ബാങ്കുകളിൽ നടത്തുന്ന പണ ഇടപാടുകൾക്കു കേന്ദ്ര സർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. ക്യാഷ് ലെസ് ഇന്ത്യ എന്ന ആശയം മുൻനിർത്തിയാണ് പണ ഇടപാടുകൾ കുറയ്ക്കുന്നതിനുള്ള നിയന്ത്രണങ്ങളെക്കുറിച്ചു സർക്കാർ ആലോചിക്കുന്നത്. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന പൊതുബജറ്റിൽ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ഇതു സംബന്ധിച്ച പ്രഖ്യാപനങ്ങൾ നടത്തുമെന്നാണു റിപ്പോർട്ട്.
പാൻ കാർഡ് ഇല്ലാതെ പണ ഇടപാടുകൾ നടത്തുന്നതിനുള്ള പരിധി കുറയ്ക്കുന്ന കാര്യം ധനമന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. നിലവിൽ 50000 രൂപ വരെ പാൻകാർഡ് ഇല്ലാതെ ഇടപാടുകൾ നടത്താം. ഇത് 30000 ആയി കുറയ്ക്കാനാണ് ആലോചന. ഇതിനൊപ്പം ക്യാഷ് ഹാൻഡ്‌ലിങ് ചാർജ് എന്ന പേരിൽ ബാങ്കിലെ പണ ഇടപാടുകൾക്ക് ചാർജ് ഈടാക്കാനും നീക്കമുണ്ട്.
എടിഎമ്മുകളിൽനിന്നു സൗജന്യമായി പണം പിൻവലിക്കുന്ന ട്രാൻസാക്ഷനുകളുടെ എണ്ണം ഇപ്പോഴുള്ള അഞ്ചിൽനിന്നു മൂന്നായി വെട്ടിച്ചുരുക്കാൻ ബാങ്കുകൾ ആലോചിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. പണത്തിന്റെ ഉപയോഗം കുറച്ച് കാർഡ് ഉപയോഗിക്കുന്നതു പ്രോത്സാഹിപ്പിക്കാനുള്ള നടപടികളുടെ ഭാഗമാണ് ഇതും.