സ്വതന്ത്ര വെബ് ബ്രൗസറായി ലോകമെങ്ങും ശ്രദ്ധ പിടിച്ചുപറ്റിയ മോസില ഫയർഫോക്സ് ഗൂഗിൾ ക്രോമിനോടു തോറ്റുകൊണ്ടിരിക്കുകയാണ്. ബ്രൗസറിനു പുറത്ത് കൊടിനാട്ടാൻ മോസില നടത്തിയ മറ്റു ശ്രമങ്ങളും പരാജയപ്പെട്ടുകൊണ്ടിരിക്കുമ്പോൾ കമ്പനിയിൽ പിരിച്ചുവിടലും നിരാശയും മാത്രം ബാക്കിയായി. ഇന്റർനെറ്റ് ഓഫ് തിങ്‌സ് സങ്കേതത്തിൽ സാന്നിധ്യമുറപ്പിക്കുന്നതിനായി കണക്ട്ട് ഉപകരണങ്ങൾക്കായി ഗവേഷണം നടത്തി വന്ന മോസിലയുടെ വിഭാഗമാണ് പ്രവർത്തനം നിർത്തിയത്. ഇതുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന 50 പേരെ കമ്പനി പിരിച്ചുവിട്ടു.
ക്രോം ബ്രൗസർ ഏറെ മികവുകളുമായി ബഹുദൂരം മുന്നോട്ടു പോയപ്പോൾ ഒപ്പമെത്താനാവാതെ കിതയ്ക്കുന്ന ഫയർഫോക്‌സിന്റെ തളർച്ചയും മോസിലയുടെ ക്ഷീണം വർധിപ്പിക്കുന്നു. നേരത്തെ ഫയർഫോക്‌സ് ഓപറേറ്റിങ് സിസ്റ്റം അവതരിപ്പിച്ച മോസില ഇന്ത്യയുൾപ്പെടെ ഏതാനും രാജ്യങ്ങളിൽ കുറഞ്ഞ നിരക്കിൽ ഫയർഫോക്‌സ് സ്മാർട്‌ഫോണുകൾ അവതരിപ്പിച്ചെങ്കിലും അതും പരാജയപ്പെട്ടിരുന്നു.
2017 ജനുവരിയിലെ കണക്കനുസരിച്ച് 57.94 ശതമാനം കംപ്യൂട്ടറുകളിലും ഗൂഗിൾ ക്രോം ആണ് ഉപയോഗിക്കുന്നത്. 19.71 ശതമാനവുമായി മൈക്രോസോഫ്റ്റ് ഇന്റർനെറ്റ് എക്‌സ്‌പ്ലോററാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള ഫയർഫോക്‌സിന്റെ പങ്ക് 11.77 ശതമാനം മാത്രം. അതേ സമയം, സ്മാർട് ഫോണുകളിൽ 0.58 ശതമാനം മാത്രം സാന്നിധ്യമുള്ള ഫയർഫോക്‌സിന് ആറാം സ്ഥാനമാണ്. 53.15 ശതമാനം സാന്നിധ്യവുമായി അവിടെയും ഗൂഗിൾ ക്രോം ആണ് ഒന്നാമത്. 32.44 ശതമാനം പങ്കാളിത്തമുള്ള ആപ്പിളിന്റെ സഫാരി ബ്രൗസറാണ് രണ്ടാമത്. ആൻഡ്രോയ്ഡ് ബ്രൗസർ, ഒപ്പേറ മിനി, വിൻഡോസ് ഫോണുകളിലെ ഇന്റർനെറ്റ് എക്‌സ്‌പ്ലോറർ എന്നിവയാണ് മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലുള്ളത്.