രാജ്യത്തെ ടെലികോം കമ്പനികളെ അമ്പരപ്പിച്ച് റിലയൻസ് ജിയോ പ്രഖ്യാപിക്കുന്ന വമ്പൻ ഓഫറുകളെക്കുറിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) അറ്റോണി ജനറലിനോട് അഭിപ്രായം തേടി. ജിയോയുടെ ഓഫറുകൾ ഇരയെ പിടിക്കാനുള്ള മാർഗമായി ഉപയോഗിക്കുകയാണെന്ന കാര്യത്തിലാണ് അഭിപ്രായം തേടുന്നത്.
താരിഫ് പ്ലാനുകൾ സംബന്ധിച്ചു ജിയോ സമർപ്പിച്ച രേഖകളെക്കുറിച്ച് അറ്റോണി ജനറലിനോട് ട്രായ് അഭിപ്രായം തേടിയതായി മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നു. ഫ്രീ ഓഫറുകൾ തുടരുന്നതു സംബന്ധിച്ചു ജിയോ സമർപ്പിച്ച വിശദീകരണ കത്ത് ലഭിച്ച ശേഷമാണു നിയമോപദേശം തേടിയത്. ഡിസംബർ മൂന്നിനു ശേഷവും സൗജന്യ ഓഫറുകൾ തുടരുന്നതെന്തെന്നു വിശദീകരിക്കണമെന്നാവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അന്നു ജിയോ കത്ത് നൽകിയത്.
ജിയോയുടെ വെൽകം ഓഫറിൽനിന്നു തികച്ചും വിഭിന്നമാണ് ഇപ്പോൾ പ്രാബല്യത്തിലുള്ള ഹാപ്പി ന്യൂ ഇയർ ഓഫർ എന്നാണു മറുപടി കത്തിൽ കമ്പനി വിശദീകരിച്ചത്. വെൽകം ഓഫറിൽ പ്രതിദിനം 4 ജിബി 4ജി ഡാറ്റ സൗജന്യം നൽകിയിരുന്നു. ഹാപ്പി ന്യൂ ഇയർ ഓഫറിൽ അത് 1ജിബിയായി വെട്ടിച്ചുരുക്കി. 4ജിബി പരിധി കഴിഞ്ഞാൽ പിന്നീട് ആ ദിവസം ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയുമായിരുന്നില്ല. ഈ ഓഫറിൽ സൗജന്യ ഉപയോഗം കഴിഞ്ഞാൽ റീചാർജ് ചെയ്യാമെന്നും ജിയോ പറയുന്നു.
ജിയോയുടെ രണ്ട് വമ്പൻ ഓഫറുകളിലൂടെയും 6.3 കോടിയോളം കസ്റ്റമർമാരെ ജിയോ സ്വന്തമാക്കിയിരുന്നു. ഡിസംബർ 18 വരെയുള്ള കണക്കാണിത്.