അതൊരു ചരിത്ര നിമിഷമായിരിക്കും. ഫെബ്രുവരി 15 രാവിലെ 9 ന് ലോകശ്രദ്ധ ഇന്ത്യയിലായിരിക്കും. കാരണം ബഹിരാകാശ ഗവേഷണ രംഗത്തെ ഏറ്റവും വലിയൊരു ദൗത്യമാണ് ഇന്ത്യയിൽ അന്ന് നടക്കുക. മുൻനിര ബഹിരാകാശ ഏജൻസികൾക്ക് പോലും ഇതുവരെ സാധിക്കാത്ത വലിയൊരു ദൗത്യമാണ് ഐഎസ്ആർഒ ഏറ്റെടുത്തിരിക്കുന്നത്. അതെ ഫെബ്രുവരി 15 ന് രാവിലെ ഒൻപതിന് ഒരു റോക്കറ്റിൽ 104 ഉപഗ്രഹങ്ങളാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ഇന്ത്യ വിക്ഷേപിക്കാൻ പോകുന്നത്.
ലോകം ഏറെ പ്രതീക്ഷയോടെയാണ് ഐഎസ്ആർഒയുടെ ഈ ദൗത്യത്തെ വീക്ഷിക്കുന്നത്. ബഹിരാകാശ വിപണിയിൽ ചെലവ് കുറഞ്ഞ സേവനങ്ങള്‍ക്ക് പേരുകേട്ട ഐഎസ്ആർഒയുടെ ഈ ദൗത്യം കൂടി വിജയിച്ചാൽ ലോകം തന്നെ ഇന്ത്യയ്ക്ക് കീഴിലാകും. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും അസൂയയോടെയാണ് ഐഎസ്ആർഒയുടെ കുതിപ്പ് നോക്കികാണുന്നത്.
രാജ്യാന്തര ബഹിരാകാശ ചരിത്രത്തിൽ തന്നെ ഇതു ആദ്യ സംഭവമാണ്. ലോകശക്തികൾ പോലും വലിയ റിസ്ക് ഏറ്റെടുക്കാൻ തയാറാകാത്ത വലിയൊരു പദ്ധതിയുമായി മുന്നോട്ടു പോകുകയാണ് ഐഎസ്ആർഒ. ഒരു റോക്കറ്റിലാണ് 104 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കുന്നത്. സെക്കൻഡുകളുടൈ വ്യത്യാസത്തിലാവും ഓരോ ഉപഗ്രഹവും ഭ്രമണപഥത്തിൽ വിന്യസിക്കുക. കാര്യങ്ങൾ ശരിയായ വഴിക്കു നീങ്ങിയാൽ ഫെബ്രുവരി 15 ന് വിക്ഷേപണം നടക്കുമെന്നാണ് ഔദ്യോഗക റിപ്പോർട്ട്.
ഇന്ത്യയുടെ മൂന്നു ഉപഗ്രഹങ്ങൾ ഉൾപ്പടെ ആറു വിദേശ രാജ്യങ്ങളുടെ 104 സാറ്റ്‌ലൈറ്റുകളും ഒന്നിച്ചു വിക്ഷേപിക്കും. പിഎസ്എൽവി സി37 ഉപയോഗിച്ചാണ് വിക്ഷേപണം. കഴിഞ്ഞ വർഷം 20 ഉപഗ്രങ്ങൾ ഒന്നിച്ചു വിക്ഷേപിച്ച് ഇന്ത്യ ചരിത്രം കുറിച്ചിരുന്നു. ഇതിനു പുറമെ രണ്ടു ഓർബിറ്റിൽ ഉപഗ്രഹങ്ങൾ എത്തിക്കുന്നതിലും ഐഎസ്ആർഒ വിജയിച്ചു.