നോട്ടു നിരോധനവും കറൻസി ക്ഷാമവും മറിക്കടക്കാനാകാതെ ചിട്ടി കമ്പനികളും മറ്റ് പണമിടപാട് സ്ഥാപനങ്ങളും. കച്ചവടക്കാരും സാധാരണക്കാരും ഒരു പോലെ പണത്തിനായി ആശ്രയിക്കുന്ന മിക്ക സ്ഥാപനങ്ങളുടെ നടത്തിപ്പും പ്രതിസന്ധിയിലാണ്. പുതിയ ചിട്ടിക്ക് ചേരാനാളില്ലാതാവുകയും ദിവസേനയുളള ചിട്ടിപ്പിരിവ് മുടങ്ങുകയും ചെയ്യുന്നതാണ് പ്രതിസന്ധി.
പാലക്കാട് അതിർത്തിയിൽ ഗോപാലപുരത്ത് മാത്രം ചെറുതുംവലുതുമായ ഇരുപതു ചിട്ടികമ്പനികളുണ്ട്. ദിവസം, ആഴ്ച, മാസം എന്നിങ്ങനെ വിവിധ ക്രമങ്ങളിലായി പണം പിരിച്ച് ലക്ഷങ്ങളുടെ ഇടപാടു നടത്തുന്ന സ്ഥാപനങ്ങൾ. പക്ഷേ നോട്ടു പ്രതിസന്ധിയിൽ നിലനിൽപ്പിനായി നെട്ടോട്ടമോടുകയാണിപ്പോൾ മിക്കതും. തിരിച്ചടവു മുടങ്ങുന്നതും ചിട്ടി വിളിക്കുന്നവർക്ക് പണം കൊടുക്കാൻ സ്ഥാപനങ്ങൾ സാവകാശം ചോദിക്കുന്നതിലേക്കും നോട്ട് ഒരു കാരണമായി. ശരാശരി പതിനഞ്ചു ലക്ഷം രൂപ ദിവസേന പിരിഞ്ഞുകിട്ടിയിരുന്നെങ്കിൽ ഇപ്പോൾ എഴോ എട്ടോ ലക്ഷത്തിലൊതുങ്ങുന്നു ഇടപാടുകൾ. മാത്രമല്ല നോട്ടു നിരോധനം വന്നതിനുശേഷം പുതിയ ചിട്ടി തുടങ്ങാനും സ്ഥാപനങ്ങൾക്കായിട്ടില്ല.
ദിവസേനയുളള വരുമാനത്തിന്റെ നിശ്ചിത തുകയാണ് മിക്കവരും ചിട്ടിയിടപാടിന് നീക്കിവയ്്ക്കുന്നത്. പ്രധാനമായും കച്ചവടക്കാർ.ഇപ്പോൾ കച്ചവടമില്ലാതായി ചിട്ടിക്ക് പണമടയ്ക്കലും മുടങ്ങി.
ഇടക്കാലത്ത് കൊളളപ്പലിശക്കാർക്ക് പിടിവീണതോടെയാണ് ചിട്ടിയിടപാടിന് വിശ്വാസ്യത ലഭിച്ചത്. നോട്ടു പ്രതിസന്ധിയിലും ഇതു നിലനിർത്തുകയെന്നത് സ്ഥാപനമുടകൾക്ക് വെല്ലുവിളിയാണ്.