മികച്ച നിക്ഷേപമാർഗമെന്ന നിലയിൽ സ്വർണത്തിനു വലിയ തിളക്കം ലഭിച്ച വർഷമാണ് 2016. മൂന്നു വർഷത്തിനു ശേഷമുണ്ടായ ആദായ വളർച്ചയ്ക്ക് വർഷാന്ത്യത്തോടെ അൽപം ഇടിവുണ്ടായെങ്കിലും സ്വർണത്തെ എഴുതിത്തള്ളാനാവില്ല.
സ്റ്റാൻഡേർഡ് സ്വർണം (99.5% ശുദ്ധി) 10 ഗ്രാമിന് 25000 രൂപ നിലവാരത്തിൽ തുടങ്ങിയ 2016ൽ വില 26% വരെ ഉയർന്നു. ഓഗസ്റ്റിൽ 31570 രൂപ എത്തിയപ്പോൾ അത് സമീപകാലത്തെ ഏറ്റവും ഉയർന്ന നിലയായി.ഇന്നലെ മുംബൈ വിപണിയിൽ 10 ഗ്രാമിന് 28086 രൂപയായിരുന്നു വില. യുഎസ് കേന്ദ്ര ബാങ്ക് പലിശനിരക്ക് ഉയർത്തിയതും നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് രാജ്യത്തെ അടിസ്ഥാന സൗകര്യവികസനത്തിനു സർക്കാർ വൻ തുക ചെലവിടുമെന്നു പ്രഖ്യാപിച്ചതും യുഎസ് സമ്പദ് വ്യവസ്ഥ ഡോളർ ശക്തിപ്രാപിക്കാൻ വഴിയൊരുക്കിയിരിക്കുകയാണ്. ഡോളർ അധിഷ്ഠിത നിക്ഷേപങ്ങളിലേക്ക് രാജ്യാന്തര നിക്ഷേപകർ മാറുമ്പോൾ സ്വർണവില കുറയുമെന്നതാണ് ഇന്ത്യൻ വിപണിയെയും ബാധിക്കുന്നത്.
നോട്ട് അസാധുവാക്കലും പിന്നീടുവന്ന നിയന്ത്രണങ്ങളും സ്വർണത്തിന്റെ ചില്ലറ വിൽപനയെ സാരമായി ബാധിക്കുകയും ചെയ്തു. വെള്ളിയുടെ കാര്യത്തിലും വർഷാവസാനം തിളക്കം കുറയുന്നതാണു കണ്ടത്. വില കിലോഗ്രാമിന് 33630 രൂപയിൽ നിന്ന് (ജനുവരി) 48730 രൂപവരെ ഉയർന്നശേഷം 39490 രൂപയിലെത്തി നിൽക്കുകയാണ്. 45% വരെയാണ് ഇക്കൊല്ലം പകുതിയോടെ വില ഉയർന്നത്.
ആഗോളതലത്തിലും സ്വർണവും വെള്ളിയും വർഷാവസാനം തിരിച്ചടി നേരിടുകയാണ്. സ്വർണ വില ജനുവരിയിൽ ഔൺസിന് (31.1 ഗ്രാം) 1060 ഡോളറായിരുന്നത് ഓഗസ്റ്റിൽ 1373 ഡോളറായി 29% വർധന നേടിയിരുന്നു. ഇപ്പോൾ 1150 ഡോളർ നിലവാരത്തിലാണ്. 10 മാസത്തെ ഏറ്റവും താഴ്ന്ന നില.വെള്ളിയിൽ ഇക്കൊല്ലം 50% വരെ വില ഉയർന്ന് ഔൺസിന് 20.70 ഡോളർ എത്തിയശേഷം ഇപ്പോൾ 15.7 ഡോളർ വരെ താഴ്ന്നു.കേരള വിപണിയിൽ സ്വർണം പവന് 18840 രൂപയിലായിരുന്നു 2016നു തുടക്കം. 23480 രൂപ വരെ ഉയർന്ന ശേഷം 21040 രൂപയിലെത്തി നിൽക്കുന്നു.