മൈക്രോഫിനാൻസ് സ്ഥാപനമായ ഇസാഫ് ബാങ്കിങ് രംഗത്തേക്ക് കടന്നു. സ്വാതന്ത്ര്യത്തിന് ശേഷമുള്ള കേരളത്തിലെ ആദ്യത്തെ സ്വകാര്യ ബാങ്കെന്ന ബഹുമതിയോടെയാണ് ഇസാഫ് ചെറുകിട ബാങ്ക് ആരംഭിക്കുന്നത്. കേരളത്തിന്റെ സാമൂഹ്യവളർച്ചയിൽ ഇസാഫ് നിർണായക പങ്കുവഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
റിസർവ് ബാങ്കിൽ നിന്ന് ചെറുകിട ബാങ്കിനുള്ള ലൈസൻസ് ലഭിച്ച കേരളത്തിലെ ഏക സ്ഥാപനമാണ് ഇസാഫ്. കേരളത്തിലെ ആദ്യ മൈക്രോഫിനാൻസ് സ്ഥാപനമായി 1992ൽ പ്രവർത്തനം ആരംഭിച്ച ഇസാഫ് പ്രവർത്തന മേഖലയിൽ 25 വർഷം പിന്നിടുമ്പോളാണ് ബാങ്കായി ഉയരുന്നത്. മൈക്രോഫിനാൻസ് സ്ഥാപനമെന്ന നിലയിൽ വിവിധ സംസ്ഥാനങ്ങളിൽ ഇസാഫിനുള്ള ശാഖകളെല്ാം ഇനി ബാങ്കുകളായി മാറും. ഇസാഫിന്റെ ആസ്ഥാനമായ തൃശൂരിൽ മുഖ്യമന്ത്രി പ്രവർത്തനം ഉദ്ഘാടനം ചെയ്തു. എ.ടി.എം കാർഡ് വിതരണോദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു.
ഇസാഫിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 25 സംഘാഗങ്ങൾക്ക് വീട് നിർമിച്ച് നൽകുമെന്നും വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകുമെന്നും ഇസാഫ് സ്ഥാപക ചെയർമാനും എം.ഡിയുമായ കെ. പോൾ തോമസ് പറഞ്ഞു. ജനപ്രതിനിധികളടക്കം ഒട്ടേറെപ്പേർ പങ്കെടുത്തു.