഥാപനമായ ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൺ പ്രൈവറ്റ് ലിമിറ്റഡിന്റെ മൈസൂരുവിലെയും ബംഗാളിലെ സാൽബോണിയിലെയും പ്രസുകളിൽനിന്ന് ആയിരത്തിന്റെ നോട്ടുകൾ വിവിധ കേന്ദ്രങ്ങളിലെത്തിക്കാനാണ് എയർ കാർഗോ ചാർട്ടർ സർവീസ് ലഭ്യമാക്കുന്നവരിൽനിന്നു ടെൻഡർ ക്ഷണിച്ചിട്ടുള്ളതെന്നു സൂചനയുണ്ട്. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി നാളെയാണ്.
ആയിരം രൂപ നോട്ടിന്റെ നാലാം വരവായിരിക്കും ഇത്തവണത്തേത്. 1938ൽ ബ്രിട്ടിഷ് ഭരണകാലത്തായിരുന്നു ആദ്യ വരവ്. അത് 1946ൽ പിൻവലിക്കപ്പെട്ടു. 1954ൽ വീണ്ടും 1000 രൂപ നോട്ട് പുറത്തിറക്കി. 1978 ൽ അതും പിൻവലിക്കപ്പെട്ടു. 2000 നവംബറിൽ മൂന്നാം തവണ അവതരിച്ച ആയിരത്തിന്റെ നോട്ടുകളാണ് ഇക്കഴിഞ്ഞ നവംബറിൽ റദ്ദാക്കപ്പെട്ടത്.ആയിരത്തിന്റെ നോട്ടുകൾ വീണ്ടും പ്രചാരത്തിലെത്തുന്നതോടെ പണമിടപാടുകൾ സാധാരണഗതിയിലാകുമെന്നാണു പ്രതീക്ഷ. ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യമോ കറൻസി നയന്ത്രണങ്ങളെല്ലാം പിൻവലിക്കാനും സാധ്യതയുണ്ട്.
എടിഎമ്മുകളിൽനിന്ന് ഒറ്റയടിക്കു പിൻവലിക്കാവുന്ന തുകയുടെ പരിധി ഉടൻതന്നെ 24,000 രൂപയായി വർധിപ്പിച്ചേക്കും. കാരണം, എടിഎമ്മുകളിൽ പണം നിറയ്‌ക്കുന്നത് ഇപ്പോൾ ഏറെക്കുറെ സാധാരണനിലയിലായിട്ടുണ്ട്.നോട്ട് റദ്ദാക്കൽ പ്രഖ്യാപിക്കുന്നതിനു മുമ്പു രാജ്യത്തെ 2.2 ലക്ഷം എടിഎമ്മുകളിലായി പ്രതിദിനം നിറച്ചിരുന്നത് 13,000 കോടി രൂപയുടെ നോട്ടുകളാണ്. ഇപ്പോൾ ദിവസം 12,000 കോടി രൂപ നിറയ്‌ക്കാൻ കഴിയുന്നു. ഈ സാഹചര്യത്തിൽ എടിഎമ്മുകളിലൂടെ പിൻവലിക്കാവുന്ന തുക 24,000 രൂപയായി ഉയർത്തണമെന്നു ബാങ്കുകൾ ആർബിഐയെ നിർബന്ധിക്കുന്നുണ്ട്.