മോശം സ്ഥിതിയിൽനിന്നു പരിതാപകരമായ അവസ്ഥയിലേക്ക് ഇന്ത്യൻ സാമ്പത്തിക രംഗം വീഴുകയാണെന്നു മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്. നോട്ട് പിൻവലിക്കലിന്റെ യഥാർഥ തിക്തഫലങ്ങൾ ഇതുവരെ കണ്ടുതുടങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ കോൺഗ്രസ് കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോട്ട് അസാധുവാക്കൽ തീരുമാനത്തെ ദുരന്തമെന്നാണു മൻമോഹൻ വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ വളർച്ചയെ ഇതു പിന്നോട്ടടിക്കും. വളർച്ചാ നിരക്ക് 7.6 ശതമാനത്തിൽനിന്ന് ഏഴു ശതമാനത്തേലേക്കു താഴ്ത്തിയിരിക്കുന്നു. തൊഴിലില്ലായ്മ, കാർഷിക രംഗത്തെ തളർച്ച, കാർഷിക മേഖലയുടേയും അസംഘടിത മേഖലയുടേയും തകർച്ച എന്നിവ ഇതിന്റെ ഫലമായുണ്ടാകും. രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ 45 ശതമാനവും ഇവിടെനിന്നാണു വരുന്നത്.
രാജ്യത്തെ മൊത്തം അഭ്യന്തരോത്പാദനത്തിൽ കുറവു വരാൻ കാരണം നോട്ട് അസാധുവാക്കലാണെന്നു മുൻ ധനമന്ത്രി പി. ചിദംബരം ചൂണ്ടിക്കാട്ടി. അരുൺ ജെയ്റ്റ്‌ലിക്കു മാത്രമേ ഇക്കാര്യത്തിൽ മറിച്ച് ഒരു അഭിപ്രായം ഉണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു.