പത്ത് വർഷം മുൻപ് ലോകത്തെ ഒന്നാം നമ്പർ കമ്പനിയായിരുന്നു നോക്കിയ. ആരും അസൂയപ്പെടുന്ന കുതിപ്പാണ് നോക്കിയ അന്ന് നടത്തിയത്. സിമ്പിയന്‍ എന്ന ഒഎസിൽ ഹാൻഡ്സെറ്റുകൾ വിപണിയിൽ എത്തിച്ച് ലോകവിപണി പിടിച്ചടക്കി കുതിക്കുമ്പോൾ ഉപഭോക്താക്കളും ഒട്ടുമിക്ക കമ്പനികളും അവർക്കൊപ്പം ചേരാൻ ആഗ്രഹിച്ചു. മൈക്രോസോഫ്റ്റ്, ഗൂഗിൾ എന്നീ കമ്പനികൾ പോലും നോക്കിയയുടെ പിന്നാലെയായിരുന്നു.
2011 ൽ ബാഴ്സലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ ശ്രദ്ധിക്കപ്പെട്ട രണ്ടു ബ്രാൻഡുകൾ ഒന്ന് നോക്കിയയും മറ്റൊന്ന് ഗൂഗിള്‍ ആൻഡ്രോയ്ഡുമായിരുന്നു. ഗൂഗിളിന്റെ ആൻഡ്രോയ്ഡ് പുറത്തിറങ്ങി രണ്ടര വർഷത്തിനു ശേഷമാണ് 2011ൽ മൊബൈല്‍ വേൾഡ് കോൺഗ്രസ് നടക്കുന്നത്. ഗൂഗിളിന്റെ ആൻഡ്രോയ്ഡും നോക്കിയയുടെ സിമ്പിയനും തമ്മിലുള്ള പോരാട്ടമാണ് അന്നവിടെ കണ്ടത്. എന്നാൽ സെർച്ച് എൻജിൻ ഭീമൻ ഗൂഗിൾ ആൻഡ്രോയ്ഡ് ലോകം തുറന്നിട്ടപ്പോൾ നോക്കിയയുടെ സിമ്പിയന് പൂട്ടിട്ടു. ഇതോടെ വിപണിയിൽ പിടിച്ചു നിൽക്കാൻ കഴിയാതെ നോക്കിയ താഴെ വീണു.
രാജ്യാന്തര മാധ്യമങ്ങളെല്ലാം ആൻഡ്രോയ്ഡിന് അന്ന് വൻ സ്വീകരണമാണ് നൽകിയത്. ആൻഡ്രോയ്ഡ് ആപ്പിൾ ഒഎസിനെ വരെ കീഴടക്കുമെന്ന് അന്നേ മാധ്യമങ്ങൾ പ്രവചിച്ചിരുന്നു. ആപ്ലിക്കേഷനുകളുടെ ലോകം തുറന്നിട്ടതാണ് ആൻഡ്രോയ്ഡിനെ ഇത്രയും ജനപ്രിയമാക്കിയത്. 2011 ൽ തന്നെ ഒട്ടുമിക്ക സ്മാർട്ട്ഫോൺ നിർമാണ കമ്പനികളും ഗൂഗിൾ ആൻഡ്രോയ്ഡിലേക്ക് മാറിയിരുന്നു. സാംസങ്, എൽജി, എച്ച്ടിസി തുടങ്ങി മുൻനിര കമ്പനികൾ ആൻഡ്രോയ്ഡിനൊപ്പം ചേർന്നതോടെ നോക്കിയക്ക് പൂട്ടുവീണു. പിന്നെ വലിയൊരു തകർച്ചയായിരുന്നു.