സ്വർണ വില പവന് (എട്ടു ഗ്രാം) 22,000 രൂപയിലേക്ക് ഉയർന്നു. വിദേശ വിപണിയിലെ വിലക്കയറ്റത്തിന്റെ ചുവടൊപ്പിച്ചാണ് ആഭ്യന്തര വിപണിയിലെ വില വർധന.
വിവാഹക്കാലമായതിനാൽ ആവശ്യക്കാർ ഏറിയതും വില വർധനയ്‌ക്കു കാരണമാണ്. കറൻസി നിയന്ത്രണത്തിൽ അയവു വന്നുകൊണ്ടിരിക്കുന്നതും വിപണിക്കു സഹായകമായിട്ടുണ്ട്.ഏതാനും ദിവസമായി വർധിക്കുകയായിരുന്ന വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് എത്തിയിരിക്കുന്നത്.
ഇക്കഴിഞ്ഞ ഒന്നിനു വില 21,160 രൂപ മാത്രമായിരുന്നു. വർധന 840 രൂപ.ഇന്ത്യയിലെ വിലനിർണയത്തെ പ്രധാനമായും സ്വാധീനിക്കുന്നതു സിംഗപ്പൂരിലെ വിലയാണ്. സിംഗപ്പൂരിൽ വില ഔൺസിന് (31.1 ഗ്രാം) 1212.50 യുഎസ് ഡോളറിലെത്തി.
യുഎസിൽ ഡോണൾഡ് ട്രംപ് പ്രസിഡന്റായി സ്‌ഥാനമേൽക്കുന്നതിനുള്ള ദിവസം അടുത്തെത്തിയതാണു രാജ്യാന്തര വിപണിയിലെ വിലക്കയറ്റത്തിനു പ്രധാന കാരണം. ട്രംപിന്റെ ഭരണം ലോക സാമ്പത്തിക രംഗത്തെ തളർത്തിയേക്കാമെന്ന ആശങ്ക സ്വർണം ഉൾപ്പെടെയുള്ള ലോഹങ്ങൾക്കു പ്രിയം വർധിപ്പിക്കുന്നു.