നോട്ട് അസാധുവാക്കലിനു ശേഷം രാജ്യത്തെ ജൻധൻ അക്കൗണ്ടുകളിൽ എത്തിയത് മുൻപ് ഉണ്ടായിരുന്നതിന്റെ ഇരട്ടിയോളം തുക. 48 ലക്ഷം ജൻധൻ അക്കൗണ്ടുകളിലായി 87,000 കോടി രൂപയാണ് നവംബർ 10നും ഡിസംബർ 23നും ഇടയിൽ നിക്ഷേപിച്ചത്. മുൻപ് 45,477 കോടി രൂപയായിരുന്നു ഈ അക്കൗണ്ടുകളിൽ ഉണ്ടായിരുന്നത്.
നോട്ട് അസാധുവാക്കിയതിനു ശേഷമുള്ള രണ്ടാഴ്ചയ്ക്കുള്ളിൽ ജൻധൻ അക്കൗണ്ടുകളിൽ വലിയ നിക്ഷേപമാണ് എത്തിയതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ആദ്യ ആഴ്ചമാത്രം എത്തിയത് 20,224 കോടി രൂപയാണ്. എന്നാൽ, പിന്നീട് നിക്ഷേപം കുത്തനെ കുറയുകയായിരുന്നു. ഇക്കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പല അക്കൗണ്ടുകളിലും പണം നിക്ഷേപിച്ചത് ഉടമകൾ അല്ലെന്നും നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു.
അസാധുവാക്കിയ നോട്ടുകൾ നിക്ഷേപിക്കാൻ ജൻധൻ അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നിക്ഷേപിക്കാവുന്ന പണത്തിൽ നിയന്ത്രണം കൊണ്ടുവന്നിരുന്നു. നവംബർ എട്ടിനാണ് കേന്ദ്ര സർക്കാർ 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയത്. ആകെ 15.45 ലക്ഷം കോടിയുടെ ഇത്തരം കറൻസിയായിരുന്നു ക്രയവിക്രയത്തിന് ഉപയോഗിച്ചിരുന്നത്. ഡിസംബർ 12 വരെ 12.10 ലക്ഷം കോടി രൂപയുടെ പഴയ നോട്ടുകൾ ബാങ്കുകളിൽ തിരികെ എത്തിയെന്നാണ് ഒടുവിൽ വന്ന കണക്ക്.